ആലപ്പുഴ: നഗരസഭയുടെ ബജറ്റില്‍ ഏറെയും കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍. കേന്ദ്ര ഫണ്ടുപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികള്‍ കൊട്ടിഘോഷിച്ച് മേനി നടിക്കുകയാണ് ആലപ്പുഴ നഗരസഭാ ഭരണകൂടം. സമ്പൂര്‍ണ വൈദ്യുതീകരണം, സമ്പൂര്‍ണ ഭവന പദ്ധതി, അമൃത് പദ്ധതി എന്നിവ നഗരസഭയുടെ ബജറ്റിലെ ഭൂരിഭാഗവും കയ്യടക്കി.
254.01 കോടി വരവും 242.53 കോടി ചെലവും 11.48 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് ചെയര്‍പേഴ്സണ്‍ ബീനാ കൊച്ചുബാവ അവതരിപ്പിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ പിഎംഎവൈ പദ്ധതിയില്‍പ്പെടുത്തി 1,172 കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണ സഹായം നല്‍കിയെന്നും അടുത്ത സാമ്പത്തിക വര്‍ഷം ആയിരം പേര്‍ക്ക് ഭവന നിര്‍മ്മാണത്തിന് സഹായം നല്കാന് 25 കോടി വകയിരുത്തിയതായും ബജറ്റില്‍ പറയുന്നു. കേന്ദ്രത്തിന്റെ പിഎംഎവൈയുടെ ഭാഗമായി ഭവന നവീകരണ പദ്ധതി ഈവര്‍ഷം നടപ്പാക്കും. ഇതിനായി പത്തുകോടി രൂപ വകയിരുത്തി. ആലിശ്ശേരി, ചാത്തനാട്, സീവ്യൂ, മുനിസിപ്പാലിറ്റി കോളനികളിലെ അംഗീകൃത താമസക്കാര്‍ക്കായി ഫഌറ്റുകള്‍ നിര്‍മ്മിക്കും. ഇതിന് 10കോടി നീക്കിവക്കും.
പട്ടിക വിഭാഗങ്ങള്‍ക്ക് സ്ഥലം വാങ്ങി ഫഌറ്റ് സമുച്ചയം നിര്‍മ്മിക്കും.
ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പാലിയേറ്റീവ് സേവനങ്ങള്‍ക്കായി പ്രത്യേക വാര്‍ഡ് തുറക്കും. നഗരത്തിലെ മുഴുവന്‍ വീടുകളിലും കാന്‍സര്‍ സര്‍വ്വേ നടത്തും. കാന്‍സര്‍ നിര്‍ണയ ക്യാമ്പുകള്‍ക്കായി പത്തുലക്ഷം അനുവദിച്ചു. ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറി നവീകരണത്തിന് ഒരുകോടി വകയിരുത്തി. വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി എട്ടുകോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. മുഴുവന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മെഡിക്കല്‍ ഇന്ഷുറന്സ്ഏര്പ്പെടുത്തുും.
കുട്ടികളുടെ ഹാജര്‍ പരിശോധിച്ച് രക്ഷിതാക്കള്‍ക്ക് എസ്എംഎസ് അയയ്ക്കുന്ന പദ്ധതിയും വ്യാപിപ്പിക്കും. ആലപ്പുഴ കുടിവെള്ള പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ കുടിവെള്ള കണക്ഷനുകള്‍ക്കായി 50ലക്ഷം വകയിരുത്തി. അമൃത് പദ്ധതിയുടെ ഭാഗമായി കൊമ്മാടി, വലിയകുളം, പഴവങ്ങാടി, കിടങ്ങാംപറമ്പ് എന്നിവിടങ്ങളില്‍ കുടിവെള്ള ടാങ്കുകള്‍ നിര്‍മ്മിക്കും. 33 കോടിയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. മഴവെള്ളകൊയ്ത്തുപദ്ധതിയുടെ ഭാഗമായി സ്കൂളുകളില്‍ മഴവെള്ളം സംഭരിക്കുന്നതിന് ഒരുകോടി നീക്കിവച്ചു.
കായല്‍ വെള്ളത്തില്‍ നിന്നും കുടിവെള്ളം ശുദ്ധീകരിച്ചു നല്‍കുന്നതിന് അമൃത് പദ്ധതിയും സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് 40 കോടിയുടെ പദ്ധതി നടപ്പാക്കും. സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജന വിമുക്ത പ്രഖ്യാപനത്തിനുശേഷം രണ്ടാംഘട്ടമായി വീടുകളില്‍ സെപ്റ്റിക് ടാങ്കുകള്‍ നിര്‍മ്മിക്കുന്നതിന് സഹായം നല്‍കും. നഗരസഭയുടെ പറവൂര്‍ വാട്ടര്‍ വര്‍ക്സ് കോമ്പൗണ്ടില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിനായി അഞ്ചുകോടി വകയിരുത്തി. അമൃത് പദ്ധതിയുടെ ഭാഗമായി നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളില്‍ ഫുട്ട് ഓവര്‍ ബ്രിഡ്ജുകളും എസ്കലേറ്ററുകളും സ്ഥാപിക്കും.
ഇതിനായി നാലരക്കോടി വകയിരുത്തി. ഇതേ പദ്ധതിയില്‍പ്പെടുത്തി സൗകര്യപ്രദമായ ഇടങ്ങളില്‍ മിനി സെപ്റ്റേജ് സംസ്കരണ യൂണിറ്റ് സ്ഥാപിക്കും. ഇതിന് രണ്ടുകോടി നീക്കിവച്ചു. അടുത്ത സാമ്പത്തിക വര്‍ഷം ഏഴ് അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കും. മുഴുവന്‍ തെരുവുവിളക്കുകളും എല്‍ഇഡിയിലേക്ക് മാറ്റും. കേന്ദ്ര സഹകരണത്തോടെ സൗരോര്‍ജ്ജ പദ്ധതി നടപ്പാക്കും. ടൂറിസം കേന്ദ്രങ്ങളില്‍ വാട്ടര്‍ എടിഎമ്മുകളും സിസിടിവി ക്യാമറകളും സ്ഥാപിക്കും.
ലീഗല്‍ സര്‍വ്വീസ് അതോറിട്ടിയുടെ സഹായത്തോടെ തെളിമ എന്ന പേരില്‍ സമ്പൂര്‍ണ നിയമസാക്ഷരതാ നഗര പദ്ധതി നടപ്പാക്കും. കയര്‍ മേഖലയില്‍ സ്ഥിരം എക്സിബിഷന് കേന്ദ്രം സ്ഥാപിക്കും തുടങ്ങി നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. നഗരസഭാ ചെയര്മാന് തോമസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: