തിരുവനന്തപുരം: തീവ്രവാദ ഭീഷണി കണക്കിലെടുത്ത് ഇന്ത്യാ റിസര്‍വ് ബറ്റാലിയന്റെ കമാന്റോ വിഭാഗത്തില്‍ 210 കമാന്റോ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. റബ്കോയ്ക്ക് എതിരായ റവന്യൂ റിക്കവറി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ക്കായി റബ്കോയ്ക്ക് 76.76 കോടി രൂപ കുടിശ്ശികയുണ്ട്. കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്റെ കാലാവധി ഒരു വര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിച്ചും കമ്മീഷന് പുനസംഘടിപ്പിച്ചും പുറപ്പെടുവിച്ച വിജ്ഞാപനത്തിന് മന്ത്രിസഭ അംഗീകാരം നല്കി.
ശുചിത്വ മിഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ 18 തസ്തികകള്‍ രണ്ടു വര്‍ഷത്തേക്ക് സൃഷ്ടിക്കും. കേരള ജൂഡീഷ്യല്‍ അക്കാദമിയില്‍ 53 തസ്തികകള്‍ സൃഷ്ടിക്കും. 1989 ലെ കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ആനുകൂല്യത്തിനുളള പട്ടിക വര്‍ഷംതോറും പുതുക്കാന്‍ നിയമം ഭേദഗതി ചെയ്യും. യഥാസമയം പദ്ധതിയില്‍ ചേരുന്നതിന് ഉടമകള്‍ തടസ്സം സൃഷ്ടിക്കുന്നതിനാല്‍ തൊഴിലാളികള്‍ക്കുളള ബുദ്ധിമുട്ട് പരിഹരിക്കാനാണ് ഭേദഗതി കൊണ്ടുവരുന്നത്.
ഖാദിഗ്രാമവ്യവസായ ബോര്‍ഡ് ജീവനക്കാരുടെ പെന്ഷന് പരിഷ്കരിക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ സംരംഭമായ അസാപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്ട് മാനേജ്മെന്റ് പൂള് സൃഷ്ടിക്കും. തൃശ്ശൂര്‍ കടങ്ങോട് കിഴക്കുമുറി കൊട്ടിലപ്പറമ്പില്‍ കൂട്ട ആത്മഹത്യ ചെയ്ത കുടുംബത്തില്‍ ബാക്കിയായ എട്ടു വയസ്സുകാരി വൈഷ്ണവിയുടെ വിദ്യാഭ്യാസച്ചെലവ് സര്‍ക്കാര്‍ വഹിക്കും. കൊട്ടിലപ്പറമ്പില്‍ സുരേഷിന്റെ മകളാണ് വൈഷ്ണവി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: