തൊടുപുഴ: ഉമ്മന്‍ചാണ്ടിയുടെ കാലത്ത് മൂന്നാറിലുണ്ടായ കൈയേറ്റങ്ങള്‍ മൂന്നാര്‍ ഒഴിപ്പിക്കലിന്റെ ഉപജ്ഞാതാവായ വി.എസ് അച്യുതാനന്ദന് കാണാതെ പോയത് ദൗര്‍ഭാഗ്യകരമായെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്. പ്രതിപക്ഷ നേതാവായിരുന്നിട്ടും ഇക്കാര്യത്തില്‍ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചതായി കാണുന്നില്ല. എസ്.രാജേന്ദ്രന് എംഎല്‍എ കൈയേറ്റക്കാരനാണെന്ന് ഇപ്പോള്‍ കണ്ടെത്തിയ വിഎസ് ഒരു പക്ഷെ ഓര്‍മ്മക്കുറവുകൊണ്ടാകാം യുഡിഎഫ് ഭരണകാലത്തെ കയ്യേറ്റങ്ങളെക്കുറിച്ച് ഓര്‍ക്കാത്തത്.
അദ്ദേഹത്തിന്റെ ഉപദേശകരോ മൂന്നാറിന്റെ കാര്യത്തില്‍ ഇപ്പോള്‍ നിഗൂഢ താത്പര്യം പ്രകടിപ്പിക്കുന്ന മാധ്യമങ്ങളോ അന്ന് ഇക്കാര്യം വി.എസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയുമില്ല. എട്ടു സെന്റ് പട്ടയഭൂമിയുളള രാജേന്ദ്രനെ കയ്യേറ്റക്കാരനാക്കാനാണ് ചിലരുടെ നീക്കം. തൊടുപുഴയില്‍ പത്രസമ്മേളനത്തില്‍ ജയചന്ദ്രന് പറഞ്ഞു.
വി.എസ് വീണ്ടും മൂന്നാറില്‍ വരുന്നതിനെ പാര്‍ട്ടി ജില്ലാ നേതൃത്വം എതിര്‍ത്തിട്ടില്ല. മറ്റാരുടെയെങ്കിലും താത്പര്യത്തിന് വഴങ്ങിയാണ് വിഎസിന്റെ നിലപാടുകള്‍ എന്ന് കരുതുന്നില്ല. പുന്നപ്ര വയലാര്‍ സമരനായകനായ വിഎസിനെ അങ്ങനെ സ്വാധീനിക്കാന്‍ ആര്‍ക്കും കഴിയില്ല. വിഎസ് മൂന്നാറില്‍ വന്നാല്‍ ജില്ലാ സെക്രട്ടറി ഒപ്പമുണ്ടാകുമോ എന്ന ചോദ്യത്തിന് വരട്ടെ നോക്കാം എന്നായിരുന്നു ജയചന്ദ്രന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: