വൈക്കം: ക്ഷേത്രോല്‍സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടെ ആവേശം മൂത്ത കാണികള്‍ തമ്മില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം. പിടിച്ചു മാറ്റാനെത്തിയ പോലീസുകാര്‍ക്കുനേരെ ആക്രമണം. നാലു പോലീസുകാര്‍ക്ക് നിസാര പരിക്കേറ്റു. പൊലിസ് ജീപ്പിന്റെ ചില്ല് കല്ലിനിടിച്ച് തകര്‍ത്തു. ചൊവ്വാഴ്ച രാത്രി 11.45 ഓടെ വൈക്കപ്രയാര്‍ തോട്ടാറമുറ്റം ക്ഷേത്രത്തിലെ ഉല്വത്തിനിടെയായിരുന്നു സംഘര്‍ഷം.സംഭവത്തില്‍ 15 പേര്‍ക്കെതിരെ പൊലിസ് കേസെടുത്തു.
വൈക്കപ്രയാര്‍ മണിയംതറ അനു(28), വൈക്കപ്രയാര്‍ തേനംവെളി മനു(26), അനീഷ്(22) എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന 12 പേര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയതായി പൊലിസ് അറിയിച്ചു.
ഗാനമേളക്കിടെ മദ്യലഹരിയിലായിരുന്ന ഒരുവിഭാഗം ഡാന്‍സ് ആരംഭിച്ചു. ഒരാള്‍ തന്റെ ആറു മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് ലഹരിയില്‍ നൃത്തം ചവുട്ടുന്നതിനെ മറ്റൊരുവിഭാഗം ചോദ്യം ചെയ്തു. ഇതിനിടെ ചിപ്സ് വാരി മുകളിലേക്ക് ചിലര്‍ എറിഞ്ഞു. ഇത് മറ്റുള്ളവരുടെ തലയിലും മറ്റും വീഴുകയായിരുന്നു. സംഘര്‍ഷം മൂര്‍ച്ഛിക്കുന്ന സ്ഥിതി വന്നപ്പോഴാണ് വൈക്കം സ്റ്റേഷനിലെ അഡീഷണല്‍ എസ്ഐ: ജോസ് ജോസഫിന്റെ നേതൃത്വത്തില്‍ പൊലിസ് നിയന്ത്രിക്കാന്‍ ശ്രമിച്ചത്.
ഇതോടെ സംഘം പൊലിസിനു നേരെ തിരിഞ്ഞു. മൂന്നു പേരെ ജീപ്പില്‍ കയറ്റിയപ്പോള്‍ അവരെ ഇറക്കി വിടണമെന്ന് ഒരു വിഭാഗവും പാടില്ലെന്ന് മറുവിഭാഗവും ആവശ്യപ്പെട്ടു. ഇതിനിടെയാണ് പോലീസ് ജീപ്പിന്റെ ചില്ല് ഇടിച്ചു പൊട്ടിച്ചത്. എസ്ഐ: ജോസ് ജോസഫ്, സീനിയര്‍ സിപിഒ വിനോദ്, സിപിഒമാരായ രതീഷ്, ബാബു എന്നിവര്‍ക്ക് പരുക്കേറ്റത്. സിഐ: വി.എസ്. നവാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: