ന്യൂദല്‍ഹി: സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്കാരമായ ചരക്ക് സേവന നികുതി ബില്‍ (ജിഎസ്ടി) ലോക്സഭ പാസാക്കി. എട്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ രാത്രി എട്ടരയോടെയാണ് ജിഎസ്ടിയുമായി ബന്ധപ്പെട്ട നാല് ബില്ലുകള്‍ ശബ്ദവോട്ടോടെ പാസാക്കിയത്.
കേന്ദ്ര ചരക്ക് സേവന നികുതി ബില്‍ 2017 (സി.ജി.എസ്.റ്റി ബില്‍), സംയോജിത ചരക്ക് സേവന നികുതി ബില്‍ 2017 (ഐ.ജി.എസ്.റ്റി ബില്‍), കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ചരക്ക് സേവന നികുതി ബില്‍ 2017 (യു.റ്റി.ജി.എസ്.റ്റി ബില്‍), ചരക്ക് സേവന നികുതി (സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ട പരിഹാരം) ബില്‍ 2017 (നഷ്ട പരിഹാര ബില്‍) എന്നിവയാണ് പാസായത്. തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടെടുപ്പ് ബഹിഷ്കരിച്ചു.
രാജ്യസഭയും സംസ്ഥാന നിയമസഭകളും ഇനി ബില്ലുകള്‍ പാസാക്കേണ്ടതുണ്ട്. ജൂലൈ ഒന്ന് മുതല്‍ ജിഎസ്ടി നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പല തട്ടിലുള്ള നികുതി നിരക്കുകള്‍ ഏര്‍പ്പെടുത്തിയതിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചു. പാവപ്പെട്ടവര്‍ക്ക് അവശ്യ സാധനങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കേണ്ടതിനാലാണ് ഈ നടപടിയെന്നും ബിഎംഡബ്ലുവിനും ഹവായ് ചെരുപ്പിനും ഒരേ നികുതി ഏര്‍പ്പെടുത്താനാകില്ലെന്നും ധനമന്ത്രി അരുണ്‍ജയ്റ്റ്ലി മറുപടി നല്കി. ജിഎസ്ടി വൈകിയത് കാരണം രാജ്യത്തിന് 12 ലക്ഷം കോടിയുടെ നഷ്ടമുണ്ടായതായി കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്ലി ആരോപിച്ചു.
ബിജെപി എതിര്‍ത്തതിനാലാണ് കോണ്‍ഗ്രസ്സിന് ജിഎസ്ടി നടപ്പാക്കാന്‍ കഴിയാതെ പോയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പണ ബില്ലായാണ് ബില്ലുകള്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നത്. ബില്ലില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാമെങ്കിലും എതിര്‍ക്കാന്‍ സാധിക്കില്ല.
തമിഴ്നാടിന് കൂടുതല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് എഐഎഡിഎംകെ അംഗങ്ങള്‍ ആവശ്യപ്പെട്ടു.
ചില ആവശ്യങ്ങള്‍ പരിഗണിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും എഐഎഡിഎംകെ വ്യക്തമാക്കി. ജിഎസ്ടി നടപ്പാക്കുന്നതോടെ സാമ്പത്തിക വളര്‍ച്ചയില്‍ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: