കോഴിക്കോട്: പദ്ധതി വിനിയോഗം കൂട്ടാനുള്ള ജീവനക്കാരുടെ ത്വരിത നീക്കത്തിനിടെ ആശയക്കുഴപ്പമുണ്ടാക്കി സര്‍ക്കാര്‍ നിര്‍ദ്ദേശം. അലോട്ട്മെന്റ് സമര്‍പ്പിക്കാനുള്ള സമയ പരിധി വെട്ടിക്കുറച്ചാണ് സര്‍ക്കാര്‍ പദ്ധതി പ്രവര്‍ത്തനത്തെ വീണ്ടും തളര്‍ത്തിയത്.
സാമ്പത്തിക വര്‍ഷാവസാനമായ മാര്‍ച്ച് 31 വരെ ബില്ലും അലോട്ട്മെന്റും മുന്‍ വര്‍ഷങ്ങളില്‍ സമര്‍പ്പിച്ചിരുന്നു. ഈ കീഴ്വഴക്കം തുടരുമെന്ന സൂചനയായിരുന്നു സര്‍ക്കാര്‍ നേരത്തെ നല്‍കിയത്. എന്നാല്‍ ധനകാര്യ വകുപ്പ് ചൊവ്വാഴ്ച പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ അലോട്ട്മെന്റ് സമര്‍പ്പിക്കാനുള്ള അവസാന ദിവസം 29 ആയി ചുരുക്കിയിരിക്കയാണ്. ബില്ലുകള്‍ 30ന് വൈകിട്ട് അഞ്ചിനകം ട്രഷറിയില്‍ സമര്‍പ്പിക്കണമെന്നും ധനകാര്യ വകുപ്പിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട നിയന്ത്രണാധികാരികള്‍ ഉറപ്പുവരുത്തണമെന്നും അതിനു ശേഷം ട്രഷറിയില്‍ സ്വീകരിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ധനവകുപ്പിന്റെ ഈ നിര്‍ദ്ദേശം ഇന്നലെ ഉച്ചയോടെയാണ് ട്രഷറിയില്‍ നിന്ന് തദ്ദേശ സ്ഥാപന മേധാവികളെ ഫോണിലൂടെ അറിയിച്ചത്. ഇതോടെ, പദ്ധതി ബില്ലുകള്‍ പരമാവധി തീര്‍ക്കാനുള്ള നിര്‍വഹണ ഉദ്യോഗസ്ഥരുടെ ശ്രമത്തെ തളര്‍ത്തി. പദ്ധതി തുക ഉയര്‍ത്താനായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉറക്കമൊഴിഞ്ഞ് ജോലിയെടുക്കുകയാണ് എഞ്ചിനീയര്‍മാര്‍. ചെലവഴിക്കല്‍ തുക പരിതാപകരമായ നിലയില്‍ നിന്ന് ഉയര്‍ന്നത് അതുകൊണ്ടാണ്. രണ്ടാഴ്ച മുമ്പു വരെ 39 ശതമാനമായിരുന്നു വിനിയോഗം.
അതിപ്പോള്‍ 51.32 ശതമാനത്തിലായിട്ടുണ്ട്. സര്‍ക്കാരില്‍ നിന്നുള്ള ശക്തമായ സമ്മര്‍ദ്ദത്തോടൊപ്പം പഴി കേള്‍ക്കേണ്ട സാഹചര്യം ഒഴിവാക്കാനായി പദ്ധതി കഴിയുന്നത്ര തീര്‍ക്കാന്‍ അക്ഷീണ പ്രയത്നത്തിലാണ് നിര്‍വഹണ ഉദ്യോഗസ്ഥര്‍. ധനകാര്യ വകുപ്പിന്റെ കഴിഞ്ഞ ദിവസത്തെ ഉത്തരവിലൂടെ ഈ നീക്കത്തെയും തടസ്സപ്പെടുത്തി. പദ്ധതി പ്രവര്‍ത്തനത്തെ തളര്‍ത്തുന്ന ഉത്തരവുകള്‍ ഇതിനു മുമ്പും സര്‍ക്കാര്‍ തുടരെത്തുടരെ പുറത്തിറക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: