കൊച്ചി: വിജിലന്‍സിനെയും സര്‍ക്കാരിനെയും അതിരൂക്ഷമായി ഇന്നലെയും ഹൈക്കോടതി വിമര്‍ശിച്ചു. വിജിലന്‍സ് എല്ലാക്കാര്യങ്ങളിലും അനാവശ്യമായി ഇടപെടുന്നു. ഈ സാഹചര്യത്തില്‍ വിജി. ഡയറക്ടറെ മാറ്റാതെ സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്, കോടതി കുറ്റപ്പെടുത്തി.
ബാറ്ററികളിലുപയോഗിക്കുന്ന ലെഡ് ഓക്സൈഡിന് കഴിഞ്ഞ സര്‍ക്കാരിന്റെ ബജറ്റില്‍ നികുതിയിളവ് അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച് വിജിലന്‍സ് കേസെടുത്തതിനെതിരെ കോട്ടയം നീലംപേരൂര്‍ സ്വദേശി ബെന്നി എബ്രഹാം നല്കിയ ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ചിന്റെ വാക്കാലുള്ള വിമര്‍ശനം.
ബജറ്റ് നിര്‍ദേശങ്ങള്‍ പോലും വിജിലന്‍സ് അന്വേഷിക്കുന്നു. നിയമനിര്‍മാണ സഭയുടെയും കോടതിയുടെയും പരിഗണനയിലുള്ള വിഷയങ്ങളിലും അനാവശ്യമായി ഇടപെടുന്നു. ജിഷ വധക്കേസ് അന്വേഷണത്തിലും ഇതാണ് സ്ഥിതി. ഇതില്‍ വിജിലന്‍സിന് എന്താണ് കാര്യം, ഈ ഡയറക്ടറെ വച്ച് വിജിലന്‍സിനെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകും.
നികുതിയിളവില്‍ അഴിമതിയാരോപിച്ച് കേസെടുത്ത വിജിലന്‍സ് ഡിവൈഎസ്പി ഏപ്രില്‍ ആറിന് നേരിട്ട് ഹാജരായി എങ്ങനെ, എന്ത് അധികാരത്തിലാണ് കേസെടുത്തതെന്ന് വിശദീകരിക്കണം. അന്വേഷണം തുടരണമെങ്കില്‍ ഇതിനുള്ള വിശദീകരണം എഴുതി നല്‍കണം. ഇത് തൃപ്തികരമല്ലെങ്കില്‍, അധികാര പരിധിവിട്ടുള്ള നടപടിയാെണന്ന് കോടതിക്കു ബോദ്ധ്യപ്പെട്ടാല്‍ വിജി. ഡയറക്ടറെ വിളിച്ചു വരുത്തും. വിജിലന്‍സിന്റെ പരിധി വിട്ടുള്ള പെരുമാറ്റത്തില്‍ സര്‍ക്കാരിനുള്ള നിലപാട് വ്യക്തമാക്കി ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി ആഭ്യന്തര വകുപ്പ് സെക്രട്ടറി എന്നിവര്‍ സ്റ്റേറ്റ്മെന്റുകള്‍ നല്‍കണം.
ഒരു ആശുപത്രി സൊസൈറ്റിയുടെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട കേസില്‍ സാക്ഷിയാകേണ്ട ഡോക്ടറെ വിജിലന്‍സ് പ്രതിയാക്കിയതിനെതിരായ ഹര്‍ജിയിലും കോടതി വിജിലന്‍സിനെ വിമര്‍ശിച്ചു. ഡോക്ടറുടെ കള്ളയൊപ്പിട്ട് മറ്റു പ്രതികള്‍ ഫണ്ട് തിരിമറി നടത്തിയതില്‍ അദ്ദേഹത്തെ സാക്ഷിയാക്കാതെ പ്രതിയാക്കിയത് വിജിലന്‍സിന് നിയമം അറിയാത്തതുകൊണ്ടാണോ വിഡ്ഢിത്തമോ എന്നാണ് സിംഗിള്‍ ബെഞ്ച് ചോദിച്ചത്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: