ശ്രീപരമേശ്വരന്റെ വരവ് കണ്ട് നന്ദികേശ്വരന് വണങ്ങിനിന്നു. ശ്രീപാര്‍വതി തന്നെ കാവലേല്പ്പിച്ചിട്ടുള്ള കാര്യം ഭഗവാനെ കണ്ടപ്പോള്‍ മറന്നുവോ? അതെ, കൈലാസത്തിലാണ് താമസമെങ്കിലും എന്നും ശിവനെ കാണുന്നുണ്ടെങ്കിലും ഭഗവാന്റെ ദര്‍ശനം നന്ദിക്ക് ഒരനുഭൂതിതന്നെയാണ്. മഹാദേവനെ മുന്നില്‍ കണ്ടാല്‍ എല്ലാം ഒരു നിമിഷത്തേക്കെങ്കിലും മറക്കും.
ഭഗവാന് നടന്നുനീങ്ങിയപ്പോഴാണ് കുളിക്കടവിലേക്കാണല്ലോ ഭഗവാന്റെ യാത്രയെന്ന് നന്ദി ഓര്‍മിച്ചത്. പുറകേ ചെന്ന് വിവരം പറഞ്ഞു. ”ദേവി കുളിക്കുകയാണ്.” അതത്ര കാര്യമാക്കാതെ ഒന്നു മൂളിക്കൊണ്ട് കാമാരിയായ ഭഗവാന് സ്വല്പം കൂടി മുന്നോട്ടുപോയി. അപ്പോഴാണ് ദേവിയും തോഴിമാരും ഉണ്ടെന്നറിഞ്ഞത്. ഏതായാലും ഈ സമയത്തുള്ള വരവ് ദേവിക്കത്ര പിടിച്ചില്ല. ദേവിയുടെ ഭാവത്തില്‍ നിന്നും കാര്യങ്ങള്‍ വായിച്ചെടുത്ത ഭഗവാന് മടങ്ങി.
ദേവിയുടെ തോഴിമാര്-ജയയും വിജയയും-ദേവിയെ ഒന്നുകൂടി ഓര്‍മിപ്പിച്ചു. സേവക്ക് സ്വന്തമായി ഭൂതഗണിങ്ങളിലാത്തതുകൊണ്ടാണ്. എന്തൊക്കെയായാലും നന്ദി ശിവഭൂതം തന്നെ.
ശ്രീപാര്‍വതിദേവി സ്വശരീരത്തില്‍ തേച്ചുപിടിപ്പിച്ചിരുന്ന മഞ്ഞളും ചന്ദനവും മറ്റും അടര്‍ത്തിയെടുത്ത് അതുകൊണ്ട് ഒരു ഉണ്ണിയുടെ രൂപമുണ്ടാക്കി. ആ ഉണ്ണിക്ക് സ്വസങ്കല്പംകൊണ്ട് ജീവനും നല്കി. തന്റെ കാവലിന്റെ ചുമതല വഹിക്കാനായി ആ ഉണ്ണിയെ നായകനാക്കി സഹായത്തിനും ആളുകളെ ഏല്‍പ്പിച്ചു. അങ്ങനെ ഉണ്ണി ഗണനായകനായി. ഉമാസുതനായ ഗണേശന്.
ശ്രീപാര്‍വതി സ്വയം സൃഷ്ടിച്ചതാണ് ഗണേശനെ. പുരുഷസഹായമില്ലാതെ സൃഷ്ടിക്കപ്പെട്ടവന്. നായകനില്ലാതെ സൃഷ്ടിക്കപ്പെട്ടവനാകയാല്‍ വിനായകന് എന്നറിയപ്പെട്ടു. വിനാ നായകന്- വിനായകന്. ഉമാ സുതനായ ശോക വിനാശകന് ശക്തനാണ്. ആദിപരാശക്തിയാണ് ശക്തി പകര്‍ന്നു നല്‍കിയത്. ഏതു യുദ്ധക്കളത്തിലും വിജയിയാകാന്‍ അനുഗ്രഹിച്ചുകൊണ്ട് ദേവി ദിവ്യമായ ഒരു ഗത വിനായകനെ ഏല്‍പ്പിച്ചു.
പുത്രാ, വിനായകാ. ഇന്നു മുതല്‍ ഈ അന്തഃപുരത്തിന്റെ സുരക്ഷാ ചുമതല പൂര്‍ണമായും നിനക്കായിരിക്കും. എന്റെ ശക്തിസ്വരൂപിണികള്‍ നിന്റെ ആജ്ഞകള്‍ അനുസരിക്കാന്‍ തയ്യാറായി നിനക്ക് ആവശ്യംവരുന്ന ഘട്ടങ്ങളില്‍ കൂടെത്തന്നെയുണ്ടാകും.
ബാലവിനായകന്‍ ഒറ്റക്കുതന്നെ അന്തഃപുരം കാവലാരംഭിച്ചു.
എ.പി. ജയശങ്കര്‍, ഇടപ്പള്ളി
പ്രതികരിക്കാൻ ഇവിടെ എഴുതുക: