ന്യൂദല്‍ഹി: ഇസ്ലാമിലെ മൂന്ന് തവണ തലാക്ക് ചൊല്ലിയുള്ള വിവാഹമോചന രീതിയുടെ ഭരണഘടനാ സാധുത പരിശോധിക്കാന്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനെ ചുമതലപ്പെടുത്തി. കേസില്‍ മെയ് പതിനൊന്ന് മുതല്‍ വാദം കേള്‍ക്കും.
പ്രശ്നം അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടുന്ന കാര്യം പരിഗണിക്കുകയാണെന്ന് കഴിഞ്ഞ മാസം തന്നെ കോടതി വ്യക്തമാക്കിയിരുന്നു. മുത്തലാക്ക് മൗലികാവകാശ ലംഘനമാണോയെന്ന് ഭരണഘടനാ ബെഞ്ച് പരിശോധിക്കും. ബഹുഭാര്യാത്വത്തിന്റെ നിയമസാധുതയും പരിശോധിക്കും. അതേസമയം മുത്തലാക്ക് ഇല്ലാതാക്കുന്നത് ഖുറാന് തിരുത്തിയെഴുതുന്നതിന് സമാനമാണെന്നാണ് മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന്റെ നിലപാട്. മുസ്ലീങ്ങളെ ഇതിലൂടെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതായും ബോര്‍ഡ് ആരോപിക്കുന്നു.
മുത്തലാക്ക് നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. മുത്തലാക്കുമായി ബന്ധപ്പെട്ട് നിരവധി ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഫെയ്സ് ബുക്കിലൂടെയും ട്വിറ്ററിലൂടെയും മുത്തലാക്കിനിരയായവര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. നേരത്തെ മുത്തലാക്ക് ഭരണഘടനാവിരുദ്ധവും ക്രൂരവും പൈശാചികവുമാണെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചിരുന്നു.
മുസ്ലിം വ്യക്തിനിയമ ബോര്‍ഡിനെയും അലഹബാദ് ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചു. ഭരണഘടനക്ക് മുകളിലല്ല വ്യക്തിനിയമ ബോര്‍ഡെന്ന് കോടതി വ്യക്തമാക്കിയിരുന്നു. പ്രവാചകനും വിശുദ്ധ ഖുറാനും പറഞ്ഞതിന് വിരുദ്ധമായാണ് ഇന്ത്യയില്‍ മുസ്ലിം വ്യക്തിനിയമം നടപ്പാക്കുന്നത്. സ്ത്രീകളുടെ വിവാഹ മോചനത്തിനുള്ള അവകാശം സംബന്ധിച്ചും നിയമത്തില്‍ പിശകുണ്ട്. ഒരു മതവിഭാഗത്തിന്റെ വ്യക്തിനിയമവും ഭരണഘടന നല്കുന്ന മൗലികാവകാശത്തിന് മുകളിലല്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.
ഒരു രാജ്യമെന്ന നിലയില്‍ ഇന്ത്യയെ രൂപപ്പെടുത്തുന്നതിന് മുത്തലാക്ക് തടസ്സമാണ്. വിവാഹമോചനം നല്ല കാര്യമായല്ല ഖുറാന് കാണുന്നത്. ഒരു തരത്തിലും യോജിച്ചുപോകാനാവില്ലെന്ന് ഇരുവര്‍ക്കും ബോധ്യപ്പെട്ടാല്‍ അവസാന പരിഹാരമെന്ന നിലയില്‍ തലാക്ക് ആകാമെന്നാണ് ഖുറാന് പറയുന്നത്. എല്ലാ മുസ്ലിം വിഭാഗവും ഇത് നടപ്പാക്കുന്നുമില്ലെന്നു കോടതി നിരീക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: