അമ്പലപ്പുഴ: കാപ്പിത്തോടിനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ മന്ത്രി ജി. സുധാകരന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കാപ്പിത്തോട്ടിലെ മലിനജലവുമായി എട്ടു കിലോമീറ്റര്‍ നടന്നാണ് മന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. ബിജെപി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമരം ജില്ലാ പ്രസിഡന്റ് കെ. സോമന് ഉത്ഘാടനം ചെയ്തു. കാപ്പിത്തോടിന്റെ അവഗണനയ്ക്ക് കാരണം മന്ത്രി സുധാകരനാണെന്ന് കെ. സോമന് പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പതിനാറുകോടി അനുവദിച്ചെന്ന് കാട്ടി നാടുനീളെ ഫ്ളകസ്ബോര്‍ഡുകള്‍ സ്ഥാപിച്ച് സുധാകരന് ജനങ്ങളെ കബളിപ്പിച്ചു. ഇതിനു പിന്നാലെയാണ് സ്വന്തം പാര്‍ട്ടിയുടെ ഭരണത്തിലും കാപ്പിത്തോടിനെ അവഗണിച്ചതെന്ന് സോമന് കുറ്റപ്പെടുത്തി. നൂറുകണക്കിന് പ്രവര്‍ത്തകരാണ് സമരത്തില്‍ പങ്കെടുത്തത്. നിയോജക മണ്ഡലം പ്രസിഡന്റ് വി. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ നേതാക്കളായ എല്‍.പി. ജയചന്ദ്രന്, സി. പ്രദീപ്, എം.വി. ഗോപകുമാര്‍, അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വി. ബാബുരാജ്, വി.സി. സാബു, ബിജു തുണ്ടില്‍, ആര്. കണ്ണന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: