വാഹന യാത്രികനെ ലാത്തി എറിഞ്ഞു വീഴ്ത്തുകയാണ് പിണറായി പോലീസിന്റെ പുതിയ മുറ. ഇപ്പോള്‍ കേരളത്തില്‍ പോലീസിന് എന്തുമാകാം. അവരെ ചിലപ്പോള്‍ കോണ്‍ഗ്രസ് പോലീസെന്നും ആര്‍എസ്എസ് പോലീസെന്നുമൊക്കെ വിളിച്ചെന്നു വരാം.
സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പിണറായി സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനത്തില്‍ കൂടുതല്‍ പഴി കേട്ടതു പോലീസിനാണ്. പോലീസുകാരില്‍ കോണ്‍ഗ്രസുകാരും ആര്‍എസ്എസുകാരുമുണ്ട്. അവരെയെല്ലാം ശുദ്ധീകരിച്ച് പോലീസ് ഭരണം നടക്കില്ല. എന്നാല്‍, പോലീസിനുമേല്‍ ഭരണനേതൃത്വത്തിന് നിയന്ത്രണം വേണം എന്നാണ് സംസ്ഥാനക്കമ്മിറ്റിയില് ഉയര്‍ന്ന വിമര്‍ശനം.
അതായത് പിണറായിയുടെ പോലീസ് ഭരണത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തുമ്പോഴും അതു വേറെതരം പോലീസിന്റെ ചെയ്തികളാണെന്നു കൂടി വരുത്തിത്തീര്‍ക്കുകയാണ്. പോലീസിനെ വിമര്‍ശിക്കുമ്പോഴും അതു മുഖ്യമന്ത്രിക്കെതിരെ ആകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിച്ചുവത്രെ. പോലീസിനെ വിമര്‍ശിച്ചാല്‍ അതു തനിക്കെതിരെ ആവില്ലെന്നു കരുതാന്‍ മാത്രം മണ്ടനാണോ മുഖ്യമന്ത്രി.
ഒരു വര്‍ഷം തികയാന്‍ മാസങ്ങള്‍ മാത്രം നിലനില്‍ക്കേ പിണറായിയുടെ ഭരണത്തില്‍ കുറവുകളും കുറ്റങ്ങളും ഏറെയാണെന്നു തന്നെയാണ് സംസ്ഥാന കമ്മിറ്റിയുടെ ആരോപണം. ഭരണത്തിനു വേഗതപോര, സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തുന്നില്ല, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അക്രമങ്ങള്‍ കൂടുന്നു, ഉദ്യോഗസ്ഥരുടെ ചേരിപ്പോര്, വിജിലന്‍സ് കേസുകള്‍ വ്യക്തി വൈരാഗ്യങ്ങള്‍ തീര്ക്കുപോലെ തോന്നുന്നതിലെ അതൃപ്തി, റേഷന്‍ സമ്പ്രദായത്തിലെ പ്രശ്നങ്ങള്‍ തുടങ്ങി ഭരണം മോശമെന്നു തന്നെയെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍.
സാധാരണ സിപിഎം നേതൃത്വം കൊടുക്കുന്ന എല്‍ഡിഎഫ് ഭരണത്തെക്കുറിച്ച് എത്രമോശമായാലും സംസ്ഥാന കമ്മിറ്റി പറയാറുള്ളത് നല്ല ഭരണമെന്നാണ്. ഇതു പക്ഷേ നേരെ തിരിച്ചും. കേരളത്തില്‍ പൊതുവെയുള്ള ഭരണ വിരുദ്ധ വികാരത്തിനു കൂടെ നില്ക്കുകയാണോ സംസ്ഥാന കമ്മിറ്റി എന്നു ചോദിച്ചാല്‍ ശരിയാകില്ല. അങ്ങനെ നില്‍ക്കുന്നവരല്ല സിപിഎം. പിന്നെ എന്ത്. ഒന്നേയുള്ളൂ, പിണറായിക്കെതിരെയുള്ള വിമര്‍ശനത്തിനു മൂര്‍ച്ച കൂട്ടാനുള്ള അവസരം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ശരിക്കും വിനിയോഗിച്ചു. അതു പിണറായിക്കും അറിയാം. പ്രതിപക്ഷം യഥാര്‍ഥത്തില്‍ കോടിയേരിയും കൂട്ടരുമാണെന്നും അറിയാം.
തുടക്കത്തില്‍ എല്ലാവര്ക്കും പിണറായിയെ പേടിയാണെന്നും മറ്റുമുള്ള ഒരു പ്രചരണം എങ്ങനെയുണ്ടായിരുന്നു. ആരെ പേടിച്ചാലും പിണറായിയെ പേടിക്കില്ല എന്ന മട്ടാണ് കാര്യങ്ങള്‍. സെക്രട്ടറിയേറ്റില്‍ ഇത്രത്തോളം മെല്ലേപ്പോക്കിന്റെ കാലം മുന്‍പുണ്ടായിട്ടില്ല. എല്ലാരംഗത്തും കെടുകാര്യസ്ഥതയും അഴിമതിയുമാണ്. മുഖ്യമന്ത്രിയെ തന്നെ നേരിട്ടു വെല്ലുവിളിക്കും വരെ എത്തി കഴിഞ്ഞിടെ ഐഎഎസുകാരുെട പ്രവര്‍ത്തികള്‍ എന്നത് എല്ലാവര്ക്കും മനസിലായതാണ്.
മൂന്നാര്‍ കുടിയേറ്റ പ്രശ്നത്തില്‍ വല്ലാതെ നാറുകയാണ് സിപിഎമ്മും സിപിഐയും. സിപിഎം പ്രത്യേകിച്ചും. മൂന്നാര്‍ ടൗണിലെ പത്ത് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി സിപിഎം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കയ്യേറി പാര്‍ട്ടി ഗ്രാമമാക്കി എന്നാണ് ആരോപണം. മുന്‍ ഏരിയാ സെക്രട്ടറിയാണ് കയ്യേറ്റത്തിനു വഴികാട്ടിയായയത്. തുടര്‍ന്ന് സ്ഥലം എംഎല്‍എ എസ്.രാജേന്ദ്രനും സര്‍ക്കാര്‍ ഭൂമി കയ്യേറി. അതിന്റെ പൊല്ലാപ്പുകള്‍ വേറെ. അതിനിടയിലാണ് മന്ത്രി ശശീന്ദ്രന്റെ രാജി. പിണറായി മന്ത്രി സഭയില്‍ നിന്നും രാജിവെക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ശശീന്ദ്രന്. പിണറായി ഇരട്ടച്ചങ്കുള്ളതുകൊണ്ട് എല്ലാം ശരിയാക്കുമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: