തൃശൂര്‍:മണ്ണുത്തി മുതല്‍ വാണിയംപാറ വരെ നാഷണല്‍ ഹൈവേയ്ക്കായി സ്ഥലം നല്‍കിയതില്‍ 56 പേര്‍ക്കുളള നഷ്ടപരിഹാരം 1.59 കോടി രൂപ ഒരാഴ്ചയ്ക്കകം നല്കാന് തീരുമാനിച്ചതായി കെ.രാജന് എം.എല്‍.എ അറിയിച്ചു. കളക്ടറേറ്റില്‍ എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന എന്‍.എച്ച് അവലോകനത്തിലാണ് തീരുമാനം. നഷ്ടപരിഹാര ലഭിക്കേണ്ടവര്‍ എന്‍.എച്ച് അതോറിറ്റിക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കണമെന്ന തടസവാദത്തെ തുടര്‍ന്ന് എം.എല്‍.എ യും കളക്ടറും തുടര്‍ച്ചയായി ഇടപെട്ടതിനാലാണ് തീര്‍പ്പുണ്ടായത്.
തുക നല്‍കുന്നതുമായി ബന്ധപ്പെട്ട ചുമതല എന്‍.എച്ച്.ഡെപ്യൂട്ടി കളക്ടര്‍ക്ക് നല്കി. കുതിരാന്‍ ടണല്‍ നിര്‍മ്മാണത്തിനും ഹൈവേ വികസനത്തിനും വേണ്ട പാറപെട്ടിച്ചതു മൂലം സമീപ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ച കേസുകളില്‍ നഷ്ടപരിഹാരത്തുകയുടെ നിര്‍ണയം പൂര്‍ത്തീകരിച്ചെങ്കിലും ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം കോംപിറ്റന്റ് അതോറിറ്റി അഡ്ജുഡിക്കേഷന് നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഹൈക്കോടതിയില്‍ നിന്നും വ്യക്തത എത്രയും പെട്ടെന്ന് ലഭ്യമാക്കി നഷ്ടപരിഹാരത്തുക അടിയന്തിരമായി വിതരണം ചെയ്യുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് തീരുമാനിച്ചു. ഇക്കാര്യത്തില്‍ അഡ്വക്കേറ്റ് ജനറലുമായി ബന്ധപ്പെട്ട് ത്വരിതഗതിയില്‍ നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.
ഹൈവേയുടെ ഇരുവശങ്ങളിലുളള സ്വാഭാവിക കനാല്‍ പൂര്‍ണ്ണമായി തുറക്കാന്‍ വേണ്ടി ജനപ്രതിനിധികളോടൊപ്പം സ്ഥലം പരിശോധിക്കാന്‍ കളക്ടറോടും എ.ഡി.എമ്മിനോടും എം.എല്‍.എ നിര്‍ദ്ദേശിച്ചു. യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്, എ.ഡി.എം സി.കെ.അനന്തകൃഷ്ണന്, എന്‍.എച്ച്. ഡെപ്യൂട്ടി കളക്ടര്‍ എസ്.ഷാനവാസ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: