പാലക്കാട്:കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ഹൃദ്രോഗി മരിച്ചു. കോങ്ങാട് കൊട്ടശ്ശേരി രാമന്‍കുഴി വീട്ടില്‍ വിശ്വനാഥന് എന്ന ഉണ്ണിക്കുട്ടന് (49) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം. ബുധനാഴ്ച വൈകിട്ടാണ് ഹൃദയരോഗത്തെ തുടര്‍ന്ന് വിശ്വനാഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടെ 72 വയസായ അമ്മയും ഉണ്ടായിരുന്നു. ഇന്നലെ രാവിലെ 8.30ന് വാര്‍ഡ് ശുചീകരണത്തിന് രോഗികള്‍ അല്ലാത്തവരെയെല്ലാം പുറത്താക്കി.
ഏകദേശം രണ്ടുമണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവരെ അകത്തേക്ക് കയറ്റി വിട്ടത്. ഈ സമയം വിശ്വനാഥന്റെ അമ്മ മകന് തീരെ സുഖമില്ലെന്നും കാണാന്‍ അനുവദിക്കണമെന്നും സെക്യൂരിറ്റി ജീവനക്കാരനോട് പറഞ്ഞെങ്കിലും അകത്തേക്ക് കടത്തിവിട്ടില്ല. തുടര്‍ന്ന് അമ്മ കഞ്ഞി വാങ്ങിക്കാനായി പുറത്ത് പോയി. ഈ സമയം അടുത്ത് കിടക്കുന്ന രോഗിയോട് കുടിക്കാന്‍ വെള്ളം വേണമെന്ന് പറഞ്ഞ് എഴുന്നേറ്റ വിശ്വനാഥന് തലയടിച്ച് താഴെ വീഴുകയായിരുന്നു. തത്ക്ഷണം മരണം സംഭവിച്ചു. ഉച്ചയോടെ മൃതദേഹം വീട്ടിലെത്തിച്ചു. വിവാഹമോചിതനാണ് വിശ്വനാഥന്. മകന് മരിച്ച ദുഃഖത്തെ തുടര്‍ന്ന് തളര്‍ന്ന് വീണ വിശ്വനാഥന്റെ അമ്മ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
വിശ്വനാഥന് യഥാസമയം കൃത്യമായ ചികിത്സ നല്കുന്നതില് ആശുപത്രി അധികൃതര്‍ പിഴവ് വരുത്തിയതായി ബന്ധുക്കള്‍ ആരോപിച്ചു. ഹൃദ്രോഗിയായ ആളുടെ കൂടെ ആരെയും നിറുത്താന്‍ അനുവദിക്കാത്തത് അധികൃതരുടെ കടുത്ത അനാസ്ഥയാണെന്നും ഇവര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: