കോഴിക്കോട്: കോര്പ്പറേഷന് വാര്‍ഷിക പദ്ധതിയിനത്തില്‍ ചെലവ് 50 ശതമാനമെങ്കിലുമെത്തിക്കാന് തീവ്ര ശ്രമം. സാമ്പത്തിക വര്‍ഷം ഇന്നവസാനിക്കുമെങ്കിലും സംസ്ഥാന സര്‍ക്കാര്‍ രണ്ട് മാസം കൂടി നീട്ടി നല്കിയ ആശ്വാസത്തിലാണ് കോര്പ്പറേഷന്. മൂന്നു മാസം മുമ്പ് 13 ശതമാനം തുക മാത്രമായിരുന്നു കോര്പ്പറേഷന് ചെലവാക്കിയത്.
ഈ വര്‍ഷം അമ്പത് ശതമാനം എങ്കിലും എത്തുമെന്നാണ് പ്രതീക്ഷയെന്നാണ് കോര്പ്പറേഷന് അക്കൗണ്ട്സ് വിഭാഗം ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന. ഇതില്‍ കഴിഞ്ഞ വര്‍ഷം സ്പില്‍ ഓവര്‍ ആയ 58 കോടി രൂപ ചെലവായതടക്കമാണ് 50 ശതമാനം.
110 കോടി രൂപയുടെ വാര്‍ഷിക പദ്ധതി, 58 കോടി രൂപ സ്പില്‍ ഓവര്‍ അടക്കം 179 കോടി രൂപയുടെതാണ് കോര്‍പ്പറേഷന്റെ വാര്‍ഷിക പദ്ധതി. 19 കോടി രൂപ കൂടി അധികം ലഭിച്ചെങ്കിലും പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കോര്‍പ്പറേഷനില്‍ പുരോഗതി ഉണ്ടായില്ല.
വിദ്യാഭ്യാസ വിഭാഗത്തിലാണ് കോര്‍പ്പറേഷനില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കാന്‍ കഴിഞ്ഞത്. 9 കോടി രൂപ വകയിരുത്തിയതില്‍ ആറര കോടി രൂപ ചെലവഴിച്ചതായി വിദ്യാഭ്യാസ -കായിക കാര്യ സ്ഥിരം സമിതി ചെയര്മാന് എം. രാധാകൃഷ്ണന് പറഞ്ഞു.
പട്ടികജാതി ക്ഷേമത്തിനായി നീക്കിവെച്ച 10 കോടി രൂപയില്‍ ഇതു വരെ ചെലവഴിക്കന്‍ കഴിഞ്ഞത് 3.4 കോടി രൂപ മാത്രം-34 ശതമാനം. പദ്ധതികള്‍ക്ക് വേണ്ടത്ര പ്രചാരണം ഇല്ലാത്തതും ഗുണഭോക്താക്കളില്‍ അവബോധം ഉണ്ടാക്കാന്‍ കഴിയാത്തതുമാണ് തുക ബാക്കിയാവാന്‍ കാരണം. പ്രഖ്യാപിച്ച പദ്ധതികളാവട്ടെ ഫലത്തില്‍ ഗുണഭോക്താക്കള്‍ക്ക് ഗുണപ്രദമല്ലാത്ത നിലയിലാണ്.
ഭൂരഹിതരായ പട്ടിക വിഭാഗക്കാര്‍ക്ക് ഭൂമി വാങ്ങാന്‍ നീക്കിവെച്ച തുകയും ബാക്കിയാണ്. 3 സെന്റ് ഭൂമി വാങ്ങാന്‍ 6 ലക്ഷം രൂപയാണ് ഒരു കുടുംബത്തിന് നല്‍കുക. കോര്പ്പറേഷന് പരിധിയില്‍ തന്നെ ഭൂമി വാങ്ങണമെന്ന നിബന്ധനയുണ്ട്.
2 ലക്ഷം രൂപക്ക് ഒരു സെന്റ് ഭൂമി നഗരത്തില്‍ ലഭിക്കാത്തത് കാരണം ഗുണഭോക്താക്കളായി ഏറെ ആളുകളുണ്ടെങ്കിലും അപേക്ഷകരെത്തുന്നില്ല. ഭവന നിര്‍മ്മാണത്തിന് നല്കുന്ന തുകയുടെ സ്ഥിതിയും ഏതാണ്ട് ഇതു തന്നെയാണ്.
വീടുണ്ടാക്കാന്‍ ഒരു കുടുംബത്തിന് നല്‍കുന്നത് 3 ലക്ഷം രൂപയാണ്. ഇതില്‍ 2 കോടി രൂപയും ബാക്കിയായി കിടപ്പാണ്. 50 പേര്‍ക്ക് ആദ്യ ഗഡുവായി ഒന്നര ലക്ഷം വീതം നല്‍കിക്കഴിഞ്ഞു. ഈ പണം ഉപയോഗിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കിയാലേ അടുത്ത ഗഡു അനുവദിക്കൂ. സാമൂഹ്യ ക്ഷേമ വകുപ്പിന്റെ വകയായി 50 പേര്‍ക്ക് വീടുണ്ടാക്കാനുള്ള ധനസഹായവും കോര്പ്പറേഷന് പരിധിയില്‍ നല്‍കിയിട്ടുണ്ട്.
ഉദ്യോഗസ്ഥരില്ലാത്തതാണ് പദ്ധതികള്‍ ഇഴഞ്ഞു നീങ്ങാന്‍ കാരണം. സാമൂഹ്യക്ഷേമ വിഭാഗത്തില്‍ ഇത് ആകെ ഒരു ഓഫീസറും ഒരു ക്ലാര്‍ക്കും മാത്രമാണ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 2 ഓഫീസര്‍മാരും 2 ക്ലാര്‍ക്കുമാരും അടക്കം 4 പേര് ഉള്ളിടത്താണ് കോഴിക്കോട് ആകെ 2 പേര് മാത്രം ജോലി ചെയ്യുന്നത്. 5 പ്രമോട്ടര്‍മാര്‍ 75 ഡിവിഷനുകളിലൂടെ താല്ക്കാലികാടിസ്ഥാനത്തില് ജോലി ചെയ്യുന്നു. 15 ഡിവിഷനുകള്‍ക്ക് ഒരാള്‍ എന്ന നിലയിലാണ് ഇവയുടെ ചുമതല. 7000-7500 രൂപയാണ് ഇവര്‍ക്ക് പ്രതിമാസ വേതനം. കോര്‍പ്പറേഷന്റെ പദ്ധതി നിര്‍വഹണം മന്ദീഭവിച്ച നിലയിലാണ്. കോര്പ്പറേഷന് കൗണ്‍സില്‍ യോഗങ്ങള്‍ രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ ഉപയോഗിക്കുന്ന ഭരണ പക്ഷം പദ്ധതി നിര്‍വഹണത്തില്‍ തികഞ്ഞ പരാജയമാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: