കോഴിക്കോട്: നാട്ടുകാരുടെ കൂട്ടായ്മയില്‍ കനാല്‍ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമം. ജലക്ഷാമം രൂക്ഷമായ പയ്യോളിയിലാണ് ജനപങ്കാളിത്തത്തോടെ മണ്ണ് വീണ് നികന്നുപോയ കുറ്റിയാടി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായ കീഴൂര്‍ കനാലിനെ മൂന്നു പതിറ്റാണ്ടിനുശേഷം ജലസേചന സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പയ്യോളി മുനിസിപ്പാലറ്റിയിലെ 14 ഡിവിഷനുകളെയും ബന്ധപ്പെടുത്തുന്നതാണ് ഈ കനാല്‍ ശൃംഖല. ഏതാണ്ട് 12 കിലോമീറ്റര്‍നീളമുള്ള കനാല്‍ മൂന്നു കിലോമീറ്ററോളം മെയിന്‍ കനാലാണ്.
വെള്ളമൊഴുകാത്തതിനെ തുടര്‍ന്ന് മൂടിപ്പോയ കനാലിന്റെ പല ഭാഗങ്ങളും സ്വകാര്യ വ്യക്തികള്‍ കയ്യേറിയിട്ടുണ്ട്.കനാലിന്റെ മുകളില്‍ കെട്ടിടങ്ങള്‍ വരെയുണ്ടായി. ജലക്ഷാമത്താല്‍ പൊറുതി മുട്ടിയതോടെയാണ് കനാലിനെ പുനര്‍നിര്‍മ്മിക്കാന്‍ പൊതുജനം മുന്നിട്ടിറങ്ങിയത്. തിക്കോടി ഗ്രാമപഞ്ചായത്തുമായി അതിര്‍ത്തി പങ്കിടുന്ന കീഴൂര്‍ ഭാഗത്താണ് ആദ്യം മണ്ണ് നീക്കി കനാല്‍ പുനര്‍നിര്‍മ്മിച്ചത്. ഏതാണ്ട് ഒന്നര കിലോമീറ്ററോളം നീളത്തില്‍ കനാലിലെ മണ്ണു നീക്കിക്കഴിഞ്ഞു. ലോഡ് കണക്കിന് മണ്ണിട്ട് നികത്തി മുകളില്‍ ടാര്‍പോളിന്‍ വിരിച്ചാണ് കനാല്‍ ജലസേചനത്തിന് വഴിയൊരുക്കിയത്. നാട്ടുകാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരുമിച്ച് ഉത്സവാന്തരീക്ഷത്തിലാണ് കനാലിന്റൈ പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
മണ്ണ് നീക്കിയ ഒരുകിലോമീറ്റര്‍ ഭാഗം കനാല്‍ ജലം തുറന്നുവിട്ട് ജലസേചനം സാധ്യമാക്കിയിട്ടുണ്ട്. മിനിസിപ്പാലറ്റിയുടെ സഹായം ഇതുവരെ ഈ സംരംഭത്തിന് ലഭിച്ചിട്ടില്ല. വിവിധ പ്രാദേശിക കമ്മിറ്റികള്‍ രൂപീകരിച്ച് കനാല്‍ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശം. ആവശ്യമായ ധനസമാഹരണമടക്കം നാട്ടുകാര്‍ കൂട്ടായ്മയിലാണ് സ്വരൂപിക്കുന്നത്. മാസത്തില്‍ ഒരു ദിവസമെങ്കിലും കനാലിലൂടെ വെള്ളം തുറന്നുവിട്ടാല്‍ പ്രദേശത്തെ ജലസ്രോതസ്സുകള്‍ക്ക് ജീവന് വെക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: