മുപ്ലിയം: ഇഞ്ചകുണ്ട് പരുന്തുപാറ നിവാസികള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമൊടുമ്പോള്‍ നിറയെ വെള്ളമുള്ള അനധികൃത പാറമടകളിലെ വെള്ളം നല്‍കാതെ മാഫിയകള്‍. സര്‍ക്കാര്‍ പുറംപോക്ക് അനധികൃതമായി കയ്യേറി ഖനനം നടത്തി ഉപയോഗ ശൂന്യമായ ക്വാറികളില്‍ മഴവെള്ളം തെളിനീരായി കിടക്കുമ്പോഴാണ് ചുറ്റുവട്ടത്തുള്ള സാധാരണക്കാര്‍ കുടിവെള്ളത്തിനായി ടാങ്കര്‍ലോറികളില്‍ എത്തുന്ന വെള്ളം വാങ്ങേണ്ടി വരുന്നത്.
സര്‍ക്കാര്‍ ഭൂമി കയ്യേറി കരിങ്കല്‍ ഖനനം നടത്തി കോടികള്‍ സമ്പാദിച്ചവര്‍ ജലാശയങ്ങളായി കിടക്കുന്ന ക്വാറികളുടെ ഉടമസ്ഥര്‍ തങ്ങളാണെന്ന അവകാശവാദവുമായി രംഗത്തെത്തിയതാണ് നാട്ടുകാര്‍ക്ക് വിനയായത്. ഉയര്‍ന്ന സ്ഥലങ്ങളില്‍ സ്ഥിതിചെയ്യുന്ന 5 ക്വാറികളാണ് പരുന്തുപാറയില്‍ ഉള്ളത്.
ഈ 5 ക്വാറികളിലും സമൃദ്ധമായി ശുദ്ധജലവുമുണ്ട്. ഹോസ് ഉപയോഗിച്ച് മോട്ടറിന്റെയോ വൈദ്യുതിയുടെയോ ആവശ്യമില്ലാതെ താഴ്വാരങ്ങളില് എത്തിച്ച് കിണര്‍ ചാര്‍ജ് ചെയ്ത് നാട്ടുകാരുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാവുന്നതാണ്. ക്വാറികളില്‍ നിന്നും ജലം എടുക്കാന്‍ നാട്ടുകാര്‍ സ്ഥാപിച്ച ഹോസുകള്‍ മാഫിയ സംഘം നശിപ്പിക്കുകയും നാട്ടുകാരെ ഭീഷണിപ്പെടുത്തുകയുമാണ്. ഇതിനെതിരെ വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ജില്ലാ കളക്ടര്‍ ഇടപ്പെട്ട് ക്വാറികളില്‍ നിന്നും നാട്ടുകാര്‍ക്ക് വെള്ളം ഉപയോഗിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കേരള ശാസ്ത്ര സാഹിത്യ പരിക്ഷത്തിന്റെ പരിസ്ഥിതി ഉപസമിതി നടത്തിയ അന്വേഷണങ്ങളില്‍ ആദ്യത്തേതായിരുന്നു ഇഞ്ചകുണ്ട് പരുന്ത് പാറയിലെ ക്വാറികള്‍. സമൃദമായ ശുദ്ധജലം ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പരിഷത്ത് പ്രവര്‍ത്തകരായ ടി.എന്‍. മുകുന്ദന്, വി.എ. ലിന്റോ, കെ.കെ. അനീഷ് കുമാര്‍, ജോസ് മൂത്തേടന് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: