ഓരോ അണക്കെട്ട് നിര്‍മ്മിക്കുമ്പോഴും ഓരോ പുഴ മരിച്ചുകൊണ്ടിരിക്കുന്നു എന്നാണ് പറയാറ്. ചാലക്കുടിപ്പുഴയില്‍ വാഴച്ചാല്‍ വെള്ളച്ചാട്ടത്തിനു മുകളില്‍ അണക്കെട്ട് നിര്‍മിച്ച് വൈദ്യുതി ഉല്പാദിപ്പിക്കാന് ശ്രമിക്കുമ്പോള്‍ നശിക്കുന്നത് പുഴയ്ക്കൊപ്പം മഹത്തായ സംസ്കാരം കൂടിയാണ്. ലോകത്തിനുതന്നെ അപൂര്‍വ്വമായ ജീവിവൈവിധ്യങ്ങളുടെ ആവാസ വ്യവസ്ഥയാണ്. ലോകത്തു മറ്റെങ്ങുമില്ലാത്ത സസ്യജാലങ്ങളുടെ അളവറ്റ കലവറയാണ്. ഒപ്പം അനേകം നൂറ്റാണ്ടുകളായി നിലനില്ക്കുന്നതും ഇനിയും അങ്ങനെ തന്നെ നില്ക്കേണ്ടതുമായ പാരിസ്ഥിതികാന്തരീക്ഷമാണ്. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി എതിര്ക്കപ്പെടേണ്ടതാകുന്നതിന് ഇക്കാരണങ്ങള്‍ മാത്രം മതിയാകും.
കേരളത്തിലെ ഊര്‍ജ്ജ പ്രതിസന്ധിയുടെ പേരുപറഞ്ഞ് ഭരണക്കാര്‍ അതിരപ്പിള്ളി പദ്ധതിക്കുവേണ്ടി മുറവിളി കൂട്ടാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരത്തിന് ബദല്മാര്ഗ്ഗങ്ങളേറെയുണ്ടെന്നിരിക്കെ അതൊന്നും പരിഗണിക്കാതെയും അതിനുവേണ്ടി ശ്രമിക്കാതെയും അതിരപ്പിള്ളിയിലെ മനോഹരമായ കാടുകളും ജൈവ ആവാസ വ്യവസ്ഥയും നശിപ്പിക്കണമെന്ന് ശാഠ്യം പിടിക്കുന്നത് എന്തിനു വേണ്ടിയാണ്.
1979ലാണ് പദ്ധതിയെപ്പറ്റിയുള്ള ആലോചന ആരംഭിച്ചത്. അന്നുമുതല്‍ എതിര്‍പ്പുകളും ശക്തമാണ്. ചാലക്കുടിപ്പുഴയില്‍ വാഴച്ചാല്‍ വെള്ളച്ചാട്ടത്തിനു മുകളില്‍ അണക്കെട്ട് നിര്‍മിച്ച് പ്രതിവര്‍ഷം 21. 2 കോടി മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിക്കുന്ന പദ്ധതിയായാണ് വിഭാവനം ചെയ്തിരുന്നത്. തുടക്കത്തില്‍ 200 കോടിയും പിന്നീട് 259 കോടിയുമാണ് പദ്ധതി ചെലവായി കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുതുക്കിയ പദ്ധതി ചെലവ് 1,500 കോടിക്കു മുകളിലാണ്. ഒരു പക്ഷേ, ഉയര്‍ന്നുവരുന്ന പദ്ധതി ചെലവു തന്നെയാകാം അതിരപ്പിള്ളി നടപ്പാക്കിയേ തീരൂ എന്നു വാശിപിടിക്കാന്‍ ഭരണക്കാരെ പ്രേരിപ്പിക്കുന്നത്. പദ്ധതി ചെലവു വര്‍ദ്ധിക്കുമ്പോള്‍ ഭരണക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അതില്‍ നിന്നു ലഭിക്കുന്ന വിഹിതത്തിനും വര്‍ദ്ധനവുണ്ടാകും.
പ്രതിവര്‍ഷം നൂറുകോടി മാത്രം ചെലവഴിച്ചാല്‍ സൗരോര്‍ജ്ജത്തില്‍നിന്ന് അതിരപ്പിള്ളിയില്‍ നിന്നു ലഭിക്കുന്നതിലേറെ വൈദ്യുതി ഉല്പാദിപ്പിക്കാമെന്നാണ് വിദഗ്ധരുടെ പക്ഷം. 100 കോടി രൂപ സാധാരണക്കാര്‍ക്ക് സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ സബ്സിഡി നല്കിയാല് 23കോടി യൂണിറ്റ് വൈദ്യുതി ലഭ്യമാക്കാനാകുമെന്ന് കണക്കുകള്‍ നിരത്തി അവര്‍ ആണയിടുന്നു. ഈ കണക്കുകള്‍ സര്‍ക്കാരിനു മനസ്സിലാകാത്തതല്ല. അവര്‍ അതിരപ്പല്ള്ളിയിലെ മഴക്കാടുകളെയും ജൈവവ്യവസ്ഥയെയും നശിപ്പിക്കുമെന്ന് തീര്‍ച്ചപ്പെടുത്തിയിരിക്കുന്നു. ഇനി 1500 കോടി ചെലവിട്ട് അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കിയാല്‍ തന്നെ പ്രതീക്ഷിക്കുന്നത്ര വൈദ്യുതി ഉല്പാദിപ്പിക്കാന് കഴിയുമോ എന്നതില്‍ അവ്യക്തതയുണ്ട്.
ഊര്‍ജപ്രതിസന്ധി പരിഹരിക്കാന്‍ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ക്കുള്ള സാധ്യതകള്‍ ആവോളമുണ്ടുതാനും. സൗരോര്‍ജം, കാറ്റ്, തിരമാല എന്നീ പാരമ്പര്യേതര സ്രോതസുകളില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ശ്രമിക്കേണ്ടതാണ്. ഇക്കാര്യങ്ങളില്‍ യുക്തിസഹമായ ചര്‍ച്ചകളോ ദീര്‍ഘവീക്ഷണമുള്ള പദ്ധതികളോ ആവിഷ്കരിക്കാതെ വലിയ ജലവൈദ്യുത പദ്ധതികളെപ്പറ്റി പറഞ്ഞുകൊണ്ടിരിക്കുന്നത് ആരെയും ആശങ്കപ്പെടുത്തും.
ശുദ്ധജല സ്രോതസ്സുകളായ പുഴകളെ തടഞ്ഞുനിര്‍ത്തിയും ഗതിമാറ്റിയും വളച്ചൊടിച്ചും ജലസേചനം, വെള്ളപ്പൊക്ക നിയന്ത്രണം, വൈദ്യുതി, ഗതാഗതം, കുടിവെള്ള വിതരണം എന്നിവയ്ക്കായി മനുഷ്യന് ഉപയോഗിക്കുന്നു. പുഴകള്‍ അതിന്റെ ഉദ്ഭവം മുതല്‍ പ്രയാണവഴിയില്‍ ചെയ്യുന്നത് വലിയ കര്‍മ്മമാണ്. മനുഷ്യനുള്‍പ്പെടെയുള്ള ജീവി വൈവിധ്യങ്ങളുടെ നിലനില്‍പ്പ് പുഴയൊഴുക്കിനെ അടിസ്ഥാനപ്പെടുത്തിയാണ്. പുഴകള്‍ അവയുടെ പ്രയാണത്തില്‍ സൃഷ്ടിക്കുന്ന പലതരം ആവാസ വ്യവസ്ഥകളുണ്ട്. പുഴയോരക്കാടുകള്‍, വെള്ളപ്പൊക്കത്തടങ്ങള്, കണ്ടല്‍ക്കാടുകള്‍, കായലുകള്‍, നീര്‍ത്തടങ്ങള്‍…അങ്ങനെ പലതും. അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന ചാലക്കുടി പുഴയും അതിന്റെ പ്രയാണത്തില്‍ ഇതേ കര്‍മ്മാണ് അനുഷ്ഠിച്ചുപോരുന്നത്. പുഴകളില്‍ അണക്കെട്ടുകളുണ്ടായപ്പോള് നഷ്ടപ്പെട്ടത് സ്വാഭാവികമായി രൂപപ്പെടുന്ന പ്രകൃതിസമ്പത്താണ്.
ഒഴുകിക്കൊണ്ടിരിക്കുന്ന പുഴയുടെ നീരൊഴുക്കിനെ മാറ്റിമറിക്കുകയാണ് അണക്കെട്ടുകള്‍ ചെയ്യുന്നത്. എല്ലായിടത്തും എല്ലാപേര്‍ക്കും ഒരുപോലെ വെള്ളവും വിഭവങ്ങളും എത്തിച്ചിരുന്ന പുഴയെ നിയന്ത്രണത്തിലാക്കി, പുഴയുടെ മനസ്സു തീരുമാനിക്കുന്നതിന് വിപരീതമാക്കിയെടുക്കുന്നു. സ്വാഭാവികമായി ഒഴുകിയിരുന്ന പുഴയുടെ തീരത്ത് തഴച്ചുവളര്‍ന്ന വലിയ സംസ്കാരത്തെ ഇല്ലായ്മചെയ്യുന്നത് കണ്ടില്ലെന്ന് നടിക്കുന്നത് ആപത്തുവിളിച്ചുവരുത്തലാണ്. അതിരപ്പിള്ളി പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ഉണ്ടാകുമെന്ന് പറയപ്പെടുന്ന ഗുണത്തേക്കാള്‍ എത്രയോ വലുതാണ് പദ്ധതി സൃഷ്ടിക്കുന്ന ദോഷങ്ങള്‍. പ്രചരിപ്പിക്കപ്പെടുന്ന നേട്ടങ്ങളൊന്നും ഭൂമിക്കു ഗുണകരമല്ല. മനുഷ്യന്റെ അടങ്ങാത്ത ആഗ്രഹത്തിനും ആവശ്യത്തിനും ആഡംബരത്തിനുമായുള്ളവയാണതെല്ലാം.
ചാലക്കുടി പുഴയുടെ സ്വാഭാവിക ഒഴുക്കിനൊപ്പം രൂപപ്പെട്ടതാണ് ഇരുകരകളിലും വ്യാപിച്ചു കിടക്കുന്ന നദിയോര വനവ്യവസ്ഥ. മറ്റെവിടെയും കാണാത്ത സസ്യവിഭാഗങ്ങളെ ഈ പുഴയുടെ തീരത്ത് ശാസ്ത്രസമൂഹം കണ്ടെത്തിയിട്ടുണ്ട്. വിവിധയിനം ചിത്രശലഭങ്ങള്‍ ഇവിടെയുണ്ട്. 23 തരത്തിലുള്ള മത്സ്യവിഭാഗങ്ങള്‍ ഈ പുഴയിലുണ്ട്. അവയെല്ലാം വംശനാശഭീഷണി നേരിടുന്നവയാണ്. ഉഭയജീവികള്‍, ഉരഗങ്ങള്‍, സസ്തനികള്‍, കെയിന്‍ ടര്‍ട്ടില്‍ എന്ന പ്രത്യേക ആമ, ഇവയെല്ലാം അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി വരുമ്പോള്‍ ഇല്ലാതാകും. ലാജനാഡ്രെ നായരൈ എന്ന പുതിയ ഇനം സസ്യവംശത്തെ ചാലക്കുടി പുഴയുടെ തീരത്തുനിന്നു കണ്ടെത്തിയിട്ടുണ്ട്. ഭൂമിയില്‍ ഇപ്പോള്‍ ഇത് ഇവിടെ മാത്രമാണുള്ളത്. പുഴയോര വനം വെള്ളത്തില്‍ മുങ്ങിപ്പോകുമ്പോള്‍ അവിടെയുള്ള സിംഹവാലന്‍ കുരങ്ങുകളുടെ വംശംതന്നെയില്ലാതാകും.
അണക്കെട്ടു വന്നാല്‍ ഏതാണ്ട് 30 ഹെക്ടര്‍ പുഴയോരക്കാടുകളാണ് ഇല്ലാതാകുന്നത്. നിര്‍ദ്ദിഷ്ട അണക്കെട്ടില്‍നിന്ന് ഒന്‍പതു കിലോമീറ്റര്‍ താഴെ കണ്ണന്‍കുഴി തോട്ടിലേക്ക് വൈദ്യുതി ഉല്പാദനത്തിനായി വെള്ളം തിരിച്ചുവിടാനാണ് പദ്ധതി. ഇതുമൂലം വാഴച്ചാല്‍ മുതല്‍ അതിരപ്പിള്ളി വരെയുള്ള പുഴ ഇല്ലാതാകും. ഏകദേശം അറുന്നൂറിലധികം സസ്യ ഇനങ്ങളുടെ എന്നേക്കുമുള്ള ഇല്ലാതാകലാണ് ഇവിടെ സംഭവിക്കുക. മത്സ്യസമ്പത്തില്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും പ്രാധാന്യം ചാലക്കുടി പുഴയ്ക്കുണ്ട്. പുഴയില്‍ കണ്ടെത്തിയിട്ടുള്ള മത്സ്യജാതികളില് ഒന്‍പത് ഇനം വംശനാശഭീഷണി നേരിടുന്നവയാണ്.
വേഴാമ്പലുകളുടെ വ്യത്യസ്ത വിഭാഗങ്ങള്‍ ഇവിടുത്തെ പ്രത്യേകതയാണ്. ഏഷ്യന്‍ വേഴാമ്പലുകളില്‍ ഏറ്റവും വലുത് ഇവിടെയുണ്ട്. മലമുഴക്കി വേഴാമ്പലടക്കം ദക്ഷിണേന്ത്യയിലെ നാലുതരം വേഴാമ്പല്‍ വര്‍ഗ്ഗങ്ങള്‍ ഒന്നിച്ചു താമസിക്കുന്നതും ഇവിടെ മാത്രമാണ്. വംശനാശം സംഭവിച്ചു എന്നു കരുതിയിരുന്ന ചൂരല്‍ ആമയെ 70 വര്‍ഷത്തിനുശേഷം 1980ല്‍ കണ്ടെത്തിയത് ഈ പുഴയുടെ തീരത്തുനിന്നാണ്. പശ്ചിമ ഘട്ടത്തിലെ ആനകളുടെ ആവാസകേന്ദ്രത്തില്‍ പ്രധാന ഇടമാണിവിടം. അതിരപ്പിള്ളി പദ്ധതി പ്രദേശത്തുനിന്ന് പൂയംകുട്ടി വനമേഖലയിലേക്കുള്ള പ്രധാന ആനത്താരയുണ്ട്. പദ്ധതി വന്നാല്‍ ആനകളുടെ സഞ്ചാരപാത ഇല്ലാതാകും. ആനകള്‍ വേറെ വഴികണ്ടെത്തിക്കൊള്ളുമെന്ന രസകരമായ വാദമാണ് പദ്ധതിക്കായി വാദിക്കുന്നവര്‍ പറയുന്നത്. കരിങ്കുരങ്ങ്, കടുവ, പുള്ളിപ്പുലി എന്നിങ്ങനെ സംരക്ഷണ പ്രാധാന്യമര്‍ഹിക്കുന്ന ജീവിവര്‍ഗ്ഗങ്ങള്‍ നിരവധിയാണിവിടെ.
ഇതിലെല്ലാം ഉപരിയാണ് ഇവിടുത്തെ ആദിവാസികള്‍. വേഴാമ്പലുകള്‍ക്കും പുഴയോരക്കാടുകള്ക്കുമൊപ്പം ചാലക്കുടി പുഴയോരത്തു മാത്രം കാണുന്ന പ്രാക്തന ഗോത്രവര്‍ഗ്ഗമായ കാടര്‍ വിഭാഗവും ഇല്ലാതാക്കപ്പെടും. അവരെ മറ്റിടങ്ങളിലേക്ക് പുനരധിവസിപ്പിക്കുമെന്നാണ് വാദം. അവരുടെ ആവാസ വ്യവസ്ഥ നിലനില്‍ക്കുന്നത് ഈ പുഴയോരക്കാടുകളിലാണ്. ഫ്ളാറ്റ് കെട്ടി താമസിപ്പിക്കാമെന്ന് വാദിക്കുന്നവര്‍ അവരെ കൊല്ലാന്‍ തീരുമാനിക്കുകയാണ്.
എത്ര ആസ്വദിച്ചാലും മതിവരാത്തത്ര ഭംഗി അതിരപ്പള്ളിക്കുണ്ട്. ഈ കാടുകളിലൂടെ കടന്നു പോകുന്ന പുഴയ്ക്കുണ്ട്. ആര്‍ത്തലച്ച് നിലംപതിക്കുന്ന വെള്ളച്ചാട്ടം റോഡരുകിലെ കൈവരിയില്‍ പിടിച്ചുനിന്ന് കാണുമ്പോള്‍, ഇനി ജനിക്കാനിരിക്കുന്ന തലമുറകൂടി ഈ സൗഭാഗ്യം അനുഭവിച്ചു കൊള്ളട്ടെ എന്നാഗ്രഹിച്ചു പോകും. വാഴച്ചാല്‍ വനാന്തരത്തിലേക്ക് യാത്രപോയിട്ടുള്ളവര്ക്ക് മറക്കാനാകാത്ത അനുഭവമാണത്. പ്രകൃതിയൊരുക്കിവച്ചിരിക്കുന്ന അപൂര്‍വ്വ കാഴ്ച. മഹാവൃക്ഷങ്ങളെ തലയുയര്‍ത്തി നോക്കുമ്പോള്‍ ഒരു നിമിഷം തലകുനിച്ച് നമ്മള് കുമ്പിടുകയും ചെയ്യും. ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാന്‍ ബദല്‍ നിര്‍ദ്ദേശങ്ങള്‍ പലതുണ്ട്. സൂര്യനും കാറ്റും തിരമാലയുമെല്ലാമുണ്ട്. എന്നാല്‍ ചാലക്കുടി പുഴയ്ക്കും പുഴയോരക്കാടുകള്ക്കും അവയിലെ അത്യപൂര്‍വ്വ ജൈവവൈവിധ്യത്തിനും ബദലില്ല.
1980ല്‍ തുടങ്ങിയ അതിരപ്പിള്ളി പദ്ധതിക്കെതിരായ നിശബ്ദപ്രക്ഷോഭം ഇപ്പോള്‍ വലിയ ജനകീയ സമരമായി. ഇന്നിത് അതിരപ്പള്ളി സംരക്ഷിക്കാന്‍ മാത്രമുള്ള സമരമല്ല. കേരളത്തില്‍ മരിക്കുന്ന പുഴകളെയെല്ലാം തിരിച്ചുപിടിക്കാനുള്ള യജ്ഞമാണ്. ഇത് തോല്‍ക്കാനുള്ളതല്ല, ജയിക്കാന്‍ മാത്രമുള്ള മുന്നേറ്റമാണ്. ഈ കാടും പുഴയും ജീവിവൈവിധ്യങ്ങളുമെന്തിന്? വൈദ്യുതിയല്ലെ പ്രധാനം എന്നു ചോദിക്കുന്നവരുണ്ട്. അവരൊന്നറിയുക, മനുഷ്യാ, നീ ജിവിച്ചിരിക്കുന്നത് ഈ വൈവിധ്യങ്ങള്‍ നിറഞ്ഞ പ്രകൃതിയുള്ളതിനാലാണ്. അവയൊന്നുമില്ലെങ്കില്‍ പിന്നെ ഭൂമിയും നീയുമില്ല!
പ്രതികരിക്കാൻ ഇവിടെ എഴുതുക: