വിളപ്പില്‍: സംസ്ഥാനസര്‍ക്കാരിന്റെ ഈ വര്‍ഷത്തെ മാതൃകാ അധ്യാപകനുള്ള പുരസ്ക്കാരം നേടിയ വിളപ്പില്‍ശാല ഗവ യുപി സ്കൂള്‍ എച്ച്എം അഗസ്റ്റിന് ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കും. അടച്ചുപൂട്ടലിന്റെ വക്കില്‍നിന്ന് ഒരു സര്‍ക്കാര്‍ വിദ്യാലയത്തെ ജില്ലയിലെ ഏറ്റവും മികച്ച കലാലയമായി മാറ്റിയെടുത്ത ചാരിതാര്‍ഥ്യത്തോടെ.
അഞ്ചുവര്‍ഷം മുമ്പാണ് കട്ടയ്ക്കോട് ചെറുകര റീത്താ മന്ദിരത്തില്‍ അഗസ്റ്റിന് വിളപ്പില്‍ശാല യുപി സ്കൂളിന്റെ പ്രധാനാധ്യാപകനായി ചുമതലയേറ്റത്. 300 വിദ്യാര്‍ഥികള്‍ മാത്രമുള്ള അസൗകര്യങ്ങളുടെ പാഠശാലയായിരുന്നു അന്ന് വിളപ്പില്‍ശാല യുപിഎസ്. അഗസ്റ്റിന്റെ ഒറ്റയാള്‍ പോരാട്ടം സ്കൂള്‍ വികസനത്തിന്റെ പുതിയ മുഖം നല്കി. ബഹുനില മന്ദിരങ്ങള്‍, ഹെറിറ്റേജ് പാര്‍ക്ക്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, കമ്പ്യൂട്ടര്‍ ലാബ്, സ്കൂള്‍ ബസ്, അന്താരാഷ്ട്ര നിലവാരത്തില്‍ കായികപഠനം തുടങ്ങി ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍, സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കി. ഇന്ന് ആയിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന മികച്ച വിദ്യാലയമായി ഈ സ്കൂള്‍ മാറി. സ്കൂളിനെ ഉയരങ്ങളിലേക്ക് നയിച്ചതോടെ അഗസ്റ്റിന് ജനകീയ അധ്യാപകനായി. പ്രതീക്ഷ പുരസ്കാരം, സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് എന്നിവയിലൂടെ കിട്ടിയ പണം മുഴുവന്‍ സ്കൂളിനുവേണ്ടി അദ്ദേഹം സംഭാവന ചെയ്തു.
വിളപ്പില്‍ പൗരാവലി അഗസ്റ്റിന് യാത്രയയപ്പ് നല്‍കിയിരുന്നു. നാടിനാകെ മാതൃകയായ അഗസ്റ്റിനെ വിളപ്പിലിലെ പൊതുവിദ്യാലയ പരിഷ്കാരസമിതി അധ്യക്ഷനായി നിയോഗിക്കാനാണ് പഞ്ചായത്ത് തീരുമാനം. 33 വര്‍ഷത്തെ വിശിഷ്ട സേവനത്തിനു ശേഷമാണ് ഇന്ന് അദ്ദേഹം ഔദ്യോഗിക ജീവിതത്തില്‍നിന്ന് പടിയിറങ്ങുന്നത്. കള്ളിക്കാട് സെന്റ് അന്നാസ് എല്‍പി സ്കൂള്‍ അധ്യാപിക റീത്തയാണ് ഭാര്യ. മക്കള്‍: അഖില്‍ എസ്. അഗസ്റ്റിന്(അസോസിയേറ്റ് പ്രൊഫ. ലൂര്‍ദ് മാതാ എഞ്ചിനീയറിംഗ് കോളേജ്), എംബിബിഎസ് നാലാംവര്‍ഷ വിദ്യാര്‍ഥിനി രേഷ്മ അഗസ്റ്റിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: