ഇരിട്ടി: റോഡരികിലെ മരംമുറിക്കുന്നതില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം തലശ്ശേരി- വളവുപാറ അന്തര്‍ സംസ്ഥാന പരാതയുടെ നിര്‍മ്മാണത്തെ പ്രതിസന്ധിയിലാക്കുന്നു. ഇരിട്ടി പാലം മുതല്‍ കൂട്ടുപുഴ വരെയുള്ള ഭാഗങ്ങളുടെ നവീകരണമാണ് പ്രതിസന്ധിയിലായത്. മൂന്നു റീച്ചാക്കി ആദ്യ റീച്ചിലുള്ള ഇരിട്ടി പാലം മുതല്‍ ബെന്‍ഹില്‍ ദൂരത്തെ 226 മരങ്ങള്‍ മുറിക്കാന്‍ സാമുഹ്യവനവല്ക്കരണ വിഭാഗം വില നിശ്ചയിച്ചു നല്‍കിയിരുന്നു. പന്ത്രണ്ടു ലക്ഷത്തിലധികം രൂപയായിരുന്ന സംഖ്യ. രണ്ടു ലേലങ്ങള്‍ നടത്തിയെങ്കിലും വില അധികമാണെന്ന് പറഞ്ഞ് ആരും ലേലം എടുത്തില്ല. മൂന്നാമത് ടെന്‍ഡറില്‍ ഒരു വ്യാപാരി ലേലം എടുത്തെങ്കിലും 27 ശതമാനം കുറവായതിനാല്‍ കണ്ണൂര്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്തതിനാല്‍ സൂപ്രണ്ടിംങ് എഞ്ചിനീയര്‍ക്ക് അയച്ചിരിക്കുകയാണ്. രണ്ടാം റീച്ചില്‍ വരുന്ന ബെന്‍ഹില്‍-കിളിയന്തറ ഭാഗങ്ങളിലെ 242 മരങ്ങള്‍ പരിശോധന നടത്തിയെങ്കിലും സാമുഹ്യ വനവല്കണ വിഭാഗം വില നിശ്ചയിച്ചു നല്‍കിയിട്ടില്ല. മൂന്നാം റീച്ചില്‍ വരുന്ന കിളിയന്തറ മുതല്‍ വളവുപാറവരെയുള്ള 356 മരങ്ങള്‍ മുറിക്കാന്‍ പരിശോധന പോലും നടത്തിയിട്ടില്ല. വിലയിട്ടു കൈമാറിയാല്‍ പോലും ലേല നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഒന്നര മാസം എടുക്കും. കള്‍റോഡ് മുതല്‍ കൂട്ടുപുഴ വരെയുള്ള ഭാഗം 209 കോടി രൂപ ചെലവിലാണ് നവീകരിക്കുന്നത്. പ്രവൃത്തികള്‍ അതിവേഗമാണ് മുന്നേറുന്നത്. മരം മുറി സമയബന്ധിതമായി നടക്കുമെന്ന പ്രതീക്ഷയില്‍ മണ്‍പണിയും വളവു നിവര്‍ത്തലും കയറ്റിറക്കം ക്രമീകരിക്കലും നടത്തിക്കഴിഞ്ഞു. ഇതിനെ തുടര്‍ന്ന് മരങ്ങള്‍ അപകടഭീഷണിയിലാണ്. ചെറിയ കാറ്റത്തുപോലും മറിഞ്ഞുവീഴാവുന്ന രീതിയില്‍ മരത്തിന്റെ ചുവട്ടിലെ മണ്ണ് നീക്കും ചെയ്തിരിക്കുകയാണ്. ദിനം പ്രതി നാറുകണക്കിന് വാഹനങ്ങളും കാല്നടയാത്രക്കാരുമുള്ള പാത അപകട ഭീഷണിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: