ഹരിപ്പാട്: ബൈക്ക് സ്ക്കൂട്ടറിലിടിച്ച് യുവതിയും യുവാവും തത്ക്ഷണം മരിച്ചു. മറ്റൊരു യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നങ്ങ്യാര്‍കുളങ്ങര സുരേന്ദ്ര ഭവനത്തില്‍ പരേതനായ സുരേന്ദ്രന്‍പിള്ളയുടെ മകള്‍ സുമിത്ര(ഗായത്രിദേവി- 24), കൊല്ലം കാവനാട് തിരുമുറ്റം വീട്ടില്‍ രവിയുടെ മകന് ആദര്‍ശ് (20) എന്നിവരാണ് മരിച്ചത്.
സ്ക്കൂട്ടറിന് പിന്നിലിരുന്ന് യാത്രചെയ്യുകയായിരുന്ന പള്ളിപ്പാട് അകംകുടി മണ്ണൂര്‍ തെക്കതില്‍ സൂര്യ (19)യെയാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ദേശീയപാതയില്‍ നങ്ങ്യാര്‍കുളങ്ങരയ്ക്ക് തെക്ക് കരീലക്കുളങ്ങര പോലീസ് സ്റ്റേഷന് മുന്നില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു അപകടം.
സുമിത്രയും സൂര്യയും തൊട്ടടുത്ത പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോള്‍ അടിച്ചശേഷം ദേശീയപാതയിലേക്ക് കയറുമ്പോള്‍ അമിത വേഗത്തില്‍ വടക്കുനിന്നും വന്ന ബൈക്ക് ഇവരുടെ സ്ക്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. മൂവരും തെറിച്ച് റോഡിലേക്ക് വീണു. നാട്ടുകാര്‍ ഓടിക്കൂടി ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും സുമിത്രയും ആദര്‍ശും സംഭവസ്ഥലത്തുതന്നെ മരിച്ചു. സുമിത്രയായിരുന്നു സ്ക്കൂട്ടര്‍ ഓടിച്ചിരുന്നത്.
ഇടിയുടെ ആഘാതത്തില്‍ ബൈക്കും സ്ക്കൂട്ടറും നിശേഷം തകര്‍ന്നു. എറണാകുളത്തെ സഹോദരിയുടെ വീട്ടില്‍പ്പോയി മടങ്ങിവരികയായിരുന്നു ആദര്‍ശ്. ബിബിഎ ബിരുദധാരിയാണ് ആദര്‍ശ്. സുമിത്രയുടെ വിവാഹം അടുത്തമാസം നടത്താന്‍ നിശ്ചയിച്ചിരിക്കെയാണ് അപകടം ഉണ്ടായത്. സുമിത്രയുടേയും ആദര്‍ശിന്റേയും മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. പത്മിനിയാണ് സുമിത്രയുടെ അമ്മ, സഹോദരി സുചിത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: