കൊച്ചി: കെഎസ്ഇബിയില്‍ ജൂനിയര്‍ അസിസ്റ്റന്റ്/കാഷ്യര്‍ തസ്തികയില്‍ നിയമന നിരോധനം. ഇതോടെ ഈ തസ്തികയിലേയ്ക്കുള്ള റാങ്ക് പട്ടികയില്‍ ഇടംപിടിച്ച നൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ ഷോക്കടിച്ച അവസ്ഥയിലാണ്. ജൂനിയര്‍ അസിസ്റ്റന്റ്/കാഷ്യര്‍ തസ്തികയില്‍ 1410 ഒഴിവുകളുണ്ടന്ന് വൈദ്യുതി മന്ത്രി എം. എം. മണി നിയമസഭയെ അറിയിച്ചെങ്കിലും നിയമനം നടത്തുന്നില്ല.
അഡ്മിനിസ്ട്രേറ്റിവ് വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ ആയിരത്തിലധികം ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ടു ചെയ്യാതെ കെഎസ്ഇബി പൂഴ്ത്തിവച്ചത് കണ്ടെത്തിയിരുന്നു. കെഎസ്ഇബിയെ ലാഭത്തിലാക്കാനുള്ള റിപ്പോര്‍ട്ടിന്റെ പേരുപറഞ്ഞാണ് നിയമന നിരോധനം.
നിയമനനിരോധനം ചൂണ്ടിക്കാട്ടി ഉദ്യോഗാര്‍ത്ഥികള്‍ വൈദ്യുതി മന്ത്രിക്ക് നിവേദനങ്ങള്‍ നല്‍കുമ്പോഴെല്ലാം പരിഗണിക്കാമെന്ന മറുപടിയല്ലാതെ ഒരു നടപടിയുമില്ല.
കടകംപള്ളി സുരേന്ദ്രന് വൈദ്യുതിമന്ത്രിയായിരിക്കെ നിയമസഭയില്‍ നല്കിയ മറുപടിയിലും ജൂനിയര്‍ അസിസ്റ്റന്റ്/കാഷ്യര്‍ തസ്തികയില്‍ അഞ്ഞൂറോളം ഒഴിവുകള്‍ ഉള്ളതായി വ്യക്തമാക്കിയിരുന്നു. പി എസ് സി റാങ്ക് പട്ടിക നിലനില്ക്കുമ്പോള് തന്നെ മസ്ദൂര്‍ തസ്തികയിലുളളവരെ ഇരട്ട ഇന്‍ക്രിമെന്റ് നല്കി, ജൂനിയര്‍ അസിസ്റ്റന്റ്/കാഷ്യര്‍ തസ്തികയില്‍ നിയമിക്കുന്ന രീതിയും കെഎസ്ഇബിയിലുണ്ട്.
പിഎസ്സി റാങ്ക് പട്ടികയില്‍ നിന്ന് വിരലിലെണ്ണാവുന്നവരെപ്പോലും കെഎസ്ഇബി നിയമിച്ചിട്ടില്ല. ഏറ്റവും കൂടുതല്‍ നിയമനം പ്രതീക്ഷിച്ചിരുന്നത് കെഎസ്ഇബിയിലാണ്. ബോര്‍ഡിനെ ലാഭത്തിലാക്കാനാണ് നിയമന നിരോധനമെങ്കില്‍ കോടികളുടെ കുടിശിക പിരിച്ചെടുത്താല്‍ പോരെയെന്നാണ് റാങ്ക് പട്ടികയിലുള്ളവരുടെ ചോദ്യം. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ മിക്കവരും പ്രായപരിധി കഴിഞ്ഞു. ഇനി പലര്‍ക്കും അവസരം ലഭിക്കില്ല.
മറച്ചുവച്ച ഒഴിവുകള്‍ കണ്ടെത്താന്‍ മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരം രൂപീകരിച്ച അഡ്മിനിസ്ട്രേറ്റിവ് വിജിലന്‍സ് സെല്‍ പരിശോധന നടത്തി കെഎസ്ഇബിയിലെ ഒഴിവുകള്‍ കണ്ടെത്തിയിട്ടും നിയമനത്തിന് നടപടിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: