കൊച്ചി: കോടികളുടെ നഴ്സിങ് റിക്രൂട്ട്മെന്റ് കേസിലെ മുഖ്യപ്രതി ഉതുപ്പ് വര്‍ഗീസിനെ രണ്ട് ദിവസത്തേയ്ക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയിലെ സിബിഐ കോടതിയാണ് ശനിയാഴ്ച വരെ ഉതുപ്പിനെ സിബിഐ കസ്റ്റഡിയില്‍ വിട്ടത്. കുവൈത്തിലേക്ക് നഴ്സുമാരെ റിക്രൂട്ട്മെന്റ് നടത്തിയ കേസില്‍ ഉതുപ്പ് വര്‍ഗീസും സംഘവും 300 കോടിയോളം രൂപ തട്ടിയെടുത്തതായാണ് കേസ്.
സിബിഐയുടെ കസ്റ്റഡി അപേക്ഷയെ ഉതുപ്പിന്റെ അഭിഭാഷകന് എതിര്‍ത്തു. ഉതുപ്പിനെതിരായ അന്വേഷണം സിബിഐ പൂര്‍ത്തിയാക്കിയതാണെന്നും കുറ്റപത്രം കോടതിയില്‍ നല്‍കിയതാണെന്നും വാദിച്ചു.
ഉതുപ്പിനെതിരെ കൂടുതല്‍ അന്വേഷണം നടത്തേണ്ടതിന്റെ ആവശ്യം കുറ്റപത്രത്തില്‍ സൂചിപ്പിച്ചിട്ടിലെന്നും കോടതിയില്‍ പറഞ്ഞു. എന്നാല്‍ തട്ടിപ്പിലൂടെ ഉതുപ്പ് നേടിയ കോടികള്‍ ഹവാല വഴി അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഈ പണം കണ്ടെടുക്കേണ്ടതുണ്ടെന്നും തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കണമെന്നും സിബിഐ വാദിച്ചു. ഉതുപ്പിന്റെ ജാമ്യാപേക്ഷയും ശനിയാഴ്ച പരിഗണിക്കും.
കഴിഞ്ഞ ദിവസം അബുദാബിയില്‍ നിന്നെത്തിയ ഉതുപ്പിനെ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ അധികൃതരാണ് തിരിച്ചറിഞ്ഞ് സിബിഐയ്ക്ക് കൈമാറുകയായിരുന്നു. കൊച്ചിയിലെ അല്‍സറാഫ സ്ഥാപനം വഴി ഇയാള്‍ 300 കോടി രൂപയാണ് തട്ടിയെടുത്തത്. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റിന്റെ മറവിലായിരുന്നു തട്ടിപ്പ്. രാജ്യം വിട്ട ഉതുപ്പിനെ പിടികൂടാന്‍ സിബിഐ ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: