മലപ്പുറം: മലപ്പുറം കളക്ട്രേറ്റ് സ്ഫോടനക്കേസിലെ രണ്ടാം പ്രതി തമിഴ്നാട് വിശ്വനാഥ നഗര്‍ സ്വദേശി ഷംസൂണ്‍ കരീം രാജ(23)യെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി.
ഇന്നലെ 12.30 ഓടെയാണ് നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി കെ. ബാലന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം മലപ്പുറംകളക്ട്രേറ്റ് വളപ്പിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ആന്റി നക്സല്‍ സ്ക്വാഡിന്റെയും തണ്ടര്‍ ബോള്‍ട്ടിന്റെയും പോലിസിന്റെയും നേതൃത്വത്തില്‍ വന്‍ സുരക്ഷയൊരുക്കിയിരുന്നു.മറ്റൊരു പ്രതി ആന്ധ്ര ആത്തിക്കുളം മുഹമ്മദ് അയ്യൂബ്(26)നെ അന്വേഷണ സംഘം കൊണ്ടുവന്നിരുന്നെങ്കിലും സംഭവ സ്ഥലവുമായി നേരിട്ട് ബന്ധമില്ലാത്തതിനാല്‍ പുറത്തിറക്കിയില്ല.
ആകെ അഞ്ച് പ്രതികളാണുള്ളത്. തമിഴ്നാട് മധുര ഇസ്മയില്‍ പുരം കെ. പുത്തൂര്‍ അബ്ബാസ് അലി (ലൈബ്രറി അബ്ബാസ്-27), ഷംസൂണ്‍ കരീം രാജ(23), സോഫ്ട് വെയര്‍ എഞ്ചിനീയറായ പള്ളിവാസല്‍ ഫസ്റ്റ് സ്ട്രീറ്റില്‍ നെല്പെട്ട ദാവൂദ് സുലൈമാന്‍ കോയ (23), തൈര് മാര്‍ക്കറ്റ് ഷംസുദ്ദീന് (26), ആന്ധ്ര ആത്തിക്കുളം മുഹമ്മദ് അയ്യൂബ് (26) എന്നിവരാണ് പ്രതികള്‍. ഒന്നാംപ്രതി അബ്ബാസ് അലിയാണ് സ്ഫോടനം ആസൂത്രണം ചെയ്തത്. തമിഴ്നാട്ടിലെ മധുരയില്‍ വെച്ചായിരുന്നു ആസൂത്രണം. ബോംബ് സ്ഥാപിക്കുന്നതടക്കം മലപ്പുറത്തെ സ്ഫോടനത്തിന്റെ മുഴുവന്‍ ചുമതലകളും കരീം രാജിനായിരുന്നു.
2016 നവംബര്‍ ഒന്നിനാണ് സ്ഫോടനം നടക്കുന്നത്. 10 ദിവസം മുമ്പ് കരീംരാജ കളക്ടേറ്റ് വളപ്പിലെത്തി സ്ഫോടകവസ്തു സ്ഥാപിക്കേണ്ട സ്ഥലവും മറ്റും വീഡിയോയില്‍ പകര്‍ത്തി. ഇത് മധുരയിലെത്തിച്ച് അഞ്ചംഗ സംഘം കണ്ടശേഷമാണ് സ്ഫോടനം ആസൂത്രണം ചെയ്യുന്നത്. തുടര്‍ന്ന് ഒക്ടോബര്‍ 31ന് മധുരയില്‍ നിന്ന് കരീംരാജ തനിയെ സ്ഫോടക വസ്തുവുമായി പാലക്കാട് വഴി ബസില്‍ മലപ്പുറത്തെത്തി. ഒന്നിന് രാവിലെ 11 മണിയോടെ മലപ്പുറം കുന്നുമ്മല്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലിറങ്ങിയ കരീംരാജ ഓട്ടോയില്‍ കോടതി വളപ്പിലെത്തി. വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഹോമിയോപ്പതി വകുപ്പിന്റെ കാറിനു താഴെ ബോംബ് സ്ഥാപിച്ചു. ഒരു മണിയോടെയാണ് സ്ഫോടനം നടന്നത്. സ്ഫോടന ശേഷം പ്രതി മധുരക്ക് തിരിച്ചു.
പ്രതി മുഹമ്മദ് അയ്യൂബിനെ പെരിന്തല്‍മണ്ണയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മൈസൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ടാണ് ഇയാളെ ഇവിടെ തെളിവെടുപ്പ് നടത്തിയത്. പ്രതികള്‍ പാലക്കാട് കളക്ട്രേറ്റ് വളപ്പിലും സമാനമായ രീതിയില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും ഇതിനായി പാലക്കാട് കളക്ട്രേറ്റ് വളപ്പും പരിസരവും വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് പ്രതികള്‍ പിടിയിലായത്.
കഴിഞ്ഞ 23നാണ് പ്രതികളെ മഞ്ചേരി സെഷന്‍സ് കോടതിയില്‍ നിന്ന് അന്വേഷണ സംഘം തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങിയത്. അടുത്ത മൂന്നിന് കോടതിയില്‍ തിരിച്ച് ഹാജരാക്കും. കൂടുതല്‍ തെളിവെടുപ്പിനായി വിട്ടു കിട്ടുന്നതിനായി അപേക്ഷ സമര്‍പ്പിക്കുമെന്ന് അന്വേഷണത്തിനു നേതൃത്വം നല്കുന്ന കെ.ബാലന് പറഞ്ഞു.
പ്രതികള്‍ക്കെതിരെ കൊല്ലം കളക്ട്രേറ്റിലും ആന്ധ്രയിലെ ചിറ്റൂര്‍, നെല്ലൂര്‍, കര്‍ണാടകയിലെ മൈസൂര്‍ എന്നിവിടങ്ങളില്‍ സ്ഫോടനം നടത്തിയതിനും കേസുണ്ട്. ബെയ്സ് മൂവ്മെന്റ് എന്ന സംഘടനയുടെ പേരിലാണ് സ്ഫോടനം നടത്തിയത്. ബെയ്സ് മൂവ്മെന്റിന് നേതൃത്വം നല്‍കുന്നത് അബ്ബാസ് അലിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: