കൊച്ചി: റെഡ്ക്രോസ് സൊസൈറ്റി ചെയര്‍മാനെ മാറ്റുകയും കമ്മിറ്റികള്‍ പിരിച്ചുവിടുകയും ചെയ്ത സര്‍ക്കാര്‍ നടപടി റദ്ദാക്കിയ സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവച്ചു. ജൂലൈ 15 നാണ് സംസ്ഥാന ചെയര്മാന് സുനില്‍. സി. കുര്യനെ മാറ്റി, എക്സിക്യൂട്ടീവ്, ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിട്ടത്.
സാമ്പത്തിക ക്രമക്കേടുകളും അഴിമതിയും ചൂണ്ടിക്കാട്ടി മാനേജ്മെന്റ് കമ്മിറ്റിയംഗം കരമന സി. ഭാസ്കരന് റെഡ്ക്രോസ് ദേശീയ പ്രസിഡന്റു കൂടിയായ രാഷ്ട്രപതിക്കു നല്കിയ പരാതിയാണ് സര്‍ക്കാര്‍ നടപടിക്ക് കാരണമായത്. തുര്‍ടന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിനും സര്‍ക്കാര്‍ തീരുമാനിച്ചു.
ഇതിനെതിരെ നല്കിയ ഹര്‍ജികളില്‍ സര്‍ക്കാര്‍ നടപടി സിംഗിള്‍ബെഞ്ച് റദ്ദാക്കി. ആഗസ്റ്റ് 28 ലെ ഈ വിധിക്കെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീലാണ് ഡിവിഷന് ബെഞ്ച് തള്ളിയത്. റെഡ് ക്രോസ് സൊസൈറ്റിയുടെ ആക്ടും സ്കീമും അനുസരിച്ച് സര്‍ക്കാരിന് ഇതില്‍ പങ്കുമില്ലെന്ന് ഡിവിഷന് ബെഞ്ച് വിലയിരുത്തി.
സൊസൈറ്റിയുടെ കാര്യങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമില്ല. സൊസൈറ്റിയുടെ സംസ്ഥാന സമിതിക്കെതിരെ ലഭിച്ച പരാതി അന്വേഷിക്കാന്‍ നിര്‍ദേശിച്ചാണ് രാഷ്ട്രപതി സര്‍ക്കാരിന് നല്‍കിയത്.
ഇതില്‍ റിപ്പോര്‍ട്ട് നല്കുന്നതിനു പകരം സര്‍ക്കാര്‍ നടപടി സ്വീകരിച്ചത് നിയമപരമായി നിലനില്‍ക്കില്ലെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: