തിരുവനന്തപുരം: എ.കെ.ശശീന്ദ്രന്റെ രാജിയിലേയ്ക്ക് നയിച്ച ഫോണ്‍വിളി വിവാദവുമായി ബന്ധപ്പെട്ട് മംഗളം ചാനല്‍ ഖേദം പ്രകടിപ്പിച്ചു. മംഗളം സിഇഒ അജിത് കുമാറാണ് ഖേദം പ്രകടിപ്പിച്ചത്. മന്ത്രിയുടെ രാജ്യയിലേക്കുനയിച്ച സംഭാഷണവുമായി ബന്ധപ്പെട്ട് ഖേദമുണ്ടെന്നാണ് അജിത്കുമാര്‍ അറിയിച്ചത്. മംഗളം ചാനലില്‍ ഏതാനും മിനിറ്റുകള്‍ പ്രത്യക്ഷപ്പെട്ടാണ് അജിത്കുമാര്‍ ഖേദം പ്രകടിപ്പിച്ചത്.
മന്ത്രിയെ വിളിച്ചത് ചാനലിലെ വനിതാ മാധ്യമപ്രവര്‍ത്തകയാണെന്ന് അജിത്കുമാര്‍ വെളിപ്പെടുത്തി. പരാതിക്കാരിയായ വീട്ടമ്മയെ വിളിച്ചാണ് മന്ത്രി അശ്ലീല സംഭാഷണം നടത്തിയതെന്നായിരുന്നു ചാനല്‍ അവകാശവാദം. ഇത് ഇപ്പോള്‍ ചാനല്‍ തന്നെ തിരുത്തിയിരിക്കുകയാണ്. എട്ടു പേരടങ്ങുന്ന സംഘത്തെയാണ് സ്റ്റിംഗ് ഓപ്പറേഷനായി ചാനല്‍ നിയോഗിച്ചിരുന്നത്. ഇതില്‍ ഒരു മാധ്യമപ്രവര്‍ത്തകയാണ് മന്ത്രിയുമായി അടുപ്പമുണ്ടാക്കി കെണിയൊരുക്കിയത്. സംഭവത്തില്‍ മറ്റു ഏഴു പേര്‍ക്കും പങ്കില്ലെന്നും മംഗളം സിഇഒ പറയുന്നു.
ഭാവിയില്‍ തെറ്റുകള്‍ ഉണ്ടാകാതിരിക്കുന്നതിന് എഡിറ്റോറിയല്‍ വിഭാഗത്തില്‍ കൂടുതല്‍ സംവിധാനം ഏര്‍പ്പെടുത്തും. ഒരു വീഴ്ചയുടെ പേരില്‍ പുതിയ മാധ്യമ സംരംഭത്തെ തകര്‍ക്കാന്‍ ആരും ഒരുങ്ങരുതെന്നും അജിത്കുമാര്‍ അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: