ജഗദ്ഗുരു ശങ്കരാചാര്യരെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ക്ക് അര നൂറ്റാണ്ടുമുമ്പ് നല്കിയ മറുപടി വിശദീകരണം. ഇന്നും പ്രസക്തം, വിമര്‍ശകരുടെ ഉത്തരം മുട്ടിക്കുന്നവ.
ലോകഗുരുവായ ശങ്കരാചാര്യ സ്വാമിക്ക് ജാതിയില്ല. അപ്രകാരമുള്ള ശങ്കരാചാര്യരുടെ നിശ്ചയമാണ് ജാതിക്രമം എന്നു നിങ്ങള്‍ പറയുന്നത് തെറ്റാണ്. തനിക്ക് ജാതിയില്ലാത്തപക്ഷം താന്‍ മറ്റൊരു ജാതിയെ സ്ഥാപിക്കുന്നതല്ല. അങ്ങനെ ജാതിയില്ലാതെയും ഇന്നവനാണ് അച്ഛനെന്ന് അറിയാതെയും ഉള്ള ഒരാളുടെ നിശ്ചയങ്ങളാണ് മലയാളികളായ നിങ്ങള്‍ ഇപ്പോഴും നടക്കുന്നതെന്ന് പറവാന്‍ നിങ്ങള്‍ക്ക് ലേശം പോലും ലജ്ജയില്ലല്ലോ?
കൂടാതെ, കേരളത്തില്‍ എല്ലാ പ്രദേശങ്ങളിലും ശങ്കരാചാര്യരുടെ നിശ്ചയമാണ് നടക്കുന്നത് എന്ന് നിങ്ങള്‍ തന്നെ പറയുന്നു. അപ്രകാരമുള്ള കേരളത്തിലെ നടപടികളെപ്പറ്റി ആലോചിക്കുമ്പോള്‍ അതത് പ്രദേശങ്ങളില്‍ പലതും വിപരീതമായി നാം കാണുന്നു. കേരളം കന്യാകുമാരി മുതല്‍ ഗോകര്‍ണ്ണം വരെ നീണ്ടുകിടക്കുന്ന ഒരു രാജ്യമാണ്. ആ കേരളത്തിന്റെ ഓരോരോ പ്രദേശത്തും ഓരോരോ നടപടികളാണ് നടക്കുന്നത്.
അതെന്തെന്നാല്‍ തെക്കന്‍ തിരുവിതാംകൂറില്‍ കൊല്ലത്തുനിന്ന് തെക്കോട്ട് കന്യാകുമാരിവരെ തിയ്യന് മുതലായവര്‍ക്ക് തൊട്ടുകുളിയില്ലെന്നും, കൊല്ലത്തുനിന്ന് കുറച്ചു വടക്കുഭാഗം വൈക്കത്തിനു സമീപം ചേര്‍ത്തലവരെയുള്ള ദേശങ്ങളില്‍ തിയ്യന് മുതലായവര്‍ക്ക് തൊട്ടുകുളിയുണ്ടെന്നും, വൈക്കം മുതല്‍ വടക്കോട്ട് കുറുമ്പ്രനാട് താലൂക്കിന്റെ പകുതിയായ വടകരയ്ക്ക് മൂന്നു നാഴിക തെക്കോട്ട് മൂരിയാട്ട് കടവെന്നും കോട്ടകടവെന്നും പറഞ്ഞുവരുന്ന പുഴയുടെ തെക്കേക്കരവരെയുള്ള സ്ഥലങ്ങളില്‍ തിയ്യര് മുതലായവര്‍ അടുത്താല്‍ തീണ്ടുമെന്നും, അതുനിമിത്തം അവരെ ദൂരെ നിര്‍ത്തണമെന്നും, മൂരിയാട്ടു കടവിന്നു വടക്കോട്ട് കാസര്‍കോട് വരെ തിയ്യര് മുതലായവര്‍ക്ക് തൊട്ടുകുളിയുണ്ടെന്നും, അവിടുന്ന് വടക്കോട്ട് ഗോകര്‍ണം വരെയുള്ള ദേശങ്ങളില്‍ ശുദ്ധാശുദ്ധം എന്നൊരവസ്ഥ തീരെ ഇല്ലെന്നും സ്ഥാപിച്ചിരിക്കുന്നു.
ഈ പറഞ്ഞ സ്ഥലങ്ങളൊക്കെ കേരളത്തില്‍ ഉള്ളതാണ്. ഇവിടങ്ങളില്‍ നടക്കുന്ന ആചാരങ്ങള്‍ ശങ്കരാചാര്യര്‍ നിശ്ചയിച്ചിട്ടുള്ളതായിരുന്നുവെങ്കില് ഒരേ പ്രകാരത്തില്‍ തന്നെ ആയിരിക്കുമായിരുന്നു. അല്ലാതെ ഭിന്നമായിട്ടു ആയിത്തീരുന്നതല്ല.
ഇതിനു പുറമെ, തെക്കെ മലയാളത്തില്‍ ഈഴവര്‍, തീയ്യര്‍, കമ്മാളര്‍ മുതലായിട്ടുള്ളവരും തിരുവിതാംകൂറില്‍ ബ്രാഹ്മണ ക്ഷത്രിയ വൈശ്യരൊഴികെ ഹിന്ദുക്കളായ കേരളീയരെന്ന് അഭിമാനിച്ചു വരുന്ന മറ്റെല്ലാ ജാതിക്കാരും ജ്യേഷ്ഠാനുജന്മാര് അഞ്ചാള് കൂടി ഒരു സ്ത്രീയെ വിവാഹം ചെയ്യുന്നു. ഇങ്ങനെ ചെയ്യുവാന്‍ കാരണം, അനുഭവസ്ഥന്മാര്‍ എഴുതിവച്ച യഥാര്‍ത്ഥ തത്വം ഗ്രഹിക്കാതെ ഭാരതത്തില്‍ സോമവംശജാതരായ പാണ്ഡവന്മാരായ ജ്യേഷ്ഠാനുജന്മാര് ഒരു സ്ത്രീയെ വിവാഹം ചെയ്തു എന്ന തെറ്റിദ്ധാരണയാലാണ്.
എന്നാല്‍, കേരളത്തിലുള്ള മലയാളികള്‍ക്ക് മുന്‍പു തന്നെ ജാത്യഭിമാനം വളരെ കലശലായി ഉണ്ടായിരുന്നു. അക്കാലങ്ങളിലൊക്കെ പല യോഗ്യന്മാരും വന്നു പല യത്നങ്ങളും ചെയ്തിട്ടും ഇവരുടെ ദുരഭിമാനം നശിപ്പിക്കുവാന്‍ സാധിക്കാതെ വന്നു. അങ്ങനെ ശങ്കരാചാര്യസ്വാമിയും ഉത്ഭവിച്ചു. അദ്ദേഹം മലയാളികളുടെ ജാത്യാഭിമാനം കൊണ്ട് നിവൃത്തിയില്ലാതായി കണ്ടപ്പോള്‍ അവര്‍ക്ക് ജ്ഞാനമുണ്ടാകുവാന്‍ വേണ്ടിയും ശുദ്ധാശുദ്ധവും ജാതിവ്യത്യാസവും ഇല്ലാത്തതാണെന്ന് ഉണര്‍വുണ്ടാക്കുവാന്‍ വേണ്ടിയും സര്‍വ്വ ജാതിക്കാര്‍ക്കും അന്യോന്യം സഹായം വേണമെന്നുള്ള ബോധമുണ്ടാക്കുവാന്‍ വേണ്ടിയും സര്‍വ്വ ജാതിക്കാര്‍ക്കും അന്യേന്യം സഹായം വേണമെന്നുളള ബോധമുണ്ടാക്കുവാന്‍ വേണ്ടിയും ദുരഭിമാനികളായ മലയാളികളാല്‍ സ്ഥാപിക്കപ്പെട്ട താണ ജാതിക്കാരുമായി ബന്ധമുണ്ടാകുവാന്‍ വേണ്ടിയും ദുരഭിമാനികളായ മലയാളികളാല്‍ സ്ഥാപിക്കപ്പെട്ട താണ ജാതിക്കാരുമായി ബന്ധമുണ്ടാകുവാന്‍ വേണ്ടിയും ഒരു യുക്തിയായി ഏറ്റവും നികൃഷ്ടമായിരിക്കുന്ന ഈറ്റുമാറ്റുകളെ സ്ഥാപിച്ചതാണ്.
ഇതിനെ മലയാളികളായ ദുരഭിമാനികള്‍ക്ക് ആലോചിപ്പാന്‍ ബുദധിയില്ലാത്തതുകൊണ്ടാണ് ഇതേവരെ മനസ്സിലാകാതിരുന്നത്. മേല്‍പ്പറഞ്ഞ ഈറ്റുമാറ്റ് ഒഴികെയുള്ള എല്ലാ നടപടികളും മലയാളത്തില്‍ ധനതിമിരാന്ധന്മാരായ ആഢ്യന്‍, സ്ഥാനി മുതലായവര്‍ നടപ്പില്‍ വരുത്തിയതാണ്. കൂടാതെ മലയാളികളുടെ മറ്റൊരു മൂഢത പറയാം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: