കൊല്ലം: വികസനവും ജനക്ഷേമ പദ്ധതികളും ലക്ഷ്യമിട്ട് ജില്ലാപഞ്ചായത്തിന്റെ 2017-18 വര്‍ഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് എം.ശിവശങ്കരപ്പിള്ള അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ ആമുഖപ്രഭാഷണം നടത്തി. ജില്ലയുടെ സമഗ്രവികസനത്തിന് ദിശാബോധം നല്കുന്ന ബജറ്റാണെന്ന് പ്രസിഡന്റ് പറഞ്ഞു. 120.27 കോടി രൂപ വരവും 116.49 കോടി രൂപ ചെലവും 3.78 കോടി രൂപ നീക്കിയിരിപ്പുമാണ് ബജറ്റ് പ്രതീക്ഷിക്കുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ജില്ലയിലെ എല്ലാ പാടശേഖരങ്ങളേയും മാതൃകാ പാടശേഖരങ്ങളാക്കും. ജില്ലയില്‍ 50 മാതൃകാ പാടശേഖരങ്ങള്‍ പൊലിയോ…പൊലി പദ്ധതിക്കു കീഴില്‍ ആദ്യഘട്ടമായി ഒരുക്കും. നെല്‍കൃഷിക്കാവശ്യമായ വിത്ത്, വളം, യന്ത്രങ്ങള്‍ എന്നിവ പൂര്ണ്ണസബ്സിഡി നിരക്കില്‍ ജില്ലാ പഞ്ചായത്ത് വാങ്ങി നല്‍കും. കൂടാതെ പച്ചക്കറി ഉല്പാദനം വിപുലപ്പെടുത്തുന്നതിനായി 200 മാതൃകാ ജൈവകൃഷിത്തോട്ടങ്ങള്‍ സ്ഥാപിക്കും. ജില്ലയിലെ തെരഞ്ഞെടുത്ത കാര്‍ഷികസഹകരണസംഘങ്ങളെ ജില്ലാ പഞ്ചായത്തിന്റെ കാര്‍ഷിക വിപണനകേന്ദ്രങ്ങളാക്കി മാറ്റും. പ്രവര്‍ത്തനനിരതമായ നാളീകേര സമിതികള്‍ക്ക് തെങ്ങുകയറ്റയന്ത്രങ്ങള്‍ വാങ്ങി നല്‍കും. കുളങ്ങളും ചിറകളും സംരക്ഷിക്കുന്നതോടൊപ്പം പുതിയ കുടിവെള്ള സ്രോതസ്സുകള്‍ കണ്ടെത്തുന്നതിനുള്ള പദ്ധതികള്‍ക്കും ബജറ്റില്‍ തുക വകയിരുത്തി.
ക്ഷീരസംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുമായി ചേര്‍ന്ന് ഒരു ലിറ്റര്‍ പാലിന് മൂന്ന് രൂപ നിരക്കില്‍ സബ്സിഡി നല്‍കും. ക്ഷീരകര്‍ഷക ഗ്രൂപ്പുകള്‍ക്ക് കറവപ്പശുക്കളെ വാങ്ങിനല്‍കും. കയര്‍, കശുവണ്ടി മേഖലകളുടെ വികസനത്തിനും വ്യാപനത്തിനുമായി 40 ലക്ഷം രൂപ വകയിരുത്തി. അഷ്ടമുടിക്കായലിന്റെ സംരക്ഷണത്തിനായി കണ്ടല്‍ വച്ചുപിടിപ്പിക്കാന്‍ കായല്‍ പ്രദേശത്തുള്ള 13 ഗ്രാമപഞ്ചായത്തുകളെയും ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിനെയും ഉള്‍പ്പെടുത്തി കണ്ടലഴക് പദ്ധതിക്കായി ഒരു കോടി രൂപ വകയിരുത്തി. ജില്ലയുടെ പ്രവേശന കവാടങ്ങളായ ഓച്ചിറയിലും, കടമ്പാട്ടുകോണത്തും കേരളീയ മാതൃകയില്‍ കവാടങ്ങള്‍ നിര്‍മ്മിക്കും. ജില്ലാപഞ്ചായത്തിന് വിട്ടുകിട്ടിയ സ്കൂളുകള്‍, ആശുപത്രികള്‍, ഘടകസ്ഥാപനങ്ങള്‍ എന്നിവയില്‍ സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കുന്നതിന് ഒരു കോടി രൂപയും ചടയമംഗലം കല്ലടത്തണ്ണി മിനി ഹൈഡല്‍ പ്രോജക്ടിന് ഒരു കോടി രൂപയും വകയിരുത്തി. വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കി വരുന്ന ഉജ്ജ്വലം, വിജയഭേരി, സഫലം, മുന്നേറ്റം, സ്പോര്‍ട്സ്കിറ്റ് വിതരണം എന്നീ പദ്ധതികള്‍ ഈ വര്‍ഷവും നടപ്പാക്കും. വിദ്യാര്‍ത്ഥികളുടെ ഹാജര്‍നില രക്ഷിതാക്കളെ എസ്എംഎസ് മുഖേന അറിയിക്കുന്ന പദ്ധതി, സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കമ്പ്യൂട്ടര്‍ പാഠ്യവിഷയമായിട്ടുള്ള പ്ലസ്വണ് വിദ്യാര്‍ത്ഥികള്‍ക് ലാപ്ടോപ്, വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ പഠനോപകരണങ്ങള്‍ നല്കല് എന്നീ പദ്ധതികള്‍ക്കായി 50 ലക്ഷം രൂപ വകയിരുത്തി.
ജില്ലാ ആശുപത്രിയില്‍ കാന്‍സര്‍ റേഡിയോ തെറാപ്പി, മാമോഗ്രാഫി യൂണിറ്റ് എന്നിവ സ്ഥാപിക്കുന്നതിനായി ഒരു കോടി രൂപ വകയിരുത്തി. ഓട്ടിസം കുട്ടികളുടെ പുനരധിവാസം, സ്വപ്നച്ചിറക്, തൈറോയ്ഡ് രോഗഗവേഷണകേന്ദ്രം വിപുലപ്പെടുത്തല്‍, പൈല്‍സ് രോഗനിവാരണത്തിനായി ക്ഷാരസൂത്ര ചികിത്സാ യൂണിറ്റ് എന്നീ പദ്ധതികള്‍ക്കായി ഒരു കോടി രൂപ വകയിരുത്തി. ജില്ലയെ സമ്പൂര്‍ണ്ണ’ഭവന ജില്ലയാക്കി മാറ്റുന്നതിനുള്ള പദ്ധതിക്ക് ആദ്യഘട്ടത്തില്‍ ഏഴ് കോടി രൂപ വകയിരുത്തി. ഭൂരഹിതഭവനരഹിതരായവര്ക്ക് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെ വസ്തുവും വീടും നല്കുന്ന പദ്ധതിക്ക് ഒരു കോടി രൂപ വകയിരുത്തി. ഭിന്നശേഷിയുള്ളവര്‍ക്ക് സൈഡ്വീലോട് കൂടിയ സ്കൂട്ടര്വിതരണം, എച്ച്ഐവി ബാധിതര്‍ക്ക് പോഷകാഹാരവിതരണം, ജനറല്‍ വിഭാഗത്തില്‍പെട്ടവര്‍ക്ക് കുടിവെള്ള പദ്ധതി, സ്വജല്‍ധാര കുടിവെള്ള പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കല്‍ തുടങ്ങിയവക്ക് 2 കോടി 60 ലക്ഷം രൂപ വകയിരുത്തി. പട്ടികവര്‍ഗവിഭാഗത്തില്‍ പെട്ടവര്‍ക്ക് സര്‍ക്കാര്‍ അംഗീകൃത ഏജന്‍സി മുഖേന വീട്, വനവിഭവങ്ങളുടെ വിപണനകേന്ദ്രം ആരംഭിക്കല്‍, ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന ആദിവാസി അമ്മമാര്‍ക്കും പോഷകാഹാര വിതരണം, അശരണരും നിരാലംബരുമായ ആദിവാസികള്‍ക്ക് പോഷകാഹാര വിതരണം എന്നീ പദ്ധതികള്‍ക്കായി 55 ലക്ഷം രൂപ വകയിരുത്തി. വനിതാവികസന പദ്ധതിക്ക് ബജറ്റില്‍ പ്രത്യേക ഊന്നല്‍ നല്കുന്നു. പദ്ധതി വിഹിതത്തിന്റെ 12 ശതമാനം തുക വനിതാവികസന പദ്ധതികള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. ജില്ലയിലെമ്പാടും 152 വനിതാ തൊഴില്സംരംഭയൂണിറ്റുകള് ആരംഭിക്കും. ഇതിലേക്കായി 7.60 കോടി രൂപ വകയിരുത്തി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള ബോധവല്‍ക്കരണ കലാപരിപാടികള്‍ക്കുമായി 15 ലക്ഷം രൂപയും വകയിരുത്തി. ജില്ലയിലെ 26 ഡിവിഷനുകളിലും മാതൃകാറോഡുകളുടെ നിര്‍മ്മാണത്തിനായി 6.50 കോടി രൂപയും മറ്റു മരാമത്ത് പ്രവൃത്തികള്‍ക്കായി 28.13 കോടി രൂപയും വകയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: