മട്ടന്നൂര്‍: ജനവാസ കേന്ദ്രത്തില്‍ മദ്യാലയം ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികള്‍ പ്രക്ഷോഭത്തിലേക്ക്. മട്ടന്നൂര്‍-ഇരിട്ടി റൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട് ലെറ്റിന്റെ മദ്യവല്നശാല ജനവാസ കേന്ദ്രമായ ഇല്ലംമൂലയില്‍ ആരംഭിക്കുവാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇതിനായി ഇല്ലം മൂലകേന്ദ്രീകരിച്ച് ബിവറേജസ് ഔട്ട്ലെറ്റ് വിരുദ്ധ കര്‍മ്മസമിതി രൂപവല്കരിച്ചു.നിരവധി വീടുകള്‍ ഉള്‍ക്കൊള്ളുന്ന ഇല്ലം മൂലക്കനാലിന് സമീപം കേരള വാട്ടര്‍ അതോറിറ്റി ഓഫീസില്‍ നിന്ന് അല്‍പ്പം മാറിയാണ് വിദേശമദ്യവില്പ്പനശാലയ്ക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നത്. സംസ്ഥാന പാതയില്‍ നിന്ന് 500 മീറ്റര്‍ അകലം പാലിക്കണമെന്ന സുപ്രീം കോടതിവിധി മറികടക്കുവാന്‍, കേവലം 200 മീറ്റര്‍ മാറിയുള്ള സ്ഥലത്തേക്ക് വളഞ്ഞവഴിയില്‍ കവാടം നിര്‍മ്മിച്ചാണ് മദ്യാലയം ഒരുങ്ങുന്നത്. മദ്രസ, ശ്രീ ശങ്കരവിദ്യാപീഠം ഹയര്‍ സെക്കന്ററി സ്കൂള്‍, ആരാധനാലയങ്ങളായ കുഞ്ഞിപ്പള്ളി, മീപ്പള്ളി ഭഗവതിക്ഷേത്രം, വയല്വീട്കാവ് എന്നിവ സ്ഥലത്തിന് ചുറ്റുമായി സ്ഥിതി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ മദ്യാലയം സ്ഥാപിക്കുവാനുള്ള നീക്കത്തിനെതിരെ വകുപ്പുമന്ത്രി ഉള്‍പ്പെടെയുള്ള അധികൃതര്‍ക്ക് നിവേദനം നല്കുവാന് കര്‍മ്മസമിതി തീരുമാനിച്ചു. യോഗത്തില്‍ വാര്‍ഡംഗം കെ.വി.പ്രശാന്ത് അധ്യക്ഷത വഹിച്ചു. സന്ദീപ് മട്ടന്നൂര്‍, വി.പി.താജുദ്ദീന്, വി.കെ.മോഹനന്, കെ.വി.പ്രസാദ്, കെ.കെ.ലിനി, കെ.ഉമീറ, എന്‍.വി.അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി കെ.രാജേഷ്, സി.കെ.അശോകന്, സന്ദീപ് മട്ടന്നൂര്‍-രക്ഷാധികാരിമാര്‍, കെ.വി.പ്രശാന്ത്-ചെയര്മാന്, വി.കെ.മോഹനന് -വൈസ് ചെയര്മാന്, വി.പി. താജുദ്ദീന്-ജനറല്‍ കണ്‍വീനര്‍, കെ.വി.പ്രസാദ്-കണ്‍വീനര്‍, കെ.കെ.ലിനി, കെ.ഉമീറ-വനിതാ വിഭാഗം കണ്‍വീനര്‍മാര്‍, എന്‍.വി.അനില്‍കുമാര്‍-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: