ന്യൂദല്‍ഹി: ദേശീയ-സംസ്ഥാനപാതകളിലെ അഞ്ഞൂറ് മീറ്റര്‍ പരിധിയില്‍ നിരോധനമേര്‍പ്പെടുത്തിയ മദ്യവില്‍പ്പനശാലകളില്‍ ബാറുകളും ഉള്‍പ്പെടുമെന്ന് സുപ്രീംകോടതി. പഞ്ചനക്ഷത്ര ബാറുകള്ക്കടക്കം നിരോധനം ബാധകമാണെന്ന് കോടതി വിധിച്ചു. കള്ളുഷാപ്പുകള്‍, ബിയര്‍-വൈന്‍ പാര്‍ലറുകള്‍, പഞ്ചനക്ഷത്ര ബാറുകള്‍, മദ്യവില്‍പ്പന ഔട്ട്ലെറ്റുകള് എന്നിവയ്ക്കെല്ലാം വിധി ബാധകമാണ്. പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്ത് ജനസംഖ്യയില്‍ ഇരുപതിനായിരത്തില്‍ കുറവുള്ള മുനിസിപ്പല്‍-പഞ്ചായത്ത് മേഖലകളില്‍ അരക്കിലോമീറ്റര്‍ ദുരപരിധി 220 മീറ്ററാക്കി കുറച്ചിട്ടുണ്ട്.
കേരളമടക്കമുള്ള സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കനത്ത തിരിച്ചടിയാണ് സുപ്രീംകോടതി വിധി. മദ്യവില്‍പ്പനശാലകള്‍ മാറ്റുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന കേരള ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ആവശ്യം കോടതി തള്ളി.
ബിവറേജസിന്റെ 155 ഔട്ട്ലെറ്റുകളും കണ്‍സ്യൂമര്‍ ഫെഡിന്റെ 9 ഔട്ട്ലെറ്റുകളും ഇന്നലെ രാത്രിയോടെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവന്നിട്ടുണ്ട്. ഇതിനു പുറമേ സംസ്ഥാനത്തെ അഞ്ഞൂറോളം ബിയര്‍-വൈന്‍ പാര്‍ലറുകളെയും ഇരുപതോളം പഞ്ചനക്ഷത്ര ബാറുകളെയും വിധി പ്രതികൂലമായി ബാധിക്കും.
ദേശീയ-സംസ്ഥാന പാതയോരങ്ങളുടെ അരക്കിലോമീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്ന് കഴിഞ്ഞ ഡിസംബര്‍ 15നാണ് സുപ്രീംകോടതി വിധിച്ചത്. എന്നാല്‍ ഈ ഉത്തരവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാധകമല്ലെന്നായിരുന്നു അറ്റോര്‍ണി ജനറല്‍ നല്കിയ നിയമോപദേശം. എന്നാല്‍ കോടതി വിധി പൊതുജനാരോഗ്യം മുന്‍നിര്‍ത്തിയാണെന്നും ബാറുകളടക്കം മുഴുവന്‍ മദ്യശാലകള്‍ക്കും ബാധകമാണ് വിധിയെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.
മാര്‍ച്ച് 31ന് ലൈസന്‍സ് കാലാവധി അവസാനിച്ചതിനാല്‍ ദേശീയ-സംസ്ഥാന പാതയോരങ്ങളിലുള്ള കേരളത്തിലെ ബാറുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം നിര്‍ത്തേണ്ടിവരും.
എന്നാല്‍ ഒക്ടോബര്‍ 1ന് ലൈസന്‍സ് കാലാവധി ആരംഭിക്കുന്ന തെലുങ്കാന അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ക്ക് സപ്തംബര്‍ 30വരെ മദ്യശാലകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് അനുമതിയുണ്ട്. കേരളത്തില്‍ ഇത്തരത്തില്‍ ലൈസന്‍സ് കാലാവധി അവസാനിക്കാത്ത ബാറുകള്‍ക്ക് കാലാവധി പൂര്‍ത്തിയാകുന്നതു വരെ പ്രവര്‍ത്തനം തുടരാം.
ദൂരപരിധി പാലിക്കേണ്ടിവന്നാല്‍ സമുദ്രത്തിലും മലമുകളിലും വരെ മദ്യശാലകള്‍ സ്ഥാപിക്കേണ്ടിവരുമെന്ന് അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മദ്യം കുടിക്കേണ്ടവര്‍ എവിടെയും പോയി കുടിച്ചോളുമെന്നായിരുന്നു വിധി. ഡിസംബറിലെ വിധിക്കെതിരെ സമര്‍പ്പിച്ച 58 പുനപരിശോധനാ ഹര്‍ജികളാണ് കോടതി തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: