കൊച്ചി: വാഹനമലിനീകരണം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട് ഭാരത് സ്റ്റേജ്- 3 വാഹനങ്ങള്‍ നിരോധിച്ച സുപ്രീം കോടതി വിധി ഓട്ടോമൊബൈല്‍ വ്യവസായത്തില്‍ വലിയ തിരിച്ചടയുണ്ടാക്കുമെങ്കിലും 2020ഓടെ ബിഎസ്- 6 രാജ്യവ്യാപകമായി നിലവില്‍ വരുമെന്നു പ്രമുഖ ഓട്ടോമൊബൈല്‍ വിദഗ്ധനുംപോപ്പുലര് വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് മാനേജിങ് ഡയറക്റ്ററുമായ ജോണ്‍ എല്‍. പോള്‍. കേരള മാനേജ്മെന്റ് അസോസിയേഷന് (കെഎംഎ) ഇന്ത്യയിലെയും വിദേശത്തെയും വാഹനരംഗത്തെപ്പറ്റി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാഹനനിര്‍മാതാക്കള്‍ക്കും വില്‍പ്പനക്കാര്‍ക്കും ബിഎസ്- 3 നിരോധനം തിരിച്ചടിയാണ്. എന്നാല്‍ ബ്എസ്- 6 വാഹനങ്ങള്‍ 2020ല്‍ രാജ്യവ്യാപകമാകും. അതോടെ മലിനീകരണം പൂര്‍ണമായും ഇല്ലാതാക്കും. ഇന്ധന ഉപഭോഗത്തിലും വലിയ കുറവുണ്ടാകും.സൈബര്‍ ആക്രമണങ്ങള്‍, അപകടങ്ങളുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍, വര്‍ഷാവര്‍ഷമുണ്ടാകുന്ന വാഹനപ്പെരുപ്പം തുടങ്ങിയവ മൂലം മുപ്പതു വര്‍ഷത്തേക്കെങ്കിലും സ്വയമോടുന്ന കാറുകള്‍, ഡ്രൈവറില്ലാത്ത കാറുകള്‍ എന്നതു സ്വപ്നമായി അവശേഷിക്കും- ജോണ്‍ എല്‍. പോള്‍ പറഞ്ഞു. വാഹനങ്ങള്‍ക്കായി ഹൈബ്രിഡ് ടെക്നോളജി, സോളാര്‍ വൈദ്യുതി, ഇന്ധന സെല്ലുകള്‍, 3ഡി പ്രിന്റിങ് ഉപയോഗിച്ചുള്ള കാര്‍ നിര്‍മാണം, സ്വയം തകാര് പരിഹരിക്കുന്ന വാഹനങ്ങള്‍, ഓട്ടോണൊമസ് കാറുകള്‍ തുടങ്ങിയവയെപ്പറ്റിയും അദ്ദേഹം സംസാരിച്ചു.
ഇന്ത്യന്‍ മാനേജ്മെന്റ് സംവിധാനത്തില്‍ ഇഴുകിച്ചേരാന്‍ കഴിഞ്ഞതാണു ജപ്പാന് കമ്പനിയായ സുസുക്കിക്ക് ഇന്ത്യയില്‍ മുന്നേറ്റമുണ്ടാക്കാന്‍ കാരണമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാരുതി സുസുക്കിയുടെ വിജയമന്ത്രത്തിന്റെ ആധാരമതാണ്. രാജ്യത്തു മാരുതി സുസുക്കിയുടെ ഏറ്റവും വലിയ ഡീലറാണ് പോപ്പുലര്‍ ഗ്രൂപ്പ്. 7,500 പേര്‍ക്കാണു കമ്പനി തൊഴില്‍ നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായം തുറന്നിട്ടിട്ടില്ലാത്ത 1980നു മുന്‍പ് ഇവിടെയെത്തിയ സുസുക്കി സര്‍ക്കാരിന്റെ 51 ശതമാനം ഓഹരി പങ്കാളിത്തത്തോടെയാണു മാരുതി സുസുക്കിക്കു തുടക്കമിട്ടത്- അദ്ദേഹം വിശദീകരിച്ചു.
കെഎംഎ പ്രസിഡന്റ് മാത്യു ജോസ് ഉറുമ്പത്ത് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി അധ്യക്ഷ മരിയ ഏബ്രഹാം സ്വാഗതവും കെഎംഎ സെക്രട്ടറി ആര്. മാധവ് ചന്ദ്രന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: