ചെറുപുഴ: വേനല്‍ കടുത്തതോടെ കുടിവെള്ളമില്ലാതെ നെട്ടോട്ടമോടി ചെറുപുഴ പഞ്ചായത്തിലെ ജനങ്ങള്‍. പഞ്ചായത്തിലെ കോറാളി, തിരുമേനി, പരുത്തിക്കല്ല്, പാറോത്തുംനീര്‍, മുളപ്ര, പ്രാപ്പോയില്‍ ചൂരപ്പടവ്, കൊട്ടത്തലച്ചി, തട്ടുമ്മല്‍ തുടങ്ങിയ പ്രദേശങ്ങളിലെല്ലാമാണ് കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നത്. പലയിടങ്ങളിലെയും ജനങ്ങള്‍ കിലോമീറ്ററുകളോളം തലച്ചുമടായാണ് കുടിവെള്ളം വീട്ടിലെത്തിക്കുന്നത്. ഈ പ്രദേശങ്ങളിലെ ചെറുതോടുകളും, ജലാശയങ്ങളും പതിവിലും നേരത്തെ തന്നെ വറ്റിവരണ്ടതോടെയാണ് കിണറുകളും കുളങ്ങളും വറ്റാന്‍ തുടങ്ങിയത്. പഞ്ചായത്തിലെ വിവിധപ്രദേശങ്ങളിലുള്ള ജലനിധി പദ്ധതികളിലും വെള്ളമില്ല. ജലനിധിയെ മാത്രം ആരശയിച്ച് കഴിയുന്ന നിരവധി കുടുംബങ്ങളും ഇതോടെ ബുദ്ധിമുട്ടിലാണ്. ഇത്രയൊക്കെ പ്രതിസന്ധികള്‍ ഉണ്ടായിട്ടും പഞ്ചായത്തിന്റെ ഓഗത്ത് നിന്നും ഇതിനെ തരണം ചെയ്യുവാനുള്ള ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. ഇത് ജനങ്ങളില്‍ കടുത്ത പ്രതിഷേധത്തിന് കാരണമാക്കിയിട്ടുണ്ട്. ഏപ്രില്‍ മാസം തുടങ്ങുമ്പോള്‍ തന്നെ വരള്‍ച്ച കടുത്തതോടെ ജനങ്ങള്‍ ആശങ്കയിലാണ്. മഴ തുടങ്ങാന്‍ ഇനി രണ്ട് മാസം കാത്തിരിക്കേണ്ടതും ജനങ്ങളുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. അടുത്ത വര്‍ഷങ്ങളില്‍ ഒന്നും ഇത്തരത്തിലുള്ള വരള്‍ച്ചയെ നേരിടേണ്ടി വന്നിട്ടില്ല. പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്നും കുടിവെള്ളം എത്തിക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ജനങ്ങള്‍ പ്രക്ഷോഭത്തില്‍ ഇറങ്ങേണ്ട അവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: