ഇസ്ലാമബാദ്: പാക്കിസ്ഥാനിലെ ഷിയ പ്രവിശ്യയില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 22 പേര് കൊല്ലപ്പെട്ടു. 57 പേര്‍ക്ക് പരിക്കേറ്റു. പരാചിനാറിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ ബാങ്ക് വിളിക്കുശേഷം, ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പരിക്കേറ്റവര്‍ അറിയിച്ചു.
ഒരു മാസത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളിലായി 130ഓളം പേരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയതിന് പിന്നാലെയാണ് ബോംബ് സ്ഫോടനം. പരിക്കേറ്റവരില്‍ സ്ത്രീകളിലും കുട്ടികളും ഉണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
സുരക്ഷാ ഉദ്യോഗസ്ഥരുടെ വീഴ്ച്ച മൂലമാണ് സ്ഫോടമുണ്ടായതെന്ന് ഷിയ നേതാക്കള്‍ കുറ്റപ്പെടുത്തി. തെഹ്രീക് ഇ താലിബാന്റ വിമത വിഭാഗമായ ജമാഅത്ത് ഉള് അഹ്രാര്‍ (പാക്കിസ്ഥാനി താലിബാന്) ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്.
ഇതിനു മുമ്പ് ഫെബ്രുവരിയില്‍ ലാഹോറില്‍ താലിബാന് നടത്തിയ ഭീകരാക്രമണത്തില്‍ 14 പേരാണ് കൊല്ലപ്പെട്ടത്. സിന്ധ് പ്രവിശ്യയിലുണ്ടായ ഭീകരാക്രമണത്തില്‍ 90 ഓളം പേരും കൊല്ലപ്പെട്ടിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: