മുംബൈ: സ്വന്തം ടെറസില്‍ വിമാനം നിര്‍മ്മിച്ച് ശ്രദ്ധ പിടിച്ചു പറ്റിയ അമോല്‍ യാദവിന് സഹായഹസ്തവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. ജെറ്റ് എയര്‍വെയ്സില്‍ ഡെപ്യൂട്ടി ചീഫ് പൈലറ്റായിരുന്ന അമോല്‍ യാദവ് (41) ചാര്കോപിലെ ഫ്ളാറ്റിനു മുകളിലെ ടെറസില്‍ കഴിഞ്ഞ വര്‍ഷമാണ് സ്വന്തമായി ഒരു വിമാനം പണിതത്.
ആറ് സീറ്റുകളാണ് ഇതിനുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം മുംബൈയില്‍ നടന്ന മെയ്ക് ഇന്‍ ഇന്ത്യ വീക്കില്‍ ഇത് പ്രദര്‍ശിപ്പിക്കാനും അവസരം ലഭിച്ചു. ഇത് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയതോടെ സഹായ ഹസ്തവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ മുന്നോട്ടെത്തുകയായിരുന്നു.
വിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ അമോലിന് പാല്‍ഗഡില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥലവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ത്രസ്റ്റ് ഇന്ത്യ കമ്പനി എന്ന പേരില്‍ ആറ് മുതല്‍ 20 സീറ്റുകള്‍ വരെയുള്ള വിമാനങ്ങള്‍ നിര്‍മിക്കാനാണ് അമോല്‍ പദ്ധതിയിട്ടിരിക്കുന്നത്.
വര്‍ഷങ്ങളായിട്ടുള്ള തന്റെ സ്വപ്നമാണ് ഇപ്പോള്‍ സാക്ഷാത്കരിക്കുന്നതെന്ന് അമോല്‍ പറഞ്ഞു. കമ്പനിയുടെ പ്രതിനിധികളുമൊത്ത് അമോല്‍ തിങ്കളാഴ്ച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനെ സന്ദര്‍ശിക്കും. ഡിജിസിഎ സുരക്ഷാ ഉദ്യോഗസ്ഥരും അമോലിനൊപ്പം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. 1995ല്‍ പരിശീലനത്തിനായി യുഎസില്‍ പോയപ്പോള്‍ മധ്യവര്‍ഗ്ഗക്കാര്‍ വരെ ചെറിയ ഫ്ളൈയിങ് മെഷീനുകള്‍ നിര്‍മിക്കുന്നത് അമോലിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. ഇതില്‍ നിന്നുള്ള പ്രേരണയിലാണ് സ്വന്തമായി ഒരു വിമാനം നിര്‍മിച്ചത്. ആറുവര്ഷത്തോളമെടുത്താണ് ഇത് പൂര്‍ത്തീകരിച്ചത്.
13,000 അടിയോളം ഉയരത്തില്‍ മണിക്കൂറില്‍ 185 നോട്ടിക്കല്‍ മൈല്‍ വരെ വേഗത്തില്‍ പറക്കാന്‍ അമോലിന്റെ ചെറു വിമാനത്തിന് സാധിക്കും. നിലവില്‍ ഇത് ധുലെ വിമാനത്താവളത്തിലാണ് പാര്‍ക്ക് ചെയ്തിരിക്കുന്നത്. ഇത്തരം ചെറു വിമാനങ്ങള്‍ ഇന്ത്യ സ്വന്തമായി വികസിപ്പിക്കുകയാണെങ്കില്‍ രാജ്യത്തെ വ്യോമയാന മേഖലയില്‍ പുത്തന്‍ വിപ്ലവത്തിന് ഇത് വഴിവെയ്ക്കുന്നതാണെന്ന് അമോല്‍ അറിയിച്ചു. പദ്ധതിക്കുള്ള പണം കണ്ടെത്തലാണ് ഇനി വെല്ലുവിളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: