അജ്ഞാനമാകുന്ന ഇരുട്ടില്‍പെട്ട് നട്ടംതിരിയുന്ന, ഈ ഭൗതിക-ദിവ്യ ലോകങ്ങള്‍ക്കപ്പുറത്ത് സച്ചിദാനന്ദ സ്വരൂപനായി ഭഗവാന് എപ്പോഴും വിളങ്ങുന്നു.
(ശ്ലോകം 10)
മരണസമയത്ത് മുന്‍ ശ്ലോകത്തില്‍ വിവരിച്ച പ്രകാരം ഭഗവാനെ അനുസ്മരിക്കണം. നമ്മുടെ മരണസമയം എപ്പോഴാണ്, ഏതു രൂപത്തിലാണ് മരണം സംഭവിക്കുന്നത്. ഇതൊന്നും ആര്‍ക്കും അറിയാന്‍ കഴിയില്ല. അപ്പോള്‍ എന്തുചെയ്യും? ഒരു വഴിയേയുള്ളൂ.
”സദാതദ്ഭാവ ഭാവിതഃ”
എപ്പോഴും ഭഗവാന്റെ രൂപം, നാമം ലീല ഇവയിലേതെങ്കിലും ഒന്നിനെ ആശ്രയിച്ച് ഭഗവദ്ധ്യാനം ചെയ്ത്, ഹൃദയം നിറച്ചുവക്കുകതന്നെ വേണം. ഈ ശ്ലോകത്തില്‍ അഷ്ടാംഗ യോഗിയുടെ ധ്യാനരീതിയാണ് പറയുന്നത്.
മനസ്സിനെയും ബുദ്ധിയെയും ഇന്ദ്രിയങ്ങളെയും ഭഗവാനോട് എപ്പോഴും യോജിപ്പിച്ചു നിര്‍ത്തുക എന്നതാണ് യോഗം എന്ന പദത്തിന്റെ അര്‍ത്ഥം.
അചലേന മനസാ- അരനിമിഷംപോലും ഭഗവാനില്‍നിന്ന് തെന്നിപ്പോകാത്ത മനസ്സുവേണം. നിത്യവും ഇടവിടാതെയുള്ള പരിശ്രമത്തിലൂടെ ഇത് സാധ്യമാണ്.
യോഗബലേന ചൈവ
സമാധിയില്നിന്ന് ഒരിക്കലും മാറിപ്പോകാത്ത ബലം യോഗത്തിനുണ്ടാവണം. മേല്‍പ്പറഞ്ഞ അചഞ്ചലമായ മനസ്സും യോഗബലവും മരണവേളയില്‍ എങ്ങനെ ഉണ്ടാവും? പറയുന്നു.
ഭക്ത്യാ യുക്തഃ
സര്‍വത്തിനും നിയന്താവും സച്ചിദാനന്ദ സ്വരൂപനുമായ ശ്രീകൃഷ്ണഭഗവാനോട് പരമപ്രേമലക്ഷണയായ ഭക്തിയുണ്ടാവണം എന്ന് മധുസൂദന സരസ്വതി സ്വാമികള്‍ പറയുന്നു. സാധനയുടെ ആരംഭകാലം മുതല്‍ തന്നെ ഭഗവാനില്‍ ഭക്തി വളര്‍ത്തി ശീലിച്ച് ഭഗവാന്റെ സന്തോഷം നേടണം. എങ്കില്‍ മാത്രമേ മരണകാലത്ത് ഇനി പറയുന്ന അനുഷ്ഠാനം ചെയ്യാന്‍ കഴിയൂ.
പ്രാണവായുവിലാണ് ജീവന് തുടിക്കുന്നത്. അതിനാല്‍ പ്രാണവായുവിനെ ഹൃദയത്തില്‍ കുംഭകം ചെയ്ത്, അവിടെനിന്ന് മേല്പ്പോട്ടുപോകുന്ന സുഷുമ്നാനാഡിയിലൂടെ, ആചാര്യന് ഉപദേശിച്ചുതന്ന രീതിയില്‍ തന്നെ ഭൂമധ്യത്തില്‍- പുരികക്കൊടികളുടെ മധ്യത്തില്‍ ആജ്ഞാചക്രത്തില്‍ എത്തിക്കണം. വളരെ ശ്രദ്ധയോടെ വേണം ഈ അനുഷ്ഠാനം ചെയ്യുവാന്‍ എന്ന് സമ്യക് എന്ന പദംകൊണ്ട് സൂചിപ്പിക്കുന്നു. പിന്നെ ബ്രഹ്മരന്ധ്രത്തെ അതിക്രമിച്ച് ”കവിപുരാണം” എന്നു തുടങ്ങിയ കഴിഞ്ഞ ശ്ലോകത്തില്‍ വിവരിച്ച് പരമദിവ്യോത്തമ പുരുഷനായ ശ്രീകൃഷ്ണനെ പ്രാപിക്കാം.
ഇവിടെ പ്രത്യേകം ശ്രദ്ധിക്കുക. ഭഗവാനില്‍ ചെന്ന് ലയിച്ച് സായുജ്യമുക്തി നേടാം എന്നല്ല പറഞ്ഞിരിക്കുന്നത്. നദികള്‍ സമുദ്രത്തില്‍ ചേര്‍ന്നതിനുശേഷം നദികളെ വേറിട്ടു കാണാന്‍ കഴിയില്ല. പഞ്ചസാര വെള്ളത്തില്‍ ലയിച്ചു കഴിഞ്ഞാല്‍, പിന്നെ പഞ്ചസാര ബാക്കിയില്ല. ഇതുപോലെയല്ല, യോഗി ഭഗവാനെ പ്രാപിക്കുന്നത്. ഭഗവാന്റെ സമീപത്ത് എത്തിച്ചേര്‍ന്ന് ഭഗവദാനന്ദവും അനുഭവിക്കാം എന്നാണ്. ”സതം പരംപുരുഷമുപൈതി” എന്ന വാക്യത്തിലെ ‘ഉപൈതി’ എന്നപദംകൊണ്ട് അര്‍ത്ഥമാക്കേണ്ടത്.(ഉപ=സമീപേ, ഏതി=പ്രാപ്നോതി) ”തത്സമാനൈശ്വര്യോഭവതി” ഭഗവാന് തുല്യമായ ഐശ്വര്യം കിട്ടും (ശ്രീരാമാനുജാചാര്യന്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: