കണ്ണൂര്‍: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്തനാര്‍ബുദം കേരളത്തില്‍. ഇവിടുത്തെ രോഗവ്യാപനത്തോതും മറ്റു സംസ്ഥാനങ്ങളേക്കാള്‍ കൂടുതലാണ്.ജീവിത ശൈലിയിലെ അപാകതകളാണ് ഇതിനു കാരണമെന്ന് ലോകാരോഗ്യ സംഘടന ഉപദേഷ്ടാവും അന്താരാഷ്ട്ര കാന്‍സര്‍ ഗവേഷണ വിഭാഗം തലവനുമായ ഡോ.ആര്.ശങ്കരനാരായണന് പറഞ്ഞു.
ലോകത്ത് പ്രതിവര്‍ഷം 1.80 ലക്ഷം സ്ത്രീകള്‍ക്ക് സ്താനാര്‍ബുദം കണ്ടെത്തുന്നുണ്ട്. 1.10 പേര് മരിക്കുന്നു. വര്‍ഷംതോറും മരണനിരക്ക് 1.5 ശതമാനമാണ് വര്‍ദ്ധിക്കുന്നത്. കേരളത്തില്‍ ഒരു ലക്ഷം സ്ത്രീകളില്‍ 14.9 ശതമാനം പേര് സ്താനാര്‍ബുദ ബാധിതരാണ്. ഭാരതത്തില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുകയാണ്. ലോകത്ത് പതിനെട്ടുലക്ഷം പേര് പ്രതിവര്‍ഷം പുതുതായി കാന്‍സര്‍ രോഗത്തിനടിമയാവുമ്പോള് ഇതിന്റെ പത്തു ശതമാനം ഇന്ത്യയിലാണ്. മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എത്തിയ അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഒരു വര്‍ഷം എണ്‍പതിനായിരം പുതിയ കാന്‍സര്‍ രോഗികളുണ്ടാവുന്നു. കാന്‍സര്‍ രോഗം മൂലമുള്ള മരണനിരക്കും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഭാരതത്തില്‍ കൂടുതലാണ്. കാന്‍സര്‍ നേരത്തെ കണ്ടെത്താത്തതാണ് കാരണം. ഭക്ഷണശൈലിയിലെ മാറ്റങ്ങളും വ്യായാമമില്ലായ്മയും പച്ചക്കറികളുടെയും പഴവര്‍ഗ്ഗങ്ങളുടെയും ഉപയോഗം കുറഞ്ഞതും മാംസത്തിന്റെ ഉപയോഗം വര്‍ദ്ധിച്ചതുമൊക്കെ രോഗം വര്‍ദ്ധിക്കാന്‍ കാരണങ്ങളാണ്. അമിതമായി പോഷകാഹാരം കഴിക്കുന്നതും രോഗത്തിന് കാരണമാണ്. കൗമാരപ്രായത്തില്‍ പോഷക വസ്തുക്കളുടെ അധിക ഉപഭോഗം സ്തനാര്‍ബുദ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും. സ്ത്രീകളിലെ പൊണ്ണത്തടിയും കാരണമാണ്.
പലപ്പോഴും അവസാന ഘട്ടത്തിലാണ് സ്തനാര്‍ബുദം കണ്ടെത്തുക. ഈ ഘട്ടത്തില്‍ ചികിത്സ ദുഷ്കരമാവും. ഒന്നാം ഘട്ടത്തില്‍ രോഗനിര്‍ണയം സാധ്യമായാല്‍ 90 മുതല്‍ 95 ശതമാനം വരെ രോഗം മാറ്റാനാവും. എന്നാല്‍ മൂന്നാം ഘട്ടത്തിലെത്തുമ്പോള്‍ ഇത് നാല്‍പ്പത് ശതമാനത്തിലും താഴെയാവുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: