ചൂടും പ്രകാശവും പ്രസരിപ്പിക്കുന്ന, അഗ്നിദേവന്. ആ ഊര്ധ്വമുഖത്വവും പ്രകാശവും ദേവനോട് കൂടുതല്‍ കൂടുതല്‍ അടുക്കാന്‍ പ്രേരിപ്പിക്കുന്നു. അടുക്കുമ്പോഴേ, അതിന്റെ ചൂട് നമ്മെ ഒരകലത്തു നിര്‍ത്തുന്നു. എങ്കിലും അതു നമുക്കു വെളിച്ചം നല്കിക്കൊണ്ടേയിരിക്കുന്നു.
പരമേശ്വര്‍ജി ഒരാശയമാണ്- ആരും സാക്ഷാത്കരിക്കാന്‍ മോഹിച്ചുപോകുന്ന ഹൃദയാവര്‍ജകമായ ഒരാശയം. ആദര്‍ശത്തിന്റെ പരിമളം പരത്തുന്ന, ആ ആശയം ഒപ്പം, അടുക്കുംതോറും അത് അപ്രാപ്യമെന്ന തോന്നല്‍ ജനിപ്പിക്കുകയും ചെയ്യുന്നു.
1964-65 കാലത്ത്, തൃശൂരില്‍ കോളജ് വിദ്യാര്‍ഥിയായിരിക്കെ ആദ്യമായി കണ്ടപ്പോഴേ അദ്ദേഹത്തില്‍ എന്തോ ഒരപൂര്‍വത എനിക്കനുഭവപ്പെട്ടിരുന്നു. അന്നോളം കാണാനും പരിചയപ്പെടാനുമിടയായവരില് നിന്നൊന്നും ലഭിക്കാത്ത ഒരനുഭവം. ഷൊര്‍ണ്ണൂര്‍ റോഡിലെ സംഘകാര്യാലയത്തില്‍ വച്ചായിരുന്നു അത്. കൂടെ ഉണ്ടായിരുന്നത് പി.പി. ഗോപാലകൃഷ്ണനും പി.കെ. സുകുമാരനും. രണ്ടുപേരും കേരളവര്‍മയിലെ എന്റെ സഹപാഠികള്‍. ഗോപാലകൃഷ്ണന് ഒരു മാതൃകാ സ്വയംസേവകന് എങ്ങനെയായിരിക്കണമെന്ന് ആദ്യമായി സ്വജീവിതത്തിലൂടെ കാണിച്ചുതന്ന സുഹൃത്ത്. ഇന്ന് അദ്ദേഹം നമ്മോടൊപ്പമില്ല. സുകുമാരന്‍ പിന്നീട് കേസരി പത്രാധിപരായി. ഇപ്പോള്‍ കോഴിക്കോട് വിശ്രമജീവിതം നയിക്കുന്നു.
പരമേശ്വര്‍ജിയുടെ പ്രസംഗങ്ങളെക്കുറിച്ചും എഴുത്തിനെക്കുറിച്ചും എന്നില്‍ ഒരു ധാരണ വളര്‍ത്തിയത് സുകുമാരനായിരുന്നു. സംഘശാഖകളില്‍ ചൊല്ലുന്ന ഗണഗീതങ്ങളധികവും പരമേശ്വര്‍ജി എഴുതിയവയാണെന്നും സുകുമാരന്‍ പറഞ്ഞു. അങ്ങനെ പരമേശ്വര്‍ജിയുടെ ലേഖനങ്ങളും പ്രസംഗം സംബന്ധിച്ച വാര്‍ത്തകളും ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ ആ വ്യക്തിത്വം എന്നെ വിസ്മയിപ്പിക്കുകയും എന്നില്‍ ആവേശം പകരുകയും ചെയ്തു. സുകുമാരന്‍ തന്നെ കേസരി വാരികയിലെ രചനകള്‍ എനിക്ക് എത്തിച്ചുതന്നുകൊണ്ടിരുന്നു. ആ രചനകളിലെ ഭാഷയുടെ നൂതനത്വവും ശക്തിയും ആശയവ്യാപ്തിയും അതിന്റെ സ്വതേയുള്ള സൗന്ദര്യം വര്‍ധിപ്പിക്കുന്നതായിരുന്നു. ഗണഗീതങ്ങളിലെ കാവ്യസൗരഭ്യം ആസ്വാദ്യകരമായിരുന്നു. സാഹിത്യ വിദ്യാര്‍ത്ഥിയായിരുന്ന എനിക്ക് പരമേശ്വര്‍ജിയുടെ ആരാധകനാവാന്‍ അധികകാലം വേണ്ടിവന്നില്ല.
ആ എനിക്ക്, ആ ഭാഷയുടെ വശ്യത അച്ചടിമഷിപുരളുന്നതിനു മുമ്പുതന്നെ അറിഞ്ഞാസ്വദിക്കാന്‍ ഇടവന്നാലോ ? ആറേഴു വര്‍ഷത്തിനകം അത്തരമൊരവസരത്തില്‍ ഞാനെത്തിച്ചേര്‍ന്നു.
1971 ല്‍ കോഴിക്കോട്ട് മാതൃഭൂമിയില്‍ പത്രാധിപ സമിതിയില്‍ നിയമനം കിട്ടിയപ്പോഴായിരുന്നു ആ സൗഭാഗ്യം. പരമേശ്വര്‍ജി അപ്പോഴേക്ക് സംഘത്തിന്റെ ദേശീയ നേതൃത്വത്തില്‍ എത്തിക്കഴിഞ്ഞിരുന്നു. കോഴിക്കോട്ട് ഞാന്‍ അന്ന് താമസിച്ചിരുന്നത് റെയില്‍വേ സ്റ്റേഷനടുത്ത് ആനിഹാളില്‍. കേസരി- ജനസംഘം സംസ്ഥാന സമിതി ഓഫീസുകള്‍ അധികം ദൂരെയല്ലാതെ പാളയം റോഡിലും. സുകുമാരന്‍ അപ്പോഴേക്ക് കേസരി സബ് എഡിറ്റര്‍. ഞാന്‍ കേസരിയിലെ നിത്യസന്ദര്‍ശകനായി. അതുവഴി എം.എ. സാര്‍ (എം.എ. കൃഷ്ണന്), രാഘവേട്ടന് (എം. രാഘവന്) തുടങ്ങിയവരുമായി അടുപ്പമായി. പരമേശ്വര്‍ജി കോഴിക്കോട്ടുണ്ടെങ്കില്‍ കേസരിയില്‍ കാണും. അല്ലെങ്കില്‍ ആ വിവരം കേസരിയില്‍ നിന്നറിയുകയെങ്കിലും ചെയ്യും. അങ്ങനെ പരമേശ്വര്‍ജിയുമായും കൂടുതല്‍ അടുക്കാന്‍ അവസരം.
അധികം വൈകാതെ പരമേശ്വര്‍ജിയുടെ രചനകള്‍ അധികവും ഗദ്യലേഖനങ്ങള്‍, വല്ലപ്പോഴുമൊക്കെ കവിതകളും, കയ്യെഴുത്തില്‍ തന്നെ വായിക്കാന്‍ കിട്ടുന്നു. അതും അവ പരിശോധിച്ച് ആവശ്യമായ തിരുത്തുകള്‍ വരുത്താനുള്ള സ്വാതന്ത്ര്യത്തോടെ. എനിക്ക് അല്‍പ്പമൊരു അഹങ്കാരം തന്നെ തോന്നാതിരുന്നെങ്കിലേ അത്ഭുതമുള്ളു എന്ന അവസ്ഥ. ആ ഭാഷ പോലെതന്നെ എടുത്തുമ്മവെയ്ക്കാന് തോന്നുന്ന കയ്യെഴുത്ത്! അവയില്‍ എന്റെതായ കൈക്കുറ്റപ്പാടിന്റെ ഒരാവശ്യവും ഉണ്ടായിരുന്നില്ല. എല്ലാം പെര്‍ഫെക്ട് കോപ്പി !
ആയിടയ്ക്കാണ് അടിയന്തരാവസ്ഥയുടെ വരവ്. അതിനു മുന്‍പ്, പിന്നീട് ‘തപസ്യ’ ആയിത്തീര്‍ന്ന ‘സാഹിത്യ സായാഹ്നം’ കേസരിയില്‍ എം.എ. സാറിന്റെ കൊച്ചുമുറിയില്‍ രൂപംകൊണ്ടിരുന്നു. അളകാപുരിയിലും മറ്റും സാഹിത്യസായാഹ്നം യോഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്. പരമേശ്വര്‍ജി കോഴിക്കോട്ട് വരുമ്പോള്‍ അതേപ്പറ്റി സംസാരിക്കും.
അടിയന്തരാവസ്ഥ കാലത്ത് പരമേശ്വര്‍ജി ഉള്‍പ്പെടെ പോലീസിന്റെ നോട്ടപ്പുള്ളികളായവരും ജയിലിലടയ്ക്കപ്പെട്ടവരുമായ നേതാക്കളുടെയും സാധാരണ സ്വയംസേവകരുടെയും വിവരങ്ങള്‍ ഞങ്ങള്‍ക്ക് കൃത്യമായി ലഭിച്ചുകൊണ്ടിരുന്നു. കിട്ടിക്കൊണ്ടിരുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഞങ്ങള്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. അതിനു മുന്‍പേ പരമേശ്വര്‍ജി മഹര്‍ഷി അരവിന്ദനെക്കുറിച്ചുള്ള കൃതി എഴുതി ഏറെക്കുറെ പകുതിയിലേറെ ആയിരിക്കണം, അടിയന്തരാവസ്ഥാ പ്രഖ്യാപനം വരുമ്പോള്‍. അത് പൂര്‍ത്തിയാകും മുന്‍പ് അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടവും തുടര്‍ന്നുള്ള ജയില്‍വാസവുമായി. ആ കൃതിയുടെ അവസാന ഭാഗങ്ങള്‍ എഴുതിയത് ജയിലില്‍ വച്ചായിരുന്നു എന്നാണ് ഓര്മ. അന്നത്തെ സാഹചര്യം ആ രചനയില്‍ പ്രതിഫലിച്ചിട്ടുണ്ട് എന്ന് ഞാന്‍ കരുതുന്നു. സ്വച്ഛവും സ്വതന്ത്രവുമായ ഒരന്തരീക്ഷത്തിലായിരുന്നു ആ കൃതിയുടെ ഒടുവിലത്തെ ഭാഗങ്ങള്‍ രചിക്കപ്പെട്ടിരുന്നതെങ്കില്‍ അരവിന്ദ ദര്‍ശനത്തെക്കുറിച്ചുള്ള അതിഗംഭീരമായ ഒരു ആവിഷ്കാരം അതില്‍ വന്നേനെ. ഇത് പറയാന്‍ കാരണമുണ്ട്.
അതിന്റെ രചനയുടെ ഘട്ടങ്ങളില്‍ പരമേശ്വര്‍ജി കവിതയെക്കുറിച്ചും ഭാവി മനുഷ്യനെക്കുറിച്ചും എല്ലാമുള്ള അരവിന്ദന്റെ കാഴ്ചപ്പാട് സരളമായി വിശദീകരിക്കാറുണ്ടായിരുന്നു. അരവിന്ദന്റെ സമീപനത്തിന്റെ മൗലികത അദ്ദേഹം ഊന്നിപ്പറയും. ‘ഭാവിയുടെ ദാര്ശനികന് ശ്രീഅരവിന്ദന്‍’ എന്ന ഗ്രന്ഥം വായിക്കുമ്പോള്‍, എനിക്കുതോന്നാറുണ്ട്, അതിന്റെ സ്വാഭാവികമായ സമാപനം അരവിന്ദദര്ശനത്തിന്റെ സമഗ്രമായ ഒരവലോകനത്തോടെയാവണമായിരുന്നു. ആ ദര്‍ശനത്തെക്കുറിച്ച് പരാമര്ശമില്ലെന്നല്ല. പരമേശ്വര്‍ജി ആദ്യം ഉദ്ദേശിച്ച രീതിയില്‍ ആയിട്ടില്ല എന്നാണ് എന്റെ തോന്നല്‍.
അടിയന്തരാവസ്ഥ കഴിഞ്ഞു. ജനതാപാര്‍ട്ടി നിലവില്‍ വന്നു. പരമേശ്വര്‍ജി കക്ഷിരാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പാതയില്‍നിന്നു മാറുന്നു. ഇന്ന് ആലോചിക്കുമ്പോള്‍ തമാശ തോന്നുന്നു, അക്കാലത്ത് എന്റെ ‘പത്രപ്രവര്‍ത്തന പ്രതിഭ’യ്ക്ക് പറ്റിയ ഒരക്കിടി. പരമേശ്വര്‍ജി രാഷ്ട്രീയം മതിയാക്കുന്നു എന്ന തരത്തില്‍ വലിയൊരു എക്സ്ക്ലൂസീവ് എന്ന ഭാവത്തില്‍ ഞാനൊരു വാര്‍ത്ത തയാറാക്കുന്നു-മാതൃഭൂമിയില്‍ അതച്ചടിച്ചുവരുന്നു. എങ്ങനെയെന്നറിയില്ല, അദ്ദേഹം പൊതുജീവിതത്തില്‍ നിന്നു പിന്മാറുന്നു എന്ന ധാരണ ആ വാര്‍ത്ത ചിലര്‍ക്കെങ്കിലും ഉണ്ടാക്കി. ആരൊക്കെയോ പരമേശ്വര്‍ജിയോട് അങ്ങനെ തന്നെ വിളിച്ചന്വേഷിക്കുകയും ചെയ്തു. ഞാന്‍ അതറിഞ്ഞു. കോഴിക്കോട്ട് ഇന്നത്തെ എസ്.കെ.സ്ക്വയറിനടുത്ത് അന്നുണ്ടായിരുന്ന കിഡ്സണ്‍ ഹോട്ടലില്‍ രാവിലെ ജനതാ പാര്‍ട്ടി നേതാക്കളുടെ ഒരു ഒത്തുചേരല്‍ ഉണ്ടായിരുന്നു. പരമേശ്വര്‍ജിയും ഉണ്ട്. അവിടെ വാര്‍ത്ത എടുക്കാന്‍ ഞാനും എത്തി. എന്നെ കണ്ടതും പരമേശ്വര്‍ജിയുടെ മുഖത്ത് ഗൗരവം നിറഞ്ഞ, എന്നാല്‍ ചിരി മായാത്ത ഒരു ഭാവം. അല്‍പ്പനേരത്തെ മൗനം. പിന്നെ എന്റെ ജാള്യം മനസ്സിലാക്കിയിട്ടാവണം, ഒരാത്മഗതം ”എല്ലാ പത്രക്കാരും ഒരുപോലെ അല്ലേ, സ്വയംസേവകരായാലും അല്ലെങ്കിലും” അതു പറഞ്ഞുതീരുമ്പോഴേക്ക് ജനതാ പാര്‍ട്ടി നേതാവ് എം.പി. വീരേന്ദ്രകുമാര്‍ (അദ്ദേഹം മാതൃഭൂമി എം.ഡി ആയിട്ടില്ല) എത്തുന്നു. അല്ല, അങ്ങ് രാഷ്ട്രീയം വിടുകയാണോ? പരമേശ്വര്‍ജി എന്റെ മുഖത്തേക്ക് ഒന്നു നോക്കി. വീരേന്ദ്രകുമാറിനോട് എന്തു മറുപടി പറഞ്ഞു എന്ന് ഞാന്‍ കേട്ടില്ല. ഞാന്‍ തരിച്ചുനില്ക്കുകയായിരുന്നുവല്ലോ.
പരമേശ്വര്‍ജി പിന്നീട് ദല്‍ഹി ദീനദയാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി, മന്ഥന് ത്രൈമാസികത്തിന്റെ എഡിറ്ററായി. കത്തുകളിലൂടെ അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ കഴിഞ്ഞിരുന്നു. ‘ഗാന്ധി, ലോഹ്യ ആന്‍ഡ് ദീനദയാല്‍ ഉപാധ്യായ’ എന്ന വിഷയത്തില്‍ ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആയിടയ്ക്ക് ഒരു പ്രബന്ധമത്സരം സംഘടിപ്പിച്ചിരുന്നു.
ഗാന്ധിജിയുടെയും സോഷ്യലിസ്റ്റ് നേതാവ് രാം മനോഹര്‍ ലോഹ്യയുടെയും ദീനദയാല്‍ജിയുടെയും ചിന്താധാരകളുടെ യോജിപ്പിന്റെ മേഖലകളെക്കുറിച്ച് അന്വേഷിക്കുന്നതിനുള്ള അഭിനന്ദനാര്‍ഹമായ ഒരു ശ്രമമായിരുന്നു ആ ലേഖനമത്സരം. കോണ്‍ഗ്രസ്സിലെ സിന്‍ഡിക്കേറ്റ് വിഭാഗവും സോഷ്യലിസ്റ്റ് പാര്‍ട്ടിയും ഭാരതീയ ജനസംഘവും ഒന്നിച്ചു ജനതാപാര്‍ട്ടി രൂപംകൊണ്ടപ്പോള്‍ പുതിയ പാര്‍ട്ടിക്ക് താത്വികമായ അടിത്തറ പണിയുന്നതിനുള്ള നല്ലൊരു ഉദ്യമം. അതു അതിന്റെ നിലയില്‍ ഗുണം ചെയ്തില്ല എന്നു പറഞ്ഞുകൂട. പ്രതീക്ഷിച്ച ഫലം ഉണ്ടായില്ല എന്നു പറയാതിരിക്കാനും വയ്യ.
ഹിന്ദി അഥവാ ഇംഗ്ലീഷ് ഭാഷയിലായിരുന്നു പ്രബന്ധം തയാറാക്കേണ്ടിയിരുന്നത്. അഖിലേന്ത്യാ തലത്തില്‍ നല്ല പ്രതികരണമായിരുന്നു ആ ലേഖന മത്സരത്തിന് ലഭിച്ചത്. കേരളത്തില്‍ നിന്ന് രണ്ട് ഇംഗ്ലീഷ് പ്രബന്ധങ്ങള്‍ മത്സരത്തിനെത്തി. അതിലൊന്ന് തൃശൂര്‍ കേരളവര്‍മ്മ കോളജില്‍ പ്രഫസറായിരുന്ന പുത്തേഴത്ത് രാമചന്ദ്രന്റെതായിരുന്നു. രാമചന്ദ്രന്റെ ലേഖനം ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധപ്പെടുത്തിയ തെരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരത്തില്‍ വായിക്കാം.
1982 ല്‍ പരമേശ്വര്‍ജി ദല്‍ഹിയില്‍നിന്ന് കേരളത്തില്‍ മടങ്ങിയെത്തി. ഭാരതീയ വിചാരകേന്ദ്രത്തിന്റെ ഉത്ഭവം അവിടെനിന്നാണ്. പരമേശ്വര്‍ജിയുടെ ആസ്ഥാനം തിരുവനന്തപുരം കോട്ടയ്ക്കകത്ത് സംസ്കൃതി ഭവനില്‍. ആ കാലത്ത് മാതൃഭൂമിയുടെ തിരുവനന്തപുരം യൂണിറ്റിലായിരുന്നു ഞാന്‍ ജോലി ചെയ്തിരുന്നത്. സംസ്കൃതി ഭവനില്‍നിന്നു നടക്കാന്‍ മാത്രമുള്ള ദൂരത്തില്‍, പെരുന്താന്നിയിലായിരുന്നു എന്റെ താമസം. ദിവസേനയെന്നോണം പരമേശ്വര്‍ജിയെ കാണാന്‍ അവസരം. ചിലപ്പോള്‍ പരമേശ്വര്‍ജി എന്റെ വിട്ടിലും വരും. അവിടെനിന്ന് മാര്‍ക്സിസ്റ്റ് താത്വികാചാര്യനായ പി. ഗോവിന്ദപ്പിള്ളയുടെ അടുത്ത് പോകും. പിന്നെ ദീര്‍ഘനേരം അവരുടെ സംഭാഷണം. ‘മാര്‍ക്സും വിവേകാനന്ദനും’ എന്ന ഗഹനഗ്രന്ഥത്തിന്റെ രചന അക്കാലത്താണ് തുടങ്ങുന്നത്. ആ പുസ്തകവും അച്ചടി മഷി പുരളുന്നതിനു മുന്‍പ് വായിക്കാന്‍ എനിക്കു കഴിഞ്ഞു.
ഭാരതീയ വിചാരകേന്ദ്രം വിത്തില്‍ നിന്ന് മെല്ലെമെല്ലെ തലയുയര്‍ത്തി. ഈരില, മൂവിലയായി വിരിഞ്ഞ് വിശ്വത്തോളം വലുതാവുന്നത് കണ്മുന്നില് കാണുന്നു. അരുണ്‍ ശൗരിയും ഡി.ബി. ഠേങ്ക്ഡ്ജിയുമെല്ലാം പരമേശ്വര്‍ജിയുടെ അതിഥികളായി സംസ്കൃതി ഭവനിലെ ആ കൊച്ചു മുറിയില്‍…..
വിചാരകേന്ദ്രം കോട്ടയ്ക്കകത്തെ ആ കൊച്ചു കെട്ടിടത്തില്‍ ഒതുങ്ങാതെ ഒരു സര്‍വകലാശാലയായി വളരുന്നു. സ്റ്റാച്യുവിനടുത്ത്, തിരുവനന്തപുരത്ത് പരമേശ്വര്‍ജി കോളജ് വിദ്യാര്‍ത്ഥിയായിരിക്കേ ആദ്യശാഖ നടന്ന അതേ സ്ഥലത്ത് വിപുലമായ സൗകര്യങ്ങളോടെ സംസ്കൃതിഭവന്‍ വരുന്നു. പരമേശ്വര്‍ജിയുടെ ആസ്ഥാനം അങ്ങനെ അവിടേക്ക് മാറുന്നു….
പരമേശ്വര്‍ജി ജനകീയാംഗീകാരം നേടുന്ന പ്രതിഭയായി പരക്കെ കൊണ്ടാടപ്പെടുന്നു- അദ്ദേഹത്തിന്റെ മാനസസന്താനമായ ഭാരതീയ വിചാരകേന്ദ്രവും. വിചാരകേന്ദ്രത്തിന്റെ മുദ്ര കാണുമ്പോള്‍ മനസ്സ് ചെന്നെത്തുന്നത് അഗ്നിയെക്കുറിച്ചുള്ള ആ വൈദിക നിര്‍വചനത്തിലാണ്. ഊര്‍ധ്വമുഖമായ, ചൂടും പ്രകാശവും പ്രസരിപ്പിക്കുന്ന ദേവന്. അത് പരത്തുന്ന പ്രകാശം അഗ്നിദേവനോട് കൂടുതല്‍ കൂടുതല്‍ അടുക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. അടുക്കുമ്പോഴൊ അതിന്റെ ചൂട് നമ്മെ ഒരകലത്തു നിര്‍ത്തുന്നു.
ഞാന്‍ തുടങ്ങിയേടത്തുതന്നെ എത്തട്ടെ: പരമേശ്വര്‍ജി ഒരാശയമാണ്. ആരും സാക്ഷാത്കരിക്കുവാന്‍ കൊതിക്കുന്ന ഹൃദയാവര്‍ജകമായ ഒരാശയം. ആദര്‍ശത്തിന്റെ പരിമളം പരത്തുന്ന ആശയം. ആദ്യം അഗ്നിദേവനെപ്പോലെ അടുക്കുംതോറും അത് അപ്രാപ്യമെന്ന തോന്നല്‍ നമ്മില്‍ ജനിപ്പിക്കുകയും ചെയ്യുന്നു. എങ്കിലും അതു നമുക്ക് അമൂല്യമായ പ്രകാശം പകര്ന്നുതന്നുകൊണ്ടേ ഇരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: