വെള്ളാട്ടം കണ്ടാലറിയാം തിറ എങ്ങനെയിരിക്കുമെന്ന്. ഇതുപോലെ പിണറായി സര്‍ക്കാരിന്റെ നയപ്രഖ്യാപനം കേട്ടപ്പോഴേ ഇത്തവണത്തെ സംസ്ഥാന ബജറ്റ് ഏത് ദിശയിലായിരിക്കുമെന്ന് വ്യക്തമായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടും കൊള്ളരുതായ്മകളും കേന്ദ്രസര്‍ക്കാരിന്റെയും മുന്‍ സര്‍ക്കാരുകളുടെയും തലയില്‍ കെട്ടിവച്ച് ഉത്തരവാദിത്വത്തില്‍നിന്ന് ഒളിച്ചോടാനുള്ള ശ്രമമാണ് പുതിയ ബജറ്റിലൂടെ തോമസ് ഐസക്ക് നടത്തിയത്. നോട്ട് നിരോധനവും കേന്ദ്രനയങ്ങളുമാണത്രെ സംസ്ഥാനം ഗുരുതരമായ സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്താന്‍ കാരണം! ഇല്ലെങ്കില്‍ തന്റെ ബജറ്റിലൂടെ തോമസ് ഐസക്ക് അത്ഭുതങ്ങള്‍ കാട്ടുമായിരുന്നുവെന്നാണ് ഈ വീമ്പ്പറച്ചില്‍ കേട്ടാല്‍ തോന്നുക. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളത്തിന്റെ ധനസ്ഥിതി സൂചകങ്ങള്‍ എന്ത് സന്ദേശമാണ് നല്‍കുന്നത്.
പൊതുകടവും റവന്യൂകമ്മിയും പലിശബാധ്യതയുമായി സാമ്പത്തികമായി തകരുന്ന കേരളം ഇന്ത്യയില്‍ മറ്റെല്ലാ ദക്ഷിേണന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും പിറകെയാണിപ്പോള്‍ സഞ്ചരിക്കുന്നത്. റവന്യൂ വരുമാനത്തിന്റെ 70 ശതമാനത്തോളം ശമ്പളം, പെന്ഷന്, പലിശ എന്നീ മൂന്നിനങ്ങളിലായി ചെലവഴിക്കപ്പെടുന്നു. റവന്യൂ കമ്മി ജിഡിപിയുടെ രണ്ട് ശതമാനത്തോളമാണ് (16043 കോടി 2016, 17) ധനകമ്മി 3.51 ശതമാനവും. എന്നാല്‍ ജിഡിപിയുടെ 1.5 ശതമാനം മാത്രമാണ് സംസ്ഥാനം മൂലധന ചെലവുകള്‍ക്കായി വിനിയോഗിക്കുന്നത്. മേല്‍പ്പറഞ്ഞ കണക്കുകള്‍ക്ക് മുന്‍വര്‍ഷങ്ങളിലും വലിയ വ്യതിയാനമില്ല. ഉയര്‍ന്ന വളര്‍ച്ചാനിരക്ക് പ്രതീക്ഷിക്കുന്ന സംസ്ഥാനത്തെ സംബന്ധിച്ച് ഈ കണക്കുകള്‍ നിരാശാജനകംതന്നെയാണ്.
2016-17 ലെ സംസ്ഥാനത്തിന്റെ കമ്പോള കടമെടുപ്പ് 19000 കോടി രൂപയാണ്. ഇതില്‍ 12000 കോടിയിലേറെ പലിശയിനത്തില്‍ ചെലവഴിക്കപ്പെടുന്നു. നിത്യനിദാന ചെലവുകള്‍ക്കായി പ്രതിമാസം ആയിരം കോടിയിലേറെ കടമെടുക്കുന്ന ഗവണ്മെന്റ് ഇന്ന് ഒരുവിധം പിടിച്ചുനില്‍ക്കുന്നത് കേന്ദ്രസഹായം ഒന്നുകൊണ്ടു മാത്രമാണ്.
സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ സാമ്പത്തിക അവലോകനത്തില്‍ മറച്ചുവക്കാന്‍ നിര്‍വ്വാഹമില്ലാത്ത സാഹചര്യത്തില്‍ അതവര്‍ക്ക് വെളിപ്പെടുത്തേണ്ടിയും വന്നിരിക്കുന്നു. നികുതി, കേന്ദ്ര വിഹിതം സംബന്ധിച്ച് 14-ാം ധനകാര്യ കമ്മീഷന് നിര്‍ദ്ദേശങ്ങള്‍ (42 ശതമാനം) മോദി സര്‍ക്കാര്‍ നടപ്പാക്കിയപ്പോള്‍ അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവായത് നമ്മുടെ സംസ്ഥാന സര്‍ക്കാരായിരുന്നു എന്നത് സത്യം മാത്രമാണ്. (സംസ്ഥാന വിഹിതം 9519.6 കോടി).
ഇവിടെ ധനകാര്യ മാനേജ്മെന്റ് എത്ര നിരുത്തരവാദപരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് തിരിച്ചറിയാന്‍ ഇവിടുത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥിതിവിവര കണക്കുതന്നെ മതിയാകും. സംസ്ഥാനത്തെ 122 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 50 എണ്ണമാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത്. ബാക്കിയുള്ളവ ഇതുവരെയുണ്ടാക്കിയ നഷ്ടം 13969 കോടി രൂപയാണ്. വ്യവസായവകുപ്പിന്റെ 30 സ്ഥാപനങ്ങളും നഷ്ടത്തിലോടുന്നു. ലാഭമുണ്ടാക്കി എന്ന് പറയുന്നവ തന്നെ അനുദിനം നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു. ഉല്പാദനക്ഷമമല്ലാത്ത മേഖലകളില്‍ വരുമാനത്തിന്റെ സിംഹഭാഗവും ചെലവഴിച്ച് അഴിമതിയും ധൂര്‍ത്തും നടത്തി മുതലും പലിശയുമായി കോടികളുടെ ബാധ്യത വരുത്തിവക്കുന്ന തലതിരിഞ്ഞ സാമ്പത്തിക നയങ്ങളാണ് ഇടതും വലതും കാലാകാലങ്ങളായി ഇവിടെ അനുവര്‍ത്തിച്ചുപോരുന്നത്.
അടുത്ത സാമ്പത്തികവര്‍ഷം പലിശയിനത്തില്‍ നാം നല്‍കേണ്ടത് 13631 കോടി രൂപയാണ്. റവന്യൂ വരുമാനത്തിന്റെ 15 ശതമാനമാണിത്. ഇപ്പോഴത്തെ കണക്കനുസരിച്ച് 32.67 ലക്ഷം പേര് എന്തെങ്കിലും ഒരു തൊഴിലിനായി സര്‍ക്കാരിന്റെയോ മറ്റ് സ്വകാര്യസ്ഥാപനങ്ങളുടെയോ കനിവും കാത്തിരിക്കുന്ന ഒരു സംസ്ഥാനമാണ് നമ്മുടേത്. ഇത്തരമൊരു സാഹചര്യത്തില്‍ കടപത്രമിറക്കിയും ലോട്ടറി, മദ്യവില്‍പ്പന എന്നിങ്ങനെ സമൂഹത്തിന് ഒട്ടും ഗുണകരമല്ലാത്തതും അവരുടെ ക്രയശേഷിയെയും ആരോഗ്യത്തെയും നശിപ്പിക്കുന്നതുമായ ധനാഗമ മാര്‍ഗ്ഗങ്ങളെ ആശ്രയിച്ചും മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാരിന് എന്ത് പ്രതീക്ഷയാണ് ജനങ്ങള്‍ക്ക് നല്‍കാനാവുക.
തോമസ് ഐസക്കിന്റെ പുതിയ ബജറ്റിന്റെ പശ്ചാത്തലത്തില്‍ ഉയരുന്ന ചോദ്യങ്ങളാണിവ. തോമസ് ഐസക്ക് ഒരു സാമ്പത്തിക വിദഗ്ധനായിരിക്കാം. ഈ വൈദഗ്ധ്യംകൊണ്ടൊന്നും കേരളം രക്ഷപ്പെടില്ലെന്ന് മുന്‍പ് മന്ത്രിയായിരിക്കെ അദ്ദേഹത്തിന് ബോധ്യമായിട്ടുണ്ടാവും. ആശയങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കുമപ്പുറം ബജറ്റില്‍ പറയുന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാമ്പത്തിക സമാഹരണവും സ്രോതസുമാണ് പ്രധാനം. നടപ്പ് സാമ്പത്തികവര്‍ഷം പദ്ധതി ചെലവ് 30 ശതമാനം പോലും വിനിയോഗിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ വലിയ പ്രഖ്യാപനംകൊണ്ടെന്ത് കാര്യം. എല്ലാ പദ്ധതികള്‍ക്കും തോമസ് ഐസക്കിന് ഒറ്റ ഉത്തരമേയുള്ളൂ. കിഫ്ബി (അടിസ്ഥാന സൗകര്യ വികസന ഫണ്ട്) ഒരു ലക്ഷം വീട് നിര്‍മ്മാണം 16000 കോടി രൂപ കിഫ്ബി, സ്കൂള്‍ വികസനം കിഫ്ബി, മേല്‍പ്പാലം, സിഎന്‍ജി ബസ്സുകള്‍ എന്നിങ്ങനെ എല്ലാം കിഫ്ബിയെ ആശ്രയിച്ച് നടപ്പിലാക്കുന്ന പദ്ധതികളാണ്. ഇതുകാരണം ബജറ്റിന് കിഫ്ബി ബജറ്റെന്ന് പരിഹാസ പേരും വീണു.
25000 കോടി രൂപയാണ് കിഫ്ബിയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. ലക്ഷ്യം സഫലീകൃതമായാല്‍തന്നെ ഭാവിയില്‍ സംസ്ഥാനത്തിന് വലിയ ബാധ്യതയാകും കിഫ്ബി ഫണ്ട്. കടപ്പത്രങ്ങളിലൂടെ സ്വരൂപിക്കുന്ന ഈ ഫണ്ട് മുതലും പലിശയുമുള്‍പ്പെടെ വരുംവര്‍ഷങ്ങളില്‍ സംസ്ഥാനത്തിന്റെ കടബാധ്യതയുടെ ഗ്രാഫ് കുത്തനെ ഉയര്‍ത്തുകതന്നെ ചെയ്യും.
ബജറ്റിലുടനീളം എംടിയുടെ കഥാപാത്രങ്ങളെ കൂട്ടുപിടിച്ചതുപോലെതന്നെ ഭാവനയും പ്രതീക്ഷകളുമാണ് തോമസ് ഐസക്കിന്റെ ബജറ്റ്. പുതിയ നികുതികളോ വരുമാന മാര്‍ഗങ്ങളോ കണ്ടെത്താനാകാതിരിക്കുകയും ബാധ്യതകള്‍ പുതിയ രൂപത്തില്‍ സര്‍ക്കാരിന് ഭാരമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ അതിനെ മറികടക്കുന്നു എന്ന തോന്നല്‍ സൃഷ്ടിക്കുന്ന സ്വപ്ന ബജറ്റ് മാത്രമാണ് ഐസക്കിന്റേത്.
കാര്‍ഷിക മേഖലയില്‍ തുടക്കത്തില്‍ വലിയ പ്രതീക്ഷ നല്കിയ സര്‍ക്കാരാണിത്. ഹരിത കേരളത്തില്‍ ഉള്‍പ്പെടുത്തി വയലേലകള്‍ 10 ശതമാനം കൂട്ടും എന്നാണ് തോമസ് ഐസക്ക് പറയുന്നത്. എല്ലാ ഗവണ്മെന്റുകളും ഇത്തരം വീമ്പുപറച്ചിലുകള്‍ നടത്താറുണ്ട്. എന്നാല്‍, യാഥാര്‍ത്ഥ്യം എത്ര അകലെയാണ്. നിലവിലുള്ള പച്ചപ്പുകളും ചതുപ്പുകളും പാടങ്ങളും സംരക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് നെല്‍പ്പാടങ്ങളുടെ വിസ്തൃതി എങ്ങനെയാണ് വര്‍ധിപ്പിക്കാന്‍ കഴിയുക. 30000 ഹെക്ടര്‍ സ്ഥലത്തെ നെല്‍കൃഷിയാണ് കടുത്ത വരള്‍ച്ചയില്‍ ഇപ്പോള്‍ നശിച്ചിട്ടുള്ളത്. ഏതാണ്ട് 1.19 ലക്ഷം ടണ്‍ ഉല്പാദന നഷ്ടം. പച്ചക്കറി കൃഷിയില്‍ ഇത് 8900 ടണ്ണാണ്. നെല്ല് സംഭരണത്തിനായി 700 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. എന്ത് പ്രയോജനം. നിലവില്‍ സംഭരണ കുടിശ്ശിക കോടികളാണ് കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. കര്‍ഷകര്‍ക്ക് ഒട്ടും പ്രതീക്ഷ നല്കുന്നതായിരുന്നില്ല ബജറ്റ്. നാളികേരത്തിന് നീക്കിവച്ച തുക 45 കോടി രൂപയാണ്. ഈ മേഖലയെ പരിഹസിക്കുന്നതിന് തുല്യമാണിത്. റബ്ബറിന് നല്കിയതാകട്ടെ പതിവ് തുക 500 കോടി രൂപ മാത്രം.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ നടത്തിയ പ്രഖ്യാപനങ്ങളിലൊന്ന് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ശക്തമായ നടപടികളുണ്ടാവുമെന്നായിരുന്നു. സര്‍ക്കാര്‍ എട്ടുമാസം പിന്നിട്ടപ്പോള്‍ എന്താണ് അവസ്ഥ. അരിയുടെ വില കുതിച്ചുയരുന്നു. അത് 40 രൂപക്ക് മേലെ എത്തിയിരിക്കുന്നു. റേഷന്‍ മേഖല ആകെ കുഴപ്പത്തിലാണ്.
ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. അടുത്ത അഞ്ചുവര്‍ഷത്തേക്ക് വിലവര്‍ധനവിന് മൊറട്ടോറിയം പ്രഖ്യാപിച്ചവര്‍ വിലവര്‍ധനവിനെക്കുറിച്ച് സംസാരിക്കുന്നു. എല്ലാ വാഗ്ദാനങ്ങളില്‍നിന്നും എത്ര പെട്ടെന്നാണ് സര്‍ക്കാര്‍ പിറകോട്ടു പോകുന്നത്.
പൊതുവിദ്യാഭ്യാസം, സ്ത്രീസുരക്ഷ, ക്ഷേമ പെന്‍ഷനുകള്‍ ഇവയുടെയെല്ലാം കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. പെന്‍ഷനുകള്‍ പലതും കുടിശ്ശികയാണ്. മറ്റൊരു പ്രഖ്യാപനം ജനകീയാസൂത്രണ പദ്ധതിക്ക് പുതുജീവന്‍ നല്കി തദ്ദേശസമിതികളെയും ഗ്രാമസഭകളെയും വികസനത്തിന്റെ അടിക്കല്ലാക്കി മാറ്റുമെന്നായിരുന്നു.
പ്രാദേശിക ഭരണത്തില്‍ സക്രിയ ഘടകമാവേണ്ട ഗ്രാമസഭകള്‍ ഇന്ന് വെറും നോക്കുകുത്തികളായി മാറിയിരിക്കുന്നു. അധികാരം തെരഞ്ഞെടുക്കപ്പെട്ട മെമ്പര്‍മാരിലേക്കും തദ്ദേശസ്ഥാപനങ്ങളിലേക്കും കേന്ദ്രീകരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഈ സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പദ്ധതികള്‍ നടപ്പിലാകാതെ പോകുന്നതില്‍ പൊതുഭരണ സംവിധാനത്തിലെ കെടുകാര്യസ്ഥതയും അലംഭാവവും എടുത്തുപറയേണ്ടതാണ്. വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കുന്നതിലെ കാലവിളംബവും അതുവഴി വകയിരുത്തിയ തുക വിനിയോഗിക്കാന്‍ കഴിയാതെ പോകുന്നതും ഒരു വിഷയമേയല്ലിന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: