ആലപ്പുഴ: കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ധാരാളം ജലവും, ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടര്‍ന്ന് ശക്തിയായ വിയര്‍പ്പ്, വിളര്‍ത്ത ശരീരം, പേശീവലിവ്, ശക്തിയായ ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനവും ഛര്‍ദിയും തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായേക്കാം.
ഇതിനെതിരെ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. മേല്പറഞ്ഞ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടനെ തണലുള്ള സ്ഥലത്തേക്ക് മാറി വിശ്രമെടുക്കക. തണുത്തവെള്ളം കൊണ്ട് ശരീരം തുടയ്ക്കുക, വീശുക, ഫാന്‍, എ.സി തുടങ്ങിയവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക, ധാരാളം വെള്ളം കുടിക്കുക, കട്ടി കൂടിയ വസ്ത്രങ്ങള്‍ മാറ്റുക, കഴിയുന്നതും വേഗം ആശുപത്രിയില്‍ എത്തിക്കുക എന്നിവ ശ്രദ്ധിക്കണം. വേനല്‍ക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ധാരാളം വെള്ളം കുടിയ്ക്കുക, ഉപ്പിട്ട കഞ്ഞിവെള്ളവും, ഉപ്പിട്ട നാരങ്ങാവെള്ളവും മോരുംവെള്ളവും കുടിക്കുക.
ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്നു മണി വരെയുള്ള സമയം വെയില് കൊള്ളരുത്, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക, കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്, വീടിനകത്തെ ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വാതിലുകളും ജനലുകളും തുറന്ന് ഇടുക, വെയിലത്ത് പാര്‍ക്ക്ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക എന്നിവ ശ്രദ്ധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: