ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍, ഹവാലാ ഇടപാട് എന്നിവയില്‍ ദല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനെതിരെ കുരുക്ക് മുറുകുന്നു. മന്ത്രിക്ക് ബിനാമി സ്വത്തുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ആദായ നികുതി വകുപ്പ് കേസ് സിബിഐ അന്വേഷിക്കണമെന്നും ശുപാര്‍ശ ചെയ്തു.
2010 മുതല്‍ 2016 വരെയുള്ള കാലയളവില്‍ നടത്തിയ ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ ഏപ്രില്‍ ആറിന് ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ജയിന് ആദായനികുതി വകുപ്പ് സമന്‍സ് അയച്ചു. ബിനാമി വസ്തു ഇടപാടുകള്‍ തടയുന്നതിനുള്ള നിയമമനുസരിച്ച് മന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും കമ്പനി സ്വത്തുക്കള്‍ ആദായനികുതി വകുപ്പ് ഏറ്റെടുത്തിരുന്നു.
കേരളത്തിലുള്‍പ്പെടെ ജയിന് വന്‍തോതില്‍ ഭൂമി വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. കേരളം, നിസാംപുര്‍, ദല്‍ഹി എന്നിവിടങ്ങളില്‍ 80 ഏക്കര്‍ ഭൂമിയാണ് വാങ്ങിയത്. ഇതും അന്വേഷണ പരിധിയിലാണ്. ലാന്റ് പൂളിംഗ് പോളിസി (എല്‍പിപി) പ്രകാരം നഗരവത്കരണ പദ്ധതി നടപ്പാക്കുന്ന 89 ഗ്രാമങ്ങളില്‍ ഉള്‍പ്പെടുന്നതാണ് കേരളത്തില്‍ മന്ത്രി വാങ്ങിയ സ്ഥലം. മന്ത്രിയുടെ പേരില്‍ത്തന്നെയാണ് സ്ഥലം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കണക്കില്‍പ്പെടാത്ത 16.38 കോടി രൂപ വിവിധ കമ്പനികള്‍ക്ക് വേണ്ടി ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഭൂരിഭാഗം കമ്പനികള്‍ക്കും പ്രത്യേകിച്ച് വരുമാനവുമില്ല.
കല്‍ക്കത്ത കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹവാല ഇടപാടുകാര്‍ക്ക് പണം കൈമാറി. തുടര്‍ന്ന് ഈ പണം 56 ഷെല്‍ കമ്പനികളില്‍ നിക്ഷേപിക്കുകയും പിന്നീട് ഇത് ജയിനിന്റെയും കുടുംബാംഗങ്ങളുടെയും കമ്പനിയിലേക്ക് മാറ്റുകയും ചെയ്തു. സ്ഥലമുടമയെ പങ്കാളികളാക്കി സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്ന സ്ഥലമാണ് ദല്‍ഹിയില്‍ ജയിന് വാങ്ങിയിട്ടുള്ളത്. സ്ഥലത്തിന് വിലവര്‍ദ്ധിക്കുമെന്ന് മനസിലാക്കിയായിരുന്നു ഇത്. മന്ത്രിയുടെ ഒരു കമ്പനി ഇത് ആദായനികുതി വകുപ്പിനോട് സമ്മതിച്ചിട്ടുണ്ട്. ഭാര്യയുടെ അക്കൗണ്ട് കണക്കുകള്‍ ആദായ നികുതി റിട്ടേണുമായി പൊരുത്തപ്പെടുന്നവയല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: