കോട്ടയം: കോടികള്‍ വിലമതിക്കുന്ന ആറ്റുപുറമ്പോക്ക് കയ്യേറ്റത്തിന് അധികൃതരുടെ ഒത്താശ. കോട്ടയം നഗരസഭ ആറാം വാര്‍ഡില്‍ ഉള്‍പ്പെട്ട ചിറേക്കടവ് ഭാഗത്തെ ഒരേക്കറോളം വരുന്ന മീനച്ചിലാറിന്റെ തീരം കയ്യേറിയതിനെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ മടികാട്ടുന്നതായാണ് ആക്ഷേപം.
വന്‍കിട വ്യാവസായിക കുടംബത്തിലെ വ്യക്തി നടത്തിയ കയ്യേറ്റത്തിനെതിരെ നാട്ടുകാര്‍ വില്ലേജാഫീസ് മുതല്‍ മുഖ്യമന്ത്രിക്കുവരെ പരാതി നല്കി. പക്ഷേ കയ്യേറ്റം നിലനില്ക്കത്തന്നെ പരാതിയില്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ കയ്യേറ്റക്കാരനെ സഹായിക്കുന്ന തരത്തില്‍ റിപ്പോര്‍ട്ട് നല്‍കുന്നതായാണ് ആക്ഷേപം.
പരാതിപ്രകാരം 2016 ആഗസ്റ്റ് 23ന് താലൂക്ക് സര്‍വ്വേയര്‍ സ്ഥലം അളന്നുതിരിച്ച് പുറമ്പോക്ക് ഭൂമിയുടെ അതിര്‍ത്തിയില്‍ കല്ലുകള്‍ സ്ഥാപിച്ചു. എന്നാല്‍ സ്ഥാപിച്ച കല്ലുകളില്‍ ഒരെണ്ണം ഒഴികെ ബാക്കിയുള്ളവ നശിപ്പിച്ച് ഈ ഭൂമിയില്‍ കയ്യേറ്റക്കാരന് വാഴ കൃഷിചെയ്തു. പുറമ്പോക്ക് ഭൂമിയുടെ ഉടമസ്ഥതയുള്ള നഗരസഭയാകട്ടെ നേരിട്ട് സ്ഥലം സന്ദര്‍ശിച്ച് നടപടി സ്വീകരിക്കാന്‍ തയ്യാറാവുന്നുമില്ല. വിവരാവകാശ നിയമപ്രകാരം കഴിഞ്ഞ മാര്‍ച്ച് 2ന് നഗരസഭ നല്കിയ മറുപടിയില്‍ കയ്യേറ്റമില്ലെന്ന് താലൂക്ക് സര്‍വ്വേയര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നാണ് വ്യക്തമാക്കുന്നത്.
2016 ആഗസ്റ്റ് 23ന് താലൂക്ക് സര്‍വ്വേയര്‍ സ്ഥലം അളന്നുതിരിച്ച് സ്വാകാര്യവ്യക്തിയുടെ അതിര്‍ത്തി നിര്‍ണ്ണയം നടത്തുക മാത്രമാണ് ചെയ്തത്. സ്വകാര്യ വ്യക്തിയുടെ അതിര്‍ത്തിക്ക് വെളിയില്‍ ഒരേക്കറോളം ആറ്റുതീരം പുറമ്പോക്കായി മാറ്റിയിട്ടിരുന്നു. ഇതേ തുടര്‍ന്ന് താലൂക്ക് സര്‍വ്വേയറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തഹസീല്‍ദാര്‍ കയ്യേറ്റം നടന്നിട്ടില്ലെന്നാണ് 2016 സെപ്തംബര്‍ 6ന് നഗരസഭയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. പക്ഷേ വിവാദനിലം നഗരസഭയുടെ ആസ്തിവിവര രജിസ്റ്ററില്‍ ചേര്‍ക്കാന്‍ നഗരസഭ തയ്യാറായില്ല. ഇതിനുള്ളില്‍ കഴിഞ്ഞ ജനുവരി 29ന് അതിര്‍ത്തി കല്ലുകള്‍ നശിപ്പിച്ച് സ്വകാര്യവ്യക്തി ഭൂമിയില്‍ വാഴനട്ടു. ഇതിനെതിരെ നഗരസഭയ്ക്ക് നല്കിയ പരാതിയിലാണ് 2016 സെപ്തംബര്‍ ആറിലെ താലൂക്ക് സര്‍വ്വേയറുടെ പഴയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി കയ്യേറ്റം നടന്നിട്ടില്ലെന്ന് നഗരസഭ വാദിക്കുന്നത്.
റവന്യൂവകുപ്പ് അളന്നുതിരിച്ച് അതിര്‍ത്തി നിര്‍ണ്ണയം നടത്തി നല്കിയ ആറ്റുപുറമ്പോക്ക് നഗരസഭയുടെ ഉടമസ്ഥതയിലാക്കാന്‍ നടപടി സ്വീകരിക്കാത്ത നഗരസഭാ ഉദ്യോഗസ്ഥരാണ് പ്രശ്നം രൂക്ഷമാക്കുന്നത്. ഈ ഉദ്യോഗസ്ഥരുടെ പിന്തുണയോടെ കയ്യേറ്റക്കാരന് സമര്‍പ്പിക്കുന്ന വ്യാജപരാതിയില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പരാതിക്കാരെ മാനസികമായി തളര്‍ത്താന്‍ പോലീസ് ശ്രമിക്കുന്നതായാണ് നാട്ടുകാരുടെ പരാതി. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമി കയ്യേറുന്നതിന് ഒത്താശ ചെയ്ത വിവിധ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെ വന്‍കിട വ്യവസായി സ്വാധീനിച്ചതായും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: