കോഴിക്കോട്: കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുനേരെ സിപിഎം വ്യാപക അക്രമം അഴിച്ചുവിടുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് ആരോ
പിച്ചു.
പലയിടത്തും പോലീസിനെ നോക്കുകുത്തിയാക്കിയാണ് ബിജെപി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നേരെ സിപിഎം അക്രമം നടത്തുന്നത്. സിപിഎം അക്രമങ്ങളുമായി ബന്ധപ്പെട്ട് തെളിവുകള്‍ സഹിതം പരാതിനല്‍കിയിട്ടും കേസെടുക്കാതിരിക്കുകയോ ദുര്‍ബലമായ വകുപ്പുകള്‍ മാത്രം ചുമത്തുകയോ ചെയ്യുകയാണ് പോലീസ്. എന്നാല്‍ സിപിഎമ്മുകാര്‍ നല്കുന്ന കള്ളപരാതിയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുന്നത്.
കണ്ണൂര്‍ ജില്ലയിലേതുപോലെ കോഴിക്കോട് ജില്ലയിലേക്കും അക്രമം വ്യാപിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. പലയിടങ്ങളിലും ആശയപ്രചരണംപോലും സിപിഎമ്മുകാര്‍ തടസ്സപ്പെടുത്തുകയാണ്. ഒരു വിഭാഗം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ് സിപിഎമ്മുകാര്‍ അക്രമം നടത്തുന്നത്. ഇതിനായി ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ രഹസ്യയോഗം സിപിഎം വിളിച്ചു ചേര്‍ത്തതായും അദ്ദേഹം ആരോപിച്ചു. കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര, ബാലുശ്ശേരി, കുന്ദമംഗലം, കടമേരി, കോട്ടപ്പള്ളി, ഇരിങ്ങണ്ണൂര്‍, അരിക്കുളം, കോട്ടൂര്‍, പൂനത്ത് എന്നിവിടങ്ങളിലെല്ലാം സിപിഎം അക്രമികള്‍ അഴിഞ്ഞാടി. നിഷ്ഠൂരമായി അക്രമങ്ങള്‍ നടത്തുന്ന സിപിഎമ്മുകാര്‍ക്കെതിരെ നിസ്സാര വകുപ്പ് ചേര്‍ത്ത് പേരിനു മാത്രം കേസ് ചുമത്തുകയാണ് പോലീസ് ചെയ്യുന്നത്. കണ്ണൂര്‍ ജില്ലയില്‍ ആധിപത്യത്തിനു വേണ്ടി സിപിഎം നിലനിര്‍ത്തി വരുന്ന ഭയത്തിന്റെ അന്തരീക്ഷം കോഴിക്കോട് ജില്ലയിലേക്കും വ്യാപിപ്പിക്കുകയെന്ന പാര്‍ട്ടി തീരുമാനത്തിന്റെ ഭാഗമാണ് അക്രമങ്ങള്‍. ആഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രി അക്രമികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പോലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നും ടി.പി. ജയചന്ദ്രന് ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി അഡ്വ. കെ.വി. സുധീര്‍, ട്രഷറര്‍ ടി. വി. ഉണ്ണികൃഷ്ണന്, ടി. അനൂപ് കുമാര്‍, രാജേഷ് കായണ്ണ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: