കണ്ണൂര്‍: മോട്ടോര്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് വര്‍ദ്ധനവിനെതിരെ വിവിധ തൊഴിലാളി സംഘടനകള്‍ ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ മോട്ടോര്‍ വാഹന പണിമുടക്ക് കണ്ണൂര്‍ ജില്ലയില്‍ ഭാഗികം. സിഐടിയു, ഐഎന്‍ടിയുസി ഉള്‍പ്പെടെയുളള വിവിധ സംഘടകളുടെ ആഹ്വാനപ്രകാരമായിരുന്നു പണിമുടക്ക്. ബിഎംഎസ് പണിമുടക്കില്‍ പങ്കെടുത്തിരുന്നില്ല. സ്വാകാര്യ വാഹനങ്ങള്‍ പതിവുപോലെ ഓടി. പലയിടങ്ങളിലും സമരാനുകൂലികള്‍ സ്വകാര്യവാഹനങ്ങള്‍ തടയാന്‍ ശ്രമം നടത്തി. കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കാത്തതിനാല്‍ കണ്ണൂര്‍, തലശ്ശേരി, പയ്യന്നൂര്‍ ഡിപ്പോകളില്‍ നിന്നും ബസ്സുകളെല്ലാം പതിവുപോലെ സര്‍വ്വീസ് നടത്തി. എന്നാല്‍ പൊതുവേ ബസ്സുകളില്‍ തിരക്കു കുറവായിരുന്നു. സ്വകാര്യ ബസ്സുകളും ടാക്സികളും പൂര്‍ണ്ണമായും നിരത്തിലിറങ്ങാഞ്ഞതിനാല്‍ ടൗണുകളില്‍ തിരക്ക് വളരെ കുറവായിരുന്നു. മലയോര മേഖലയിലുള്‍പ്പെടെ പല മേഖലകളിലും അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ വാഹനങ്ങള്‍ ഓടി. പണിമുടക്ക് ഹര്‍ത്താലായി മാറുമെന്നുളള സമരാനുകൂലികളുടെ വാദം പൊളിഞ്ഞു. കടകമ്പോളങ്ങള്‍ മിക്കയിടങ്ങളിലും പതിവു പോലെ തുറന്നു പ്രവര്‍ത്തിച്ചിരുന്നു. സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞതിനാലും സ്വകാര്യ ബസ്സുകള്‍ ഓടാത്തതിനാലും വിവിധ ഇടങ്ങളില്‍ എത്തിച്ചേരേണ്ട ജനം ഏറെ ബുദ്ധിമുട്ടി. ഓഫീസുകളിലും മറ്റും ഹാജര്‍നിലയും പൊതുവേ കുറവായിരുന്നു. രാജ്യത്ത് മുഴുവന്‍ നാമമാത്രമായ ഇന്‍ഷൂറന്‍സ് വര്‍ദ്ധന നടപ്പാക്കിയിട്ടുണ്ടെന്നിരിക്കെ കേരളത്തില്‍ മാത്രം ഇതിന്റെ പേരില്‍ സമരം നടത്തിയ ബിഎംഎസ് ഇതര തൊഴിലാളി യൂനിയനുകളുടെ നടപടിക്കെതിരെ പൊതു സമൂഹത്തില്‍ നിന്നും വ്യാപക പ്രതിഷേധം ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: