കോഴിക്കോട്: ഡിവൈഎഫ്ഐ വിട്ട് യുവമോര്ച്ചയിലെത്തിയ രണ്ട് യുവാക്കളെ ബാലുശ്ശേരി സന്ധ്യാതിയേറ്ററില്വെച്ച് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ സഹിതം ബാലുശ്ശേരി സിഐയ്ക്ക് പരാതി നല്‍കിയിട്ടും നടപടിയെടുത്തിട്ടില്ലെന്നും ടി.പി. ജയചന്ദ്രന് പറഞ്ഞു. അര്ജ്ജുന്, ശരത് എന്നീ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ 25 ന് രാത്രിയായിരുന്നു സംഭവം. സിനിമ തുടങ്ങുന്നതിന് മുമ്പ് ദേശീയഗാനം ആലപിച്ച സമയത്ത് ഏഴുന്നേല്ക്കാതിരുന്ന് കൂക്കിവിളിച്ചവരെ നോക്കിയതിനാണ് ഈ യുവാക്കളെ മാരകമായി അക്രമിച്ചത്. തിയേറ്ററിനകത്തുള്ള മര്‍ദ്ദനത്തിനുശേഷം പുറത്തുവെച്ചും ഇവര്‍ മാരകമായി അക്രമിക്കപ്പെട്ടു. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി ട്രഷറര്‍ സുജേഷിന്റെ നേതൃത്വത്തില്‍ ഇരുപതോളം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പ്രവര്‍ത്തകരെ നിലത്തിട്ട് ചവിട്ടുന്ന ദൃശ്യങ്ങള്‍ സഹിതം നല്‍കിയിട്ടും നടപടിയെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. ദേശീയഗാനത്തെ അനാദരിച്ചതിനോ രണ്ട് യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ചതിനോ ശക്തമായ വകുപ്പുകള്‍ പ്രകാരം കേസെടുക്കാത്ത സാഹചര്യത്തില്‍ അക്രമം നടത്തിയവര്‍ ഇപ്പോഴും സ്വതന്ത്രരായി നടക്കുകയാണ്. തിയേറ്ററിന് പുറത്തുവെച്ച് അക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു ബിജെപി ജില്ലാപ്രസിഡന്റിന്റെ വാര്‍ത്താസമ്മേളനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: