കാട്ടാക്കട: ആറാട്ട് ഘോഷയാത്രയില്‍ അതിക്രമിച്ച് കടന്ന് അക്രമം നടത്താന്‍ ശ്രമിച്ച രണ്ട് ഡിവൈഎഫ്ഐ ഗുണ്ടകളെ ഭക്തജനങ്ങള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഡിവൈഎഫ് ഐ പ്രാദേശികനേതാക്കളും പൊട്ടന്‍കാവ് സ്വദേശികളുമായ ഷിബു(35), ഷാഫി(30) എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടി കാട്ടാക്കട പോലീസില്‍ ഏല്‍പ്പിച്ചത്.
ഷര്‍ട്ടിനു പിന്നില്‍ ഒളിപ്പിച്ചിരുന്ന വാള്, കമ്പിപ്പാര എന്നിവയും ഇവരില്‍ നിന്ന് പോലീസ് കണ്ടെത്തി. പൊട്ടന്‍കാവ് ഭദ്രകാളി ദേവീക്ഷേത്ര കാളിയൂട്ട് മഹോത്സവത്തിന്റെ സമാപനദിവസമായ വ്യാഴാഴ്ച രാത്രിയാണ് സംഭവം. പതിനഞ്ചോളം ഡിഫി ഗുണ്ടകള്‍ മാരകായുധങ്ങളുമായി ഘോഷയാത്രയില്‍ കടന്നുകൂടുകയായിരുന്നു. താലപ്പൊലിയേന്തിയ കുരുന്നുകളും കുത്തിയോട്ട നേര്ച്ചക്കാരുമുള്പ്പെടെ അണിനിരന്ന ഘോഷയാത്രയില്‍ മനഃപൂര്‍വം അക്രമം നടത്തുകയായിരുന്നു ലക്ഷ്യം. ഘോഷയാത്ര കടന്നുപോകവെ ഷിബുവിന്റെ ഷര്‍ട്ടിനു പിന്നില്‍ കൂര്‍ത്ത് നില്ക്കുന്ന ആയുധങ്ങള്‍ വിശ്വാസികളുടെ ശ്രദ്ധയില്‍പെട്ടു. അവര്‍ ക്ഷേത്ര ഭാരവാഹികളെ രഹസ്യമായി വിവരം ധരിപ്പിച്ചു. തുടര്‍ന്ന് വിശ്വാസികളും ഭാരവാഹികളും ഘോഷയാത്രയില്‍ നുഴഞ്ഞുകയറിയ ഡിഫിഗുണ്ടകളെ വളഞ്ഞു. ഷിബുവിനെയും ഷാഫിയെയും പിടികൂടിയതോടെ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അക്രമികള്‍ ഓടിരക്ഷപെട്ടു.
ട്രാഫിക്ക് പ്രശ്നങ്ങളൊന്നുമുണ്ടാക്കാതെ അച്ചടക്കത്തോടെയാണ് പൊട്ടന്‍കാവ് ക്ഷേത്രത്തിലെ ഉത്സവം നടക്കുന്നത്. അതുകൊണ്ടുതന്നെ നിയന്ത്രിക്കന്‍ പോലീസ് എത്താറില്ല. പൂര്‍ണമായും ട്രസ്റ്റ് ഭാരവാഹികളുടെയും ഉത്സവ കമ്മറ്റിയുടെയും നിയന്ത്രണത്തിലാണ് ആഘോഷങ്ങള്‍ നടക്കാറ്. ഇവിടേക്കാണ് മാര്‍ക്സിസ്റ്റ് ഗുണ്ടകള്‍ കടന്നുകയറിയത്. വിശ്വാസികളില്‍ ഭീതിയുണ്ടാക്കി ഉത്സവം അലങ്കോലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് ക്ഷേത്രട്രസ്റ്റ് പ്രസിഡന്റ് ഗോപിനാഥന് നായര്‍, സെക്രട്ടറി സോമന് നായര്‍ എന്നിവര്‍ ‘ജന്മഭൂമി’ യോട് പറഞ്ഞു. കാട്ടാക്കട പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: