സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ തെക്കേ ഗോപുരത്തില്‍ കഴിഞ്ഞ ദിവസം തീപിടുത്തം ഉണ്ടായി. കേരളീയ ശൈലിയില്‍ നിര്‍മിതമായ തെക്കേ ഗോപുരത്തില്‍ വേണ്ട മുന്‍കരുതല്‍ ഇല്ലാതെ ഇല്യൂമിനേഷന്‍ വയര്‍ ഘടിപ്പിച്ചിരുന്നു. വൈദ്യുതി ഓവര്‍ലോഡ് ആയതിനെ തുടര്‍ന്ന് വയര്‍ കത്തിപ്പിടിച്ചു. ഗോപുരത്തിലെ തടി കൊണ്ടുള്ള ഭാഗത്തേക്ക് തീ കത്തിപ്പടരുന്നതിനിടയില്‍ വയര്‍ താഴെവീണു. ഒന്നര മീറ്റര്‍ നീളമുള്ള വയര്‍ പൂര്‍ണ്ണമായി കത്തിപ്പോയി. വയര്‍ താഴെ വീണതോടെ ഗോപുരത്തിലെ തീ കെടുകയും വലിയ ദുരന്തം ഒഴിവാകുകയും ചെയ്തു.
ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള ശ്രീപാദം കൊട്ടാരത്തില്‍ അടുത്തിടെ വന്‍തീപിടുത്തം ഉണ്ടായിരുന്നു. പുരാതനമായ കൊട്ടാരത്തിന്റെ കുറേ ഭാഗം അഗ്നിബാധയില്‍ വെന്തമര്‍ന്നു. മാസങ്ങള്‍ക്കു മുമ്പ് ക്ഷേത്രത്തിന്റെ കിഴക്കുവശത്തുള്ള കെട്ടിടത്തിലും വലിയതോതില്‍ തീ കത്തിപ്പടര്‍ന്നിരുന്നു. അതീവ സുരക്ഷാ മേഖലയില്‍ തീപിടുത്തം അടിക്കടി ഉണ്ടാകുന്നത് ദുരൂഹമാണ്. എന്നാല്‍ സംഭവങ്ങളുടെ പിന്നില്‍ അട്ടിമറി ഇല്ലെന്നാണ് പോലീസ് ഭാഷ്യം.
മുമ്പില്ലാത്ത വിധം ക്ഷേത്രത്തില്‍ രക്തം വീഴുന്നതും പതിവാണ്. ചുറ്റമ്പലത്തിനുള്ളിലും ശീവേലിപ്പുരയിലും അടുത്തിടെ രക്തം വീണിരുന്നു. കൂടാതെ ആറുമാസം മുമ്പ് അല്പശി ഉത്സവം ആരംഭിച്ചപ്പോള്‍ ചുറ്റമ്പലത്തിനുള്ളിലും അവസാനിച്ചപ്പോള്‍ ശംഖുംമുഖത്തെ ആറാട്ടുകടവിലും രക്തം വീണിരുന്നു.
ക്ഷേത്രത്തില്‍ തുടരുന്ന ആചാരലംഘനങ്ങളിലുള്ള ദേവകോപമാണ് അനര്‍ഥങ്ങള്‍ക്ക് കാരണമാകുന്നതെന്ന് ജീവനക്കാരും ഭക്തജനങ്ങളും ആരോപിക്കുന്നു. മൂലവിഗ്രഹത്തിലെ കേടുപാടുകള്‍ തീര്‍ക്കാനും ശ്രീകോവിലുകള്‍ ജീര്‍ണോദ്ധാരണം ചെയ്യാനും തിരുവമ്പാടി ധ്വജം പുനഃപ്രതിഷ്ഠിക്കാനും ഒരു വര്‍ഷം മുമ്പേ ഭരണസമിതി തീരുമാനിച്ചിരുന്നു. എന്നാല്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷിന്റെ നിസ്സഹകരണം മൂലം ഭരണസമിതിക്ക് കാര്യമായി ഒന്നുംചെയ്യാനായില്ല. പദ്മതീര്ഥക്കുളവും മിത്രാനന്ദപുരം കുളവും മലിനമായി തുടരുന്നു. ക്ഷേത്രപാലന്റെ ഒപ്പമുള്ള ഗണപതിവിഗ്രഹത്തെ മതില്‍ക്കുപുറത്ത് കുടിവയ്ക്കണം എന്ന് 2011 ലെ ദേവപ്രശ്നം വിധിച്ചിരുന്നു. ഇത് നടപ്പിലാക്കാന്‍ യാതൊരു നടപടിയും അധികാരികള്‍ കൈക്കൊണ്ടില്ല. എട്ടു മഹാരാജാക്കന്മാരുടെ തിരുനാളുകളില്‍ നടത്തി വന്നിരുന്ന ചന്ദനച്ചാര്‍ത്ത് എക്സിക്യൂട്ടീവ് ഓഫീസര്‍ നിര്‍ത്തലാക്കിയിരുന്നു. ഇത് പുനരാരംഭിക്കണം എന്ന് ഭരണസമിതി നിര്‍ദ്ദേശിച്ചിട്ടു പോലും അനുസരിക്കാന്‍ ഇദ്ദേഹം തയ്യാറായില്ല. കൂടാതെ അന്യമന്ത്രയജനദോഷത്തിനു പരിഹാരമായി തന്ത്രി വിധിച്ച വേദജപം നടത്താനും സതീഷ് തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: