കാട്ടാക്കട: ചായ്ക്കുളത്ത് ദളിത് കുടുംബത്തെ ആക്രമിച്ച ഡിവൈഎഫ്ഐ പ്രാദേശികഗുണ്ടകളെ പോലീസ് സംരക്ഷിക്കുകയാണെന്ന് ബിജെപി അരുവിക്കര മണ്ഡലം പ്രസിഡന്റ് മുളയറ രതീഷ്. ചായ്ക്കുളം കോളനിയില്‍ സുദേവന്റെ വീടാണ് ഡിഫിഗുണ്ടകള് കഴിഞ്ഞദിവസം രാത്രിയില്‍ മാരകായുധങ്ങളുമായെത്തി ആക്രമിച്ചത്. പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കാത്തത് ദളിത് കുടുംബത്തിന് നേര്‍ക്കുള്ള നീതി നിഷേധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തട്ടുകട നടത്തി കുടുംബം പോറ്റുന്ന സുദേവന് രാത്രി കടയടച്ച് വീട്ടിലെത്തിയപ്പോഴായിരുന്നു അക്രമം. വീടിനു മുന്നിലെ ഗേറ്റ് അടിച്ചുതകര്‍ത്ത് ഉള്ളില്‍ കടന്ന അക്രമികള്‍ സുദേവന്റെ ഭാര്യ സുപ്രിയ, അംഗനവാടി വിദ്യാര്‍ഥികളായ മക്കള്‍ എന്നിവരെ ഭീഷണിപ്പെടുത്തി. ജനാലകള്‍, വീട്ടുപകരണങ്ങള്‍ എന്നിവ കേടുവരുത്തി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഡിഫി ഗുണ്ടകളുടെ ആക്രമണത്തിന് കാഴ്ചക്കാരായി നോക്കിനില്‍ക്കുകയായിരുന്നെന്ന് മുളയറ രതീഷ് ആരോപിച്ചു.
ഡിവൈഎഫ്ഐ പ്രാദേശികനേതാക്കളായ അഖില്‍, നിധിന്, രാജീവ് ദുഷ്യന്തന്, വാവ, സ്വരൂപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. കണ്മുന്നില് നടന്ന ദളിത് വേട്ടയ്ക്ക് കാരണക്കാരായവരെ അറസ്റ്റുചെയ്യാന്‍ പോലീസ് തയ്യാറാകണം. സിപിഎം പാര്‍ട്ടി ഓഫീസില്‍ നിന്നല്ല കേരളാ പോലീസിന് ശമ്പളം നല്‍കുന്നത്. പ്രതികളെ പിടികൂടി മാതൃകാപരമായി ശിക്ഷ വാങ്ങിനല്‍കാന്‍ പോലീസ് തയ്യാറായില്ലെങ്കില്‍ ബഹുജന പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: