തിരുവനന്തപുരം: പൂജപ്പുരയിലെ എസ്ബിടി ആസ്ഥാനത്ത് ഇന്നലെ വികാരനിര്‍ഭരമായ ചടങ്ങുകള്‍. സാമ്പത്തിക വര്‍ഷാവസാനവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ തിരക്കിട്ട ജോലിയിലായിരുന്നിട്ടും അതെല്ലാം മാറ്റിവച്ച് എസ്ബിടിക്ക് വേണ്ടിയുള്ള അവസാനത്തെ ഒത്തുകൂടല്‍. വര്‍ഷാവസാനവുമായി ബന്ധപ്പെട്ട് വിശ്രമമില്ലാതെ ജോലി ചെയ്ത പിരിമുറക്കമായിരുന്നില്ല അവരുടെ മുഖത്ത്. വിരമിക്കാന്‍ മാസങ്ങള്‍ മാത്രമുള്ള ജീവനക്കാരും അടുത്തിടെ ജോലിയില്‍ കയറിയവും വലുപ്പച്ചെറുപ്പമില്ലാതെ ഒത്തുകൂടി; എസ്ബിടിയുടെ പേരിലുള്ള അവസാനത്തെ പൊതു പരിപാടിയില്‍ പങ്കാളികളാകാന്‍.
എസ്ബിടിയുടെ പേരില്‍ പോസ്റ്റല്‍ വകുപ്പ് പൂറത്തിറക്കിയ പ്രത്യേക തപാല്‍ കവറിന്റെയും സ്റ്റാമ്പിന്റെയും പ്രകാശനചടങ്ങ് നടത്തിയായിരുന്നു വിടവാങ്ങല്‍. എസ്ബിഐയില്‍ എസ്ബിടി ലയിച്ചതിനാല്‍ ബാങ്കിന്റെ പേരില്‍ എന്നെന്നും ഓര്‍മ്മിക്കാന്‍ അവസാനമൊരു പൊതുപരിപാടി നടത്തണമെന്ന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു തിരക്കിട്ട് ഇതു സംഘടിപ്പിത്. പേരുമാറ്റത്തില്‍ വിഷമമുണ്ടെങ്കിലും ഭാരതത്തിന്റെ ഒന്നാം നമ്പര്‍ ബാങ്കിലെ ജീവനക്കാര്‍ ആകുന്നതിലെ ആശങ്കയും ജീവനക്കാര്‍ പങ്കുവച്ചു. ഇതിനിടയില്‍ വിഷമത്തോടൊപ്പം സന്തോഷം പകരുന്ന വാര്‍ത്തയും എസ്ബിടി ആസ്ഥനത്ത് എത്തി. പൊതുമേഖലാ സ്ഥാപനങ്ങളുടെ അഖിലേന്ത്യാ ക്രിക്കറ്റ് മത്സരത്തില്‍ എസ്ബിടി ടീമിന് തകര്‍പ്പന്‍ വിജയം. അഞ്ചു വിക്കറ്റിന് ബിഎസ്എന്‍എല്ലിനെ തോലിപ്പിച്ച് കപ്പ് നേടി. വിജയശ്രീലാളിതരായി കപ്പുമായി ആസ്ഥാനമന്ദിരത്തില്‍ എത്തുമ്പോള്‍ ബാങ്ക് അറിയപ്പെടുന്നത് മറ്റൊരു പേരില്‍. ഇനി ഈ ടീമിന് എസ്ബിടിയുടെ പേരില്‍ കളിക്കാനുമാകില്ല.
മന്ദിരത്തിലെ പൂമുറ്റത്ത് നടന്ന ചടങ്ങില്‍ കേരള പോസ്റ്റല്‍ ഹെഡ് തോമസ് ലൂര്‍ദ്ദ് രാജ്, എസ്ബിടി എംഡി സി.ആര്. ശശികുമാറിന് നല്കി സ്റ്റാമ്പിന്റെയും കവറിന്റെയും പ്രകാശനം നിര്‍വ്വഹിച്ചു. ചീഫ് ജനറല്‍ മാനേജര്‍ എസ്. ആദികേശവന്, പിആര്‍ഒ എം. സുരേഷ്കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
തെങ്ങിന്റെയും കായലിന്റെയും ചിത്രത്തോടൊപ്പം വിശ്വാസത്തിന്റെ നീണ്ട പാരമ്പര്യം എന്ന തലക്കെട്ടോടുകൂടിയുള്ള എംപ്ലവും ഇനി ഓര്‍മ്മ. ഗ്രൂപ്പ് ഫോട്ടോയും എടുത്തശേഷമായിരുന്നു ജീവനക്കാര്‍ ഓഫീസ് വിട്ടത്. തിങ്കളാഴ്ച തിരികെ എത്തുന്നത് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ യിലെ ജീവനക്കാരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: