തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ജേക്കബ് തോമസിനെതിരെ കേസെടുക്കാമെന്ന് ചൂണ്ടിക്കാട്ടി മുന്‍ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് അഡ്വക്കേറ്റ് ജനറലിന് റിപ്പോർട്ട് നൽകി. സ്വത്ത് വിവരം മറച്ചു വച്ചതിലൂടെയും ഡ്രഡ്ജർ ഇടപാടിലും ഗുരുതര വീഴ്ചയാണ് ജേക്കബ് തോമസ് വരുത്തിയതെന്ന് വിജയാനന്ദ് റിപ്പോർട്ടിൽ പറയുന്നു.
1968ലെ സർവ്വീസ് ചട്ടത്തിലെ 16 (2) വകുപ്പ് പ്രകാരം ഉദ്യോഗസ്ഥരുടെ എല്ലാ തരം സ്വത്തുക്കൾ സംബന്ധിച്ച വിവരവും സർക്കാറിന് സമർപ്പിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, ജേക്കബ് തോമസ് ഇത് പാലിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വിരമിക്കുന്നതിന് മുമ്പുള്ള അവസാന നാളുകളിലാണ് വിജയാനന്ദ് റിപ്പോര്‍ട്ട് നല്‍കിയത്.
തമിഴനാട്ടിലെ വിരുദനഗർ ജില്ലയിലെ രാജപാളയം താലൂക്കിലെ സേതൂർ ഗ്രാമത്തിൽ 50 ഏക്കർ സ്ഥലം ജേക്കബ് തോമസിന് ഉണ്ട്. എന്നാൽ ഇക്കഴിഞ്ഞ ജനുവരി ഒന്നിന് ജേക്കബ് തോമസ് നൽകിയ സ്വത്ത് വിവരങ്ങളിൽ ഈ ഭൂമിയെ പറ്റിയുള്ള വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല. 40.5 ഏക്കർ, 9.83 ഏക്കർ എന്നിങ്ങനെ രണ്ട് ഭാഗമായാണ് തമിഴ്നാട്ടിൽ ജേക്കബ് തോമസ് ഭൂമി വാങ്ങിയത്. 33 വ്യക്തികളിൽ നിന്ന് പവർ ഒഫ് അറ്റോർണി മുഖേനെ വാങ്ങിയ ഈ ഭൂമി 2002ലും 2003ലും ജേക്കബ് തോമസ് സ്വത്ത് വിവരങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു.
2001ലാണ് ഈ ഭൂമി ജേക്കബ് തോമസ് വാങ്ങിയത്. എന്നാൽ, പിന്നീടുള്ള സത്യവാങ്മൂലത്തിൽ ഈ വിവരം രേഖപ്പെടുത്തിയില്ല. സ്വന്തം പേരിലുള്ള ഭൂമി ഭാര്യയുടെ ഡെയ്സി ജേക്കബിന്റെ പേരിൽ കാണിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: