ഭോപ്പാല്‍: കുട്ടികള്‍ക്ക് നേരെ അതിക്രമം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കുട്ടികളെ ചുഷണം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന നിയമ നിര്‍മ്മാണം നടത്താനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. ഇതുസംബന്ധിച്ച് ഉടന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് മാദ്ധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്നവര്ക്കെതിരേ നിയമം കര്‍ശനമാക്കേണ്ടതുണ്ട്. നിലവിലെ ക്രിമിനല്‍ ശിക്ഷാനിയമത്തില്‍ ഇത്തരം പ്രതികള്‍ക്ക് വധശിക്ഷ ശുപാര്‍ശ ചെയ്തുകൊണ്ട് പരിഷ്കരിക്കും. അധികം താമസിയാതെ തന്നെ ഇതു സംബന്ധിച്ച ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് നിയമസഭയുടെ വര്‍ഷകാലസമ്മേളനത്തില്‍ അവതരിപ്പിച്ചു പാസാക്കിയ ശേഷം രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലുകളുടെയും മറ്റും പരിസരങ്ങളില്‍ പോലീസ് കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ ഒരു തരത്തിലുമുളള ബുദ്ധിമുട്ടുകളും നേരിടുന്നില്ലെന്ന് പോലീസ് ഉറപ്പുവരുത്തണം. സ്ത്രീകള്‍ക്ക് ഭയം കൂടാതെ സ്വതന്ത്രമായി എവിടെയും സഞ്ചരിക്കാന്‍ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കാന്‍ പോലീസ് ശ്രമിക്കണമെന്നും, അവര്‍ക്കെതിരേയുണ്ടാകുന്ന ആക്രമണങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരക്കാര്‍ പരിഷ്കൃതസമൂഹത്തിനു ചേര്‍ന്നതല്ലെന്നും, സംസ്ഥാന വ്യാപകമായി ഇതു സംബന്ധിച്ച് കാമ്പയിനുകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: