ലക്നൗ : ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു ശേഷവും സമാജ് വാദി പാര്‍ട്ടിയില്‍ തര്‍ക്കം അവസാനിക്കുന്നില്ല.
കഴിഞ്ഞ അഞ്ചു വര്‍ഷമായി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് തന്നെ അപമാനിക്കുകയായിരുന്നെന്ന് അച്ഛനും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ മുലായം സിങ് യാദവ് പറയുന്നു. മയിന്‍പുരിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുമ്പോഴാണ് മുലായം മകനെതിരെ ആരോപണമുന്നയിച്ചത്.
അഖിലേഷിനെ ഞാന്‍ മുഖ്യമന്ത്രിയാക്കി. എന്റെ ജീവിതകാലത്ത് മറ്റൊരു അച്ഛനും ചെയ്യാത്ത കാര്യമാണ് ഞാന്‍ ചെയ്തത്. എന്നിട്ടോ? കഴിഞ്ഞ അഞ്ചുവര്‍ഷമായി തുടര്‍ച്ചയായി എന്നെ അപമാനിക്കുകയായിരുന്നു. അഞ്ചു മിനിറ്റു മാത്രമാണ് എന്നോടു സംസാരിച്ചിരുന്നത്, മുലായം പറയുന്നു.
മാര്‍ച്ച് പതിനൊന്നിന് നിയമസഭാ തെരഞ്ഞെടുപ്പു ഫലം വന്നതിനു ശേഷം പ്രതികരിക്കാതിരുന്ന മുലായം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ മകനെ രൂക്ഷമായി വിമര്‍ശിച്ചു. എന്റെ ജീവിതത്തില്‍ ഇത്രത്തോളം അപമാനിതനായ മറ്റൊരു കാലമില്ലെന്നും മുലായം പറയുന്നു.
സ്വന്തം അച്ഛനെ വിശ്വസിക്കാത്ത ഒരാളെ മറ്റുള്ളവര്‍ എങ്ങിനെ വിശ്വസിക്കും എന്നു പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പു പ്രചരണ വേളയില്‍ പ്രസംഗിച്ചത് മുലായം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ തീരുമാനങ്ങള്‍ക്കായി കുറച്ചു ദിവസം കൂടി കാത്തിരിക്കാന്‍ മുലായം അണികളോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: